ജന്മസംസാരബന്ധങ്ങളുടെ വേര് ശരീരമാണ്. ശരീരം മുലമാണ് പുത്രകളത്രാദി ബന്ധങ്ങള്‍ ഉണ്ടാകുന്നത്. പഞ്ചഭൂതാത്മകമാണ് ദേഹം. അഞ്ച് ജ്ഞാനേന്ദ്രിയങ്ങളും അഞ്ച് കര്‍മ്മേന്ദ്രിയങ്ങളും, അഹങ്കാരം, ബുദ്ധി, മനസ്സ്, മൂലപ്രകൃതി എന്നിവയൊക്കെയും ഒന്നിച്ചിരിക്കുന്നതാണ് ദേഹം അഥവ ക്ഷേത്രം എന്ന് പറയുന്നത്. എന്നാല്‍ ജീവന് എന്നു പറയുന്നത് ഈ ലക്ഷണങ്ങളൊന്നുമില്ലാത്തതാണ്. അത് പരമാത്മാവാണ്.
ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയാണ്. ഇത് രണ്ടായിക്കാണുന്നവര്‍ അജ്ഞാനികളാണ്. ദേഹാഭിമാനം, ഡംഭം, ഹിംസ, കാമം, ക്രോധം മുതലായവ ത്യജിച്ച് സന്താഷത്തോടെ സദാകാലവും അന്യരുടെ ആക്ഷേപഹാസ്യാദികളെ സഹിച്ച് സമബുദ്ധി പാലിക്കുക.
മനസ്സ്, വാക്ക്, ദേഹം ഇവയുടെ സംയമത്തോടെ വിഷയങ്ങളില്‍ ആശയില്ലാതെ ഭക്തിയോടും ചിത്തദേഹവിശുദ്ധിയോടും ഗുരുസേവ ചെയ്തും, സല്‍ക്കര്‍മ്മങ്ങളനുഷ്ടിച്ചും, സത്യത്തെ ആശ്രയിച്ച് ജനന മരണങ്ങളെക്കുറിച്ച് ചിന്തിച്ച് അഹങ്കാരംവെടിഞ്ഞ് ആനന്ദ സ്വരൂപനായി വര്‍ത്തിക്കുക. പുത്രദാരാദികളില്‍ അമിതമായ സ്നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിക്കാതെ ഇഷ്ടാനിഷ്ടങ്ങളില്‍ സമഭാവനയോടെ വിജനവും, ശുദ്ധവുമായ, സ്ഥലത്ത് ഏകാന്തതയില്‍ വസിക്കുക.
വികല്പങ്ങളെ വെടിഞ്ഞ് ഏകാഗ്രചിത്തനായി പരമാത്മജ്ഞാനം നേടാന്‍ പരിശ്രമിച്ചാലല്ലാതെ ജ്ഞാനസിദ്ധി കൈവരുന്നതല്ല. ദേഹപ്രാണ ബുദ്ധ്യഹങ്കാരാദികള്‍ക്കതീതമായ നിത്യ ശുദ്ധമായ ചിദാത്മാവാകുന്നു ഞാന്‍ എന്ന ബോധം എപ്പോള്‍ ഉദിക്കുന്നുവോ അതാണ് ജ്ഞാനം. പരമാത്മാവ്് സര്‍വത്വാന്തര്‍ഗതനും അപരിച്ഛേദ്യനുമാണ്.
ബുദ്ധിക്കതീതമായ ജ്ഞാനത്തിലൂടെ മാത്രമേ ജഗദീശ്വരനെ പ്രാപിക്കുവാന്‍ കഴിയുകയുള്ളൂ. ആചാര്യന്മാരുടെ ഉപദേശങ്ങള്‍ വഴിയും ശാസ്ത്രപഠനത്തിലൂടെയും ലഭ്യമാകുന്ന ജീവാത്മാ പരമാത്മാക്കളുടെ ഐക്യജ്ഞാനം കൈവരുമ്പോള്‍ അവിദ്യ കാര്യകാരണങ്ങളോടൊപ്പം പരമാത്മാവില്‍ ലയിക്കുന്നു. അതാണ് മുക്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: