ഭൂഭാരം തീര്‍ക്കാന്‍ ഭഗവാന് ഹരി കൈക്കൊള്ളുന്ന അംശാവതാരത്തിന് വഴിയൊരുക്കാനായി ബ്രഹ്മാവിന്റെയും വരുണന്റെയും ശാപപ്രകാരമാണ് കശ്യപന് വസുദേവരായി ജന്മമെടുത്തത്. ദുഖിതയായ ദിതി തന്റെ സഹോദരിയെയും ശപിച്ചു. ‘നിനക്കുണ്ടാകുന്ന പുത്രന്മാരേഴും ജനിക്കുന്നയുടനെതന്നെ മരിച്ചു പോകട്ടെ’
ജനമേജയന് ചോദിച്ചു: ‘എന്തിനാണ് അദിതിയെ സഹോദരി ശപിച്ചത്? അത് ന്യായമാണോ?’
ഇതിനുത്തരമായി വ്യാസന് പറഞ്ഞു: ദക്ഷന്റെ പുത്രിമാരാണല്ലോ ദിതിയും അദിതിയും. അദിതിക്ക് ഇന്ദ്രന് പുത്രനായി ജനിച്ചപ്പോള്‍ തനിക്കും അങ്ങനെയുള്ള തേജസ്സുറ്റ ഒരു പുത്രന് വേണമെന്ന് ദിതിയും ആഗ്രഹിച്ചു. ‘ഇന്ദ്രന്റെ ബലം, വീര്യം, ധര്‍മ്മനിഷ്ഠ, എല്ലാമുള്ള ഒരു പുത്രനെ തനിക്ക് തരണമെന്ന് അവള് ഭര്‍ത്താവിനോട് അഭ്യര്‍ഥിച്ചു.
എന്നാല്‍ കശ്യപന് പറഞ്ഞത്, ‘പ്രിയേ, ഞാന്‍ പറയുന്ന വ്രതം അനുഷ്ടിച്ചാല്‍ നിനക്ക് ഇന്ദ്രതുല്യനായ ഒരു പുത്രന് ജനിക്കും’ എന്നാണ്. അങ്ങനെയാവട്ടെ എന്ന് പറഞ്ഞ് ആ സുന്ദരി വ്രതമെടുത്തു. കാലക്രമത്തില്‍ ഗര്‍ഭവും ധരിച്ചു. വെറും മണ്ണില്‍ കിടന്നുറങ്ങി അവള് ‘പയോവ്രതം’ അനുഷ്ഠിച്ചു. ഗര്‍ഭിണികള്‍ക്ക് സ്വാഭാവികമായുണ്ടാവുന്ന മുഖപ്രസാദവും, വ്രതത്താല്‍ ആര്‍ജ്ജിച്ച പ്രഭയും നിറഞ്ഞ ദിതിയെക്കണ്ട് അദിതിക്ക് അസൂയ തോന്നി. ‘ഇവള്‍ക്ക് അതിപ്രഭാവവാനായ ഒരു പുത്രനുണ്ടാകുമ്പോള്‍ എന്റെ പുത്രന്റെ കാന്തി മങ്ങിപ്പോകും’ എന്നവള്‍ കുണ്ഠിതപ്പെട്ടു.
അവള് തന്റെ മകനോട് പറഞ്ഞു: ‘നിനക്ക് ശത്രുവായി ഒരാള്‍ അദിതിയുടെ ഗര്‍ഭത്തില്‍ വളരുന്നുണ്ട്. അതീവ ബലവാനാവാന്‍ പോകുന്ന അവനെ വെല്ലാന്‍ നീ തന്നെ ഉപായം കണ്ടെത്തുക. സഹോദരിയാണെങ്കിലും സപത്നിയായ അവളെക്കണ്ടിട്ട് എനിക്ക് സഹിക്കുന്നില്ല. ക്ഷയരോഗംപോലെയാണ് ശത്രുവിന്റെ വളര്‍ച്ച. അത് മുറ്റിവളര്‍ന്നാല്‍ പിന്നെ തടയാനാവില്ല. ശത്രുവിനെ വേരോടെ അറുത്ത്കളയണം. എന്നെ തൃപ്തിപ്പെടുത്താനായി നീയതു ചെയ്യുക. സാമ, ദാന, ഭേദ ദണ്ഡങ്ങള്‍ എന്തായാലും വേണ്ടില്ല. അവളുടെ ഗര്‍ഭം എന്നെ ഒരിരുമ്പാണി പോലെ കുത്തി നോവിക്കുന്നു.’
ഇന്ദ്രന് ഒന്ന് ചിന്തിച്ച ശേഷം ചിറ്റമ്മയെ ചെന്ന് കണ്ടു. പാപചിന്തയോടെയാണെങ്കിലും ആ അമ്മയെ വണങ്ങി. വിഷം ഉള്ളില്‍ വെച്ച് മധുരമായി ഇന്ദ്രന് ഇങ്ങനെ പറഞ്ഞു: ‘അമ്മേ, വ്രതം കൊണ്ട് തളര്‍ന്ന നിന്നെ ശുശ്രൂഷിക്കാനാണ് ഞാന്‍ വന്നത്. അമ്മയുടെ കാലുകള്‍ ഞാന്‍ തിരുമ്മിത്തരാം. ഗുരുശുശ്രൂഷകൊണ്ട് സുകൃതം ലഭിക്കും എന്നാണല്ലോ! സദ്ഗതിക്കും നല്ലതാണ് മാതൃ ശുശ്രൂഷ. അദിതിയും നീയും എനിക്ക് ഒരുപോലെയാണ്. പാദശുശ്രൂഷ ചെയ്യുന്ന ഇന്ദ്രന്റെ വാക്കുകള്‍ വിശ്വസിച്ച ദിതി, ക്ഷീണത്തില്‍ ഒന്ന് മയങ്ങിപ്പോയി.
ആ സമയം ഇന്ദ്രന് സൂക്ഷ്മരൂപമെടുത്ത് ആയുധധാരിയായി ദിതിയുടെ ഗര്‍ഭത്തില്‍ പ്രവേശിച്ചു. അയാള്‍ ആ ഗര്ഭപിണ്ഡത്തെ ഏഴായി മുറിച്ചു. വജ്രായുധം തറച്ചപ്പോള്‍ കരഞ്ഞു വിളിച്ച ശിശുവിനെ ‘മാ രുദ’ കരയരുത് എന്ന് മയത്തില്‍ പറഞ്ഞ് ഇന്ദ്രന് സമാധാനിപ്പിച്ചു. ഈ എഴു പിണ്ഡങ്ങളെ വീണ്ടും ഏഴായി മുറിച്ച് ആകെ നാല്‍പ്പത്തിയൊമ്പതു കഷ്ണങ്ങളാക്കി. അങ്ങനെയാണ് മരുത്തുക്കള് ഉണ്ടാവുന്നത്.
ഉറക്കമുണര്‍ന്ന ദിതി തന്റെ ഗര്‍ഭത്തിന്റെ അവസ്ഥ കണ്ടു ഖിന്നയായി. അവള് തന്റെ സഹോദരിയുടെ ചതി മനസ്സിലാക്കി, കോപത്തോടെ അമ്മയെയും മകനെയും ശപിച്ചു: ‘ഭുവനത്തിന്റെ നായകസ്ഥാനം ഇന്ദ്രന് ഇല്ലാതെ പോകട്ടെ. പാപിയായ നിന്റെ മകന് എന്റെ ഗര്‍ഭം നശിപ്പിച്ചതുപോലെ, അടുത്ത ജന്മത്തില് നിനക്കുണ്ടാകുന്ന പുത്രന്മാര് അപ്പപ്പോള്‍ത്തന്നെ മരിച്ചു പോകട്ടെ. പുത്രദുഃഖവും കാരാഗ്രഹവാസവും നിനക്കുണ്ടാവട്ടെ.
ഇങ്ങനെയുള്ള ശാപവര്‍ത്തമാനം അറിഞ്ഞ കശ്യപന് ദിതിയെ ആശ്വസിപ്പിച്ചു. ‘മരുത്തുക്കള് നിനക്ക് പ്രബലരായ മക്കളായിത്തീരും. അവര്‍ ഇന്ദ്രന്റെ സഖാക്കളുമാകും. ഇരുപത്തിയെട്ടാം ദ്വാപരത്തില്‍ നാരിയായി അംശാവതാരമെടുക്കുമ്പോള്‍ അദിതിക്ക് നിന്റെ ശാപം അനുഭവമാകും. വരുണനും അവളെ ശപിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ട് ആശ്വാസം കൊണ്ട ദിതി തന്റെ കുലീനത കാരണം മറുത്തൊന്നും പറഞ്ഞില്ല. ഇതാണ് രാജാവേ, അദിതിയുടെ അംശം ദേവകിയായി ജനിക്കാനിടയായത്തിന്റെ പിറകിലുള്ള കഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: