ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ മാലിന്യങ്ങള്‍ സംസ്ക്കരിക്കാതെ ചീഞ്ഞ് നാറുന്നു. പരിസരവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയില്‍. മാലിന്യങ്ങള്‍ സംസ്ക്കരിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ ഒന്നുമില്ലാത്ത ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ തികച്ചും പ്രാകൃതമായ രീതിയിലാണ് മാലിന്യം സംസ്ക്കരിക്കുന്നത്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മാലിന്യ പ്ലാന്റ് നിര്‍മ്മിക്കാന്‍ തുക അനുവധിച്ചിരുന്നെങ്കിലും നഗരസഭ ഭരണസമിതിയുടെ അനാസ്ഥ മൂലം ഇത് വരെ നിര്‍മ്മാണത്തിന്റെ പ്രാഥമിക ഘട്ടംപോലും ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. മാസങ്ങള്‍ക്കു മുമ്പ് പലതവണ മാലിന്യങ്ങള്‍ തീ പിടിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്ത് വരികയും മാലിന്യ വണ്ടികള്‍ തടയുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നഗരസഭ അധികൃതരും പരിസരവാസികളും ഉണ്ടാക്കിയ ധാരണ പ്രകാരം ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്ക്കരിക്കാനും ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിക്കുക, സിസിടിവി, വാച്ച്മാന് തുടങ്ങിയ സംവിധാനങ്ങള്‍ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നഗരസഭ നടപ്പിലാക്കണമെന്ന് പരിസരവാസികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.
മാലിന്യങ്ങള്‍ വേര്‍തിരിക്കുന്നതും വാച്ചുമാനെ നിയമിച്ചതും ഒഴിച്ചാല്‍ പ്രദേശവാസികളുടെ യാതൊരു ആവശ്യവും നഗരസഭ മാസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കിയിട്ടില്ല. ഹൈമാസ്ക്ക് ലൈറ്റ് സ്ഥാപിച്ചെങ്കിലും ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ വൈദ്യുതി എത്താത്തതു മൂലം പ്രവര്‍ത്തനക്ഷമമല്ല. കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ലക്ഷങ്ങള്‍ ചിലവിട്ട് സ്ഥാപിച്ച ഇന്സുലേറ്റര് സംവിധാനം ഒരു ദിവസം പോലും പ്രവര്‍ത്തിക്കാനാവാതെ തുരുമ്പെടുക്കുന്ന നിലയിലാണ്. മഴക്കാലമായതോടെ ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞ് നാറുന്ന അവസ്ഥയിലാണ്. മാലിന്യങ്ങള്‍ കാക്ക തുടങ്ങിയ ജീവികള്‍ കൊത്തി വലിക്കുന്ന രീതിയിലാണ് കിടക്കുന്നത്. ഇതുമൂലം ചീഞ്ഞ് നാറുന്ന മാലിന്യങ്ങളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാമെന്ന് പ്രദേശവാസികള്‍ പറയുന്നു. അടിയന്തിരമായി നഗരസഭ അധികൃതര്‍ ഇടപ്പെടണമെന്ന് ബിജെപി കൗണ്‍സിലര്‍ സന്തോഷ് ബോബന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: