സീതാന്വേഷണത്തിനു ശേഷം ലങ്കയില്‍ നിന്നു തിരിച്ചെത്തിയ ഹനുമാന് വഴിയില്‍ ഒരു മുനിയെ കണ്ടു. അത്യന്തം ഗര്‍വിഷ്ഠനായി ഹനുമാന് മുനിയോടു പറഞ്ഞു:
‘ഞാന്‍ രാമകാര്യത്തിനു പോയിട്ടുവരികയാണ്. അല്‍പ്പം വെള്ളം കുടിക്കണം.’
ഹനുമാന്റെ അഹങ്കാരത്തെ ഒന്നു ശമിപ്പിക്കണമെന്നു കരുതി മുനി ആംഗ്യംകൊണ്ട് ജലാശയത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തു.
സീത തിരികെ ഏല്‍പ്പിച്ച രാമന്റെ മുദ്രമോതിരവും സീതയുടെ ചൂഡാമണിയും ബ്രഹ്മാവിന്റെ എഴുത്തും മുനിയുടെ അടുത്തുവെച്ച് വെള്ളം കുടിക്കാനായി പോയി. ഈ തക്കംനോക്കി ഒരു വാനരന് വന്ന് രാമന്റെ മുദ്രമോതിരം മുനിയുടെ അടുത്തുവെച്ചിരുന്ന കമണ്ഡലുവില്‍ ഇട്ടു. വെള്ളം കുടിച്ച് തിരിച്ചെത്തിയ ഹനുമാനു മുദ്രമോതിരം കാണാന്‍ പറ്റിയില്ല. എവിടെയെന്നു മുനിയോടു ചോദിച്ചു. മുനി പുരികം കൊണ്ട് കമണ്ഡലു ചൂണ്ടിക്കാണിച്ചു.
ഹനുമാന് കമണ്ഡലുവിനുള്ളില്‍ നോക്കിയപ്പോള്‍ അന്തംവിട്ടുപോയി. കമണ്ഡലുവില്‍ ആയിരക്കണക്കിനു മുദ്രമോതിരം കണ്ട് ഹനുമാന് മുനിയോടു പറഞ്ഞു:
‘ഞാന്‍ കൊണ്ടുവന്ന മുദ്രമോതിരം ഇതില്‍ ഏതാണെന്നു അങ്ങ് പറഞ്ഞു തന്നാലും?’മറുപടിയായി മുനി പറഞ്ഞു:
‘ഹനുമാന് ലങ്കയില്‍ പോകുകയും സീതാന്വേഷണം നടത്തിയിട്ട് തിരിച്ചുവരുമ്പോള്‍ രാമന്റെ മുദ്രമോതിരം എന്റെയടുത്തു വെക്കുകയും അപ്പോഴെല്ലാം വാനരന്മാര് വന്ന് അത് ഈ കമണ്ഡലുവില്‍ ഇടുകയും ചെയ്തിരുന്നു. ഇവയില്‍ നിന്നും നിന്റെ മോതിരം തെരഞ്ഞെടുത്തു കൊള്ളുക.’
മുനിയുടെ വാക്കുകേട്ട് അല്‍ഭുതം പൂണ്ട ഹനുമാന് ചോദിച്ചു:
‘അപ്പോള്‍ ഇത്രയും കാലമായി ഇവിടെ എത്ര രാമന്മാര് വന്നിരുന്നു?’
‘നീ തന്നെ എണ്ണി നോക്കിക്കോളൂ.’
മുനിയുടെ വാക്കുകേട്ട് ഹനുമാന് മുദ്രമോതിരങ്ങള് എണ്ണാന്‍ തുടങ്ങി. എന്നാല്‍ അതിനു അന്തമുണ്ടായില്ല. ഒടുവില്‍ തന്റെ ശ്രമം ഉപേക്ഷിച്ച് ഹനുമാന് ചിന്തിച്ചു: ‘എന്നെപ്പോലെ അനേകായിരം ഹനുമാന്മാര് സീതയുടെ വാര്‍ത്ത രാമന്റെയടുത്ത് എത്തിച്ചു കഴിഞ്ഞിട്ടുള്ളപ്പോള് എനിക്ക് എന്താണ് ഒരു പ്രത്യേക പ്രാധാന്യമുള്ളത്?’ഈ വിധം ചിന്തിച്ച ഹനുമാന്റെ അഹങ്കാരം നിശ്ശേഷം ഇല്ലാതായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: