ധനമന്ത്രി തോമസ് ഐസക് ഇറക്കിയ ധവളപത്രപ്രകാരം അടിയന്തരമായി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കേണ്ട ബാധ്യത 10,000 കോടി രൂപയാണ്. 1800 കോടി രൂപ കുടിശിക നല്‍കേണ്ടത് തടഞ്ഞുവെച്ചാണ് ഖജനാവില്‍ 173 കോടി രൂപയുടെ കമ്മി കാണിച്ചിരിക്കുന്നതത്രെ.
ഇലക്ട്രോണിക് ലഡ്ജര്‍ സമ്പ്രദായം വഴി സര്‍ക്കാര്‍ കൊടുത്തുതീര്‍ക്കേണ്ട ബാധ്യത 1431 കോടി, നിത്യനിദാന ചെലവ് 450 കോടി, ട്രഷറി ചെക്കുകള്‍ 100 കോടി, സാമൂഹ്യ സുരക്ഷാ പെന്ഷന് 800 കോടി, ബാങ്കുകള്‍ക്കും കരാറുകാര്‍ക്കും നല്കാന് 1632 കോടി, വിവിധ സ്ഥാപനങ്ങളില്‍നിന്നുള്ള നിക്ഷേപം വഴി 1365 കോടി, ഭൂമി ഏറ്റെടുക്കല്‍ ബാധ്യത 250 കോടി, കര്‍ഷക പെന്ഷന് മുതലായവയ്ക്ക് 268 കോടി.
ഇത് ധവളപത്രമല്ല കരിമ്പത്രമാണെന്ന് മുന്‍ ധനമന്ത്രി കെ.എം.മാണിയുടെ പ്രസ്താവന സ്വയരക്ഷയ്ക്ക് വേണ്ടിയാണെന്ന് ആര്‍ക്കും മനസ്സിലാകും. യുഡിഎഫ് കടമെടുത്തത് കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം മുതലായവയ്ക്കാണെന്ന് കെ.എം.മാണി ന്യായീകരിക്കുന്നത് ആരും മുഖവിലയ്ക്കെടുക്കില്ല.
യുഡിഎഫ് സര്‍ക്കാര്‍ നിയന്ത്രണമില്ലാതെയാണ് പണം ചെലവിട്ടെതന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കേരള യാത്രതന്നെ തെളിയിക്കുന്നു. ഇതിനുവേണ്ടി അദ്ദേഹം ചെലവിട്ടത് 700-800 കോടി രൂപയാണ്. സ്വന്തം പ്രതിച്ഛായ നന്നാക്കാനുള്ള ശ്രമത്തില്‍ സ്വീകരിച്ച ഒരൊറ്റ പരാതിപോലും പരിഹരിക്കാതെ വെറുതെ കെട്ടിവച്ചിരിക്കുകയാണല്ലൊ. അതേസമയം, ഇപ്പോഴത്തെ മോശം സാമ്പത്തികാവസ്ഥയ്ക്ക് ധവളപത്രമല്ല പരിഹാരം. പരസ്പരം കുറ്റപ്പെടുത്തലുമല്ല. ജനങ്ങള്‍ തെരഞ്ഞെടുത്തവര്‍ ജനങ്ങളോട് പ്രതിബദ്ധത കാട്ടി ജനോപകാരപ്രദമായ പദ്ധതികള്‍ കൊണ്ടുവരികയാണ് വേണ്ടത്.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനല്ല തോമസ് ഐസക്കിന്റെ ശ്രമം. ഭാവിയില്‍ തന്റെ ദുര്‍ഭരണത്തിലും വരാനിരിക്കുന്ന കോടികളുടെ കടബാധ്യതയ്ക്കുള്ള മുന്‍കൂര്‍ ജാമ്യമാണ് ഐസക് എടുക്കുന്നത്. യുഡിഎഫ് സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമായിട്ടാണ് ധവളപത്രം ഇറക്കിയിട്ടുള്ളതെങ്കിലും ഇതില്‍ പറയുന്ന അവസ്ഥയ്ക്ക് ഇരുമുന്നണികളും ഉത്തരവാദികളാണ്.
അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കുത്തക ഐക്യമുന്നണിയുടെ മാത്രമല്ല ഇടതുമുന്നണിയുടേതുമാണെന്നും, ജനപ്രതിനിധികളായി അധികാരത്തിലേറുന്നവര്‍ സ്വപ്രതിനിധികളും സ്വജനപക്ഷപാതികളുമായി മാറുന്നുവെന്നും ജനങ്ങള്‍ക്കറിയാം. ഐസക്കിന്റെ ‘ധവളവിലാപ’ത്തിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കരകയറാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കേരളത്തെ തള്ളിവിട്ട മുന്‍ ഭരണാധികാരികള്‍ക്കെതിരെ എന്തുകൊണ്ട് കേസ് എടുക്കാന്‍ അദ്ദേഹം ശുപാര്‍ശ ചെയ്യുന്നില്ലെന്ന കുമ്മനത്തിന്റെ ചോദ്യം പ്രസക്തമാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്താനുമുള്ള മാര്‍ഗ്ഗം എന്താണെന്നുകൂടി സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്നും കുമ്മനം ആവശ്യപ്പെടുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ച് സംസ്ഥാനത്തെ കടക്കെണിയില്‍നിന്ന് രക്ഷിക്കാന്‍ ധനമന്ത്രി ശ്രമിക്കണം. ഈ പൊതുകടത്തിന് രണ്ടുമുന്നണികളും ഒരുപോലെ ഉത്തരവാദികളാണെന്നും അഴിമതിയും സ്വജനപക്ഷപാതവും കൈമുതലാക്കിയ മുന്നണികളുടെ ഭരണത്തിന്റെ ബാക്കിപത്രമാണ് ഇതെന്നുമുള്ള കുമ്മനത്തിന്റെ പ്രസ്താവന കുറിക്കുകൊള്ളുന്നതാണ്.
ഇടതു-വലതു സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ച് സംസ്ഥാനത്തെ കടക്കെണിയിലേക്ക് തള്ളിവിട്ടവര്‍ക്കെതിരെ കേസെടുക്കണമെന്ന കുമ്മനത്തിന്റെ ആവശ്യം കേരളത്തിലെ ജനങ്ങളുടേതുമാണ്. പൂര്‍ണമായ ട്രഷറി സ്തംഭനമാണ് യുഡിഎഫ് ഭരണത്തിന്റെ ബാക്കിപത്രമെന്നും ധവളപത്രം പറയുന്നു. 10,000 കോടിയുടെ ബാധ്യതകള്‍ ഉണ്ടെന്നുള്ള ധവളപത്രത്തിലെ വെളിപ്പെടുത്തല്‍ ഭീതിദംതന്നെയാണ്.
കരംപിരിവില്‍ 20-25 ശതമാനം വര്‍ധന ഉണ്ടായാല്‍ മാത്രമേ ഖജനാവ് കാലിയാകാതിരിക്കുകയുള്ളൂ. ഒടുവില്‍ ധനമന്ത്രി തോമസ് ഐസക് കാണുന്ന പരിഹാരമാര്‍ഗ്ഗം എല്‍ഡിഎഫ് പരിഹസിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ദയാദാക്ഷിണ്യമാണ്. ജനങ്ങളില്‍നിന്ന് പിരിക്കുന്ന നികുതിയും ഫീസ് തുകയും കടമെടുക്കുന്ന തുകയും ജനക്ഷേമത്തിനോ അടിസ്ഥാന വികസനത്തിനോ അല്ല രണ്ടുമുന്നണി സര്‍ക്കാരുകളും ഉപയോഗിക്കുന്നത്. മറിച്ച് രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി സമ്മര്‍ദ്ദ ഗ്രൂപ്പുകള്‍ക്ക് വീതംവെച്ചുനല്കാനും ബ്യൂറോക്രസി പ്രീണനത്തിനും ഭരണവര്‍ഗത്തിന്റെ ധൂര്‍ത്തിനും ആഡംബരത്തിനും മറ്റുമാണ്.
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുള്ള മാര്‍ഗ്ഗം പ്രഖ്യാപിക്കാത്ത ധവളപത്രം കേന്ദ്രത്തില്‍നിന്നു ലഭിച്ച എത്ര പണം കഴിഞ്ഞ സര്‍ക്കാര്‍ വിനിയോഗിക്കാതെ പാഴാക്കിയെന്നു പറയുന്നില്ല. സാമ്പത്തിക ഞെരുക്കം പറഞ്ഞ് അധിക നികുതിഭാരം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന കുമ്മനത്തിന്റെ മുന്നറിയിപ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: