ആലപ്പുഴ: കഴിഞ്ഞ മാസം 14ന് പത്തുദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് നെല്ലുവിലയിനത്തില്‍ നല്‍കാനുള്ള കുടിശിക നല്‍കുമെന്ന് പറഞ്ഞിട്ട് ജൂലൈ ആരംഭിച്ചിട്ടും വില നല്‍കാതെ കൃഷി മന്ത്രി കര്‍ഷകരെ കബളിപ്പിക്കുകയാണെന്ന് ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി അനില്‍ അമ്പലപ്പുഴ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. നെല്ലുനല്‍കി രണ്ടുമാസമായിട്ടും കര്‍ഷകര്‍ക്കു വില നല്കാന് സര്‍ക്കാര്‍ നടപടിയില്ല.
രണ്ടാം കൃഷി ആരംഭിച്ചിട്ടും കഴിഞ്ഞ പുഞ്ച കൃഷിയുടെ ആദ്യഘട്ട വിലപോലും ലഭിക്കാത്ത കര്‍ഷകരുണ്ട്. രണ്ടാം കൃഷിയുടെ പ്രാഥമിക ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കര്‍ഷകര്‍ കൊള്ളപ്പലിശക്കാരെ വീണ്ടും ആശ്രയിക്കുകയാണ്. ജൈവ കൃഷിയുടെ പേരില്‍ വാരിക്കോരി പ്രഖ്യാപിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് നല്‍കിവന്ന സബ്സിഡി ഒരു ഹെക്ടറിലേക്കു പരിമിതപ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നടപടി ഇതുവരെ പിന്‍വലിക്കാന്‍ തയ്യാറായില്ല. ജൈവകൃഷിയുടെ പേരില്‍ കൃഷിഭവനുകള്‍ കേന്ദീകരിച്ച് രൂപീകരിക്കുന്ന തട്ടിപ്പ് കടലാസ് സംഘടനകള്‍ക്ക് സര്‍ക്കാര്‍ ഫണ്ടു നല്കുന്നതിനു പകരം മണ്ണില്‍ കൃഷി ചെയ്ത് ഭക്ഷ്യോത്പാദനം നടത്തുന്ന യഥാര്‍ത്ഥ കര്‍ഷകര്‍ക്കു നല്കാന് ശ്രദ്ധിക്കണം.
കര്‍ഷകര്‍ക്കും പാടശേഖരങ്ങള്‍ക്കും നെല്ലുവില ഇനത്തിലും സബ്സിഡിയിനത്തിലും സര്‍ക്കാര്‍ നല്‍കേണ്ട തുക ഉടനെ നല്കി മന്ത്രി തന്റെ വാക്കുപാലിക്കണം. അല്ലാത്തപക്ഷം ഭാരതീയ ജനതാ കര്‍ഷക മോര്‍ച്ച കൃഷിഭവനുകള്‍ ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: