വിഭീഷണന് വിനയത്തോടെ സീതാദേവിയെ രാമനു മുന്നില്‍ കൊണ്ടുവന്നു. ലക്ഷ്മണനും സുഗ്രീവനും വിഭീഷണനും ഹനുമാനും രാമന്റെ വാക്കുകള്‍ കേട്ട് വല്ലാതെ ദുഃഖിച്ചു. ഭാര്യയെ തീരെ പരിഗണിക്കാതെ കഠോരമായ രാമന്റെ ഭാവചേഷ്ടകള്‍ കണ്ട് അദ്ദേഹത്തിന് സീതയോട് അപ്രീതിയുണ്ടെന്ന് അവര്‍ ഊഹിച്ചു.
സീതയാകട്ടെ ലജ്ജകൊണ്ട് ചുളുങ്ങി വസ്ത്രംകൊണ്ട് മുഖം മറച്ച് ഭര്‍ത്താവിനെ സമീപിച്ച് ”ആര്യ പുത്രാ” എന്നുവിളിച്ച് കരയാന്‍ തുടങ്ങി. മെല്ലെ ഭര്‍ത്താവിന്റെ സൗമ്യമായ മുഖത്തേക്കു നോക്കിയപ്പോള്‍ സീതയുടെ മുഖം നിര്‍മ്മലമായ ചന്ദ്രനെപോലെ തിളങ്ങി. രാമന് കോപം അടക്കിക്കൊണ്ട് സീതയോടു പറഞ്ഞു. ”ഹേ ഭദ്രേ, യുദ്ധത്തില്‍ ശത്രുവിനെ വധിച്ച് ഭവതിയെ ഞാന്‍ വീണ്ടെടുത്തിരിക്കുന്നു. പൗരുഷംകൊണ്ട് ചെയ്യേണ്ടത് ഞാന്‍ ചെയ്തുതീര്‍ത്തിരിക്കുന്നു. എന്റെ പൗരുഷം ഇന്ന് ലോകരെല്ലാം കണ്ടറിഞ്ഞു. ഇന്നാണ് എന്റെ പരിശ്രമം സഫലമായത്. പ്രതിജ്ഞ നിറവേറ്റിയതോടെ ഞാന്‍ സ്വതന്ത്രനായിരിക്കുന്നു. ഇക്കാര്യം ഭവതിയും അറിഞ്ഞിരിക്കണം.
ഈ യുദ്ധ പരിശ്രമമെല്ലാം ഞാന്‍ സുഹൃത്തുക്കളുടെ സഹായംകൊണ്ട് തരണം ചെയ്തു. ധര്‍മ്മനിഷ്ഠ പാലിക്കാനും എല്ലാത്തരത്തിലുള്ള ദുഷ്പേരും പ്രസിദ്ധമായ വംശത്തിന്റെ കളങ്കവും അകറ്റുവാനും വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത്. അല്ലാതെ നിന്നെ വീണ്ടെടുക്കുവാന്‍ വേണ്ടിയല്ല. എന്റെ മുന്നില്‍ ചാരിത്ര്യം സംശയിക്കപ്പെട്ട നിലയില്‍ നില്ക്കുന്ന നീ ഒരു നേത്രരോഗിക്ക് വിളക്കെന്നപോലെ എനിക്ക് ഒട്ടും വേണ്ടുന്നവളല്ല.
ഹേ ഭദ്രേ, ജനകനന്ദിനി വിടവാങ്ങിയാലും. പത്തുദിക്കുകളില്‍ എവിടെവേണമെങ്കിലും പൊയ്കൊള്ക. നല്ല കുലത്തില്‍ പിറന്ന പൗരുഷശാലിയായ ഏതൊരുപുരുഷനാണ് അന്യഗൃഹത്തില്‍ വസിച്ചിരുന്ന സ്ത്രീയെ വീണ്ടും സ്നേഹം നിറഞ്ഞ മനസ്സോടെ സ്വീകരിക്കുക. കുലമഹിമയെ എങ്ങനെയാണ് സ്വീകരിക്കുക? നിശ്ചയിച്ചുറച്ച കാര്യമാണ് ഞാന്‍ പറഞ്ഞത്. ഇവിടെനിന്നും ഇഷ്ടമുള്ളിടത്തേക്കുപോകാം.
ലക്ഷ്മണന്റെ രക്ഷയിലോ, ഭരതന്റെ രക്ഷയിലോ ഇഷ്ടംപോലെ വസിക്കാന്‍ നിശ്ചയിച്ചുകൊള്ളുക. വാനരാധിപനായ സുഗ്രീവനരുകിലോ രാക്ഷസാധിപനായ വിഭീഷണനരുകിലോ ഭവതിക്കു വസിക്കാം. ദിവ്യസൗന്ദര്യത്തോടുകൂടിയവളും, മനം കവരുന്നവളും തന്റെ ഗൃഹത്തിലിരിക്കുന്നവളുമായ നിന്നെ കണ്ടുകൊണ്ട് രാവണന് സഹിച്ചിരിക്കുമോ?
ശ്രീരാമന്റെ വാക്കുകള്‍കേട്ട് എല്ലാവരും അമ്പരന്നു.
നാമിതുവരെ കണ്ട രാമനല്ല ഇത്. പൗരുഷശാലിയായ ഒരു പുരുഷന്റെ ശബ്ദമാണ് കേള്‍ക്കുന്നത്. സീതയുടെ പ്രതീക്ഷകളെല്ലാം ഒരുനിമിഷം കൊണ്ടു തകരുന്നു. ജീവിതദുരിതങ്ങള്‍ അവസാനിച്ചു എന്ന് സമാശ്വസിച്ചിരിക്കുമ്പോഴാണ് കൂരമ്പുപോലെ രാമന്റെ വാക്കുകള്‍ കര്‍ണങ്ങളില്‍ തുളച്ചുകയറുന്നത്. ഇതൊരഗ്നിപരീക്ഷതന്നെയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: