സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ ദയനീയാവസ്ഥ കേട്ടുകൊണ്ടാണ് ജൂണ്‍ 30 ന് നിയമസഭ പിരിഞ്ഞത്. എട്ടുദിവസത്തെ അവധികഴിഞ്ഞ് ജൂലൈ എട്ടിന് വീണ്ടും ചേരും. അന്നാണ് ഇടത് സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്. ബജറ്റ് കേള്‍ക്കുമ്പോള്‍ കേരളം ഞെട്ടുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. ധനമന്ത്രി ഡോ. തോമസ് ഐസക്ക് വായിച്ച ധവളപത്രം അപ്രതീക്ഷിത വിവരങ്ങളൊന്നുമല്ല നല്‍കിയത്. അറുപത് വര്‍ഷമായി മത്സരിച്ച് വാങ്ങിയ കടം കുന്നുകൂടി. ഇപ്പോഴത് ഒന്നരലക്ഷം കോടി കവിഞ്ഞു എന്നു കേള്‍ക്കുമ്പള്‍ എന്തിനിങ്ങനെ വാങ്ങുന്നു എന്നാരും ചോദിച്ചുപോകും.
ഓരോ അഞ്ചുവര്‍ഷം കൂടുമ്പോഴും മാറിക്കയറുന്ന സര്‍ക്കാരുകള്‍ ആദ്യം ചിന്തിക്കുന്നത് എവിടെ നിന്ന് കടംകിട്ടും എന്നാണ്. ഡോ. തോമസ് ഐസക്കിന്റെ ചിന്തയും മറിച്ചല്ല. 10,000 കോടി ഉടന്‍ വേണമെന്നാണ് തോമസ് ഐസക്ക് ഒടുവില്‍ പറഞ്ഞത്. അത്രയും കിട്ടിയില്ലെങ്കില്‍ ആകെ കുളമാകും. ഏറ്റവും അടിയന്തരപ്രാധാന്യമുള്ള ബാധ്യത 6302 കോടിയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍ക്കേണ്ട ബാധ്യതക്ക് 4326 കോടി വേറെയും വേണം.
ധനമന്ത്രി സഭയില്‍ വച്ചത് ധവളപത്രമല്ല, ബ്ലാക്ക് പേപ്പറെന്നാണ് മുന്‍ ധനകാര്യമന്ത്രി കെ.എം.മാണി പ്രതികരിച്ചത്. ”അമ്മ നിരക്കീട്ടും മോളു നിരക്കീട്ടും നാഴിയുടെ മൂട് തേഞ്ഞു” എന്ന് പറഞ്ഞതുപോലെയായി. കേരളം കുത്തുപാളയെടുത്തു. കൊട്ടിഘോഷിച്ച ‘കേരളമാതൃക’ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്ന അവസ്ഥയിലും.
കേന്ദ്ര അവഗണന പറഞ്ഞ് നില്ക്കാം എന്നുവച്ചാല്‍ അതിനൊരു പഴുതുമില്ല. ഇന്നത്തെ കേന്ദ്ര സര്‍ക്കാര്‍ കേരളം ചോദിക്കാതെതന്നെ പണം അനുവദിക്കുന്നു. മുമ്പൊരിക്കലും ഇല്ലാത്തവിധം. പക്ഷേ അത് തുറന്നുപറയാന്‍ മടി. എന്നിട്ടും ഐസക്കിന് സമ്മതിക്കേണ്ടിവന്നു. പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് എത്തുന്ന ജിഎസ്ടി ബില്‍ പാസ്സായാല്‍ കേരളം രക്ഷപ്പെടും. പക്ഷേ, അതിന് പാര്‍ട്ടി ഇനിയും സമ്മതം മൂളിയില്ല.
കോണ്‍ഗ്രസിന്റെ തോളില്‍ തൂങ്ങിനില്‍ക്കുന്ന സിപിഎം കേന്ദ്ര നേതൃത്വം മോദി സര്‍ക്കാരിന്റെ ബില്ലിനെ പിന്തുണക്കുന്നതെങ്ങനെ എന്ന ചിന്താക്കുഴപ്പത്തിലാണ്. നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണച്ചാലേ കേരളം രക്ഷപ്പെടൂ എന്ന തോമസ് ഐസക്കിന്റെ ചിന്തക്ക് പിന്‍ബലം കിട്ടുമോ എന്നാണ് ഇനി കാണാനിരിക്കുന്നത്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായിട്ട് രണ്ടുവര്‍ഷം തികഞ്ഞതേയുള്ളൂ. ഇതിനകം സാധാരണ ജനങ്ങള്‍ക്കായി 180 പദ്ധതികള്‍ പ്രഖ്യാപിക്കുക മാത്രമല്ല ആരംഭിക്കുകയും ചെയ്തു. അതോടൊപ്പം കേരളത്തിന് അനുവദിച്ച തുകയിലും റിക്കാര്‍ഡിട്ടു. 14-ാം ധനകാര്യ കമ്മിഷന് കേരളത്തിന് നികുതി വിഹിതമായി നല്കാന് നിശ്ചയിച്ചത് 989012 കോടിയാണ്. 13-ാം ധനകാര്യ കമ്മിഷന് നല്കിയതിനേക്കാള് 66000 കോടിയാണിത്.
കേന്ദ്രാവിഷ്കൃതപദ്ധതിക്ക് 17968 കോടിയാണ് അടുത്ത അഞ്ചുവര്‍ഷത്തേക്ക് നല്‍കുന്നത്. മുന്‍ അഞ്ചുവര്ഷമത് 5476 കോടിയാണെന്നോര്‍ക്കണം. 10000 കോടി ഇതിനകം അനുവദിച്ചുകഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ ഗ്രാന്റ് യുപിഎ സര്‍ക്കാര്‍ അനുവദിച്ചത് 2732 കോടിയാണെങ്കില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കുന്നത് 7683 കോടി. മൂന്നിരട്ടി വര്‍ധന. അങ്ങനെ അങ്ങനെ ഉദാരസമീപനങ്ങള്‍ നിരത്താന്‍ അനവധി.
കേന്ദ്രം ചിറ്റമ്മനയം സ്വീകരിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രി നാഴികയ്ക്ക് നാല്പതുവട്ടം മാധ്യമങ്ങളെ കാണുമായിരുന്നു.ഇപ്പോള്‍ കണ്ടിട്ടെന്ത് ഫലം? മാണിയെ കുറ്റംപറയാന്‍ മാത്രം ആഴ്ചക്കാഴ്ചയ്ക്ക് മാധ്യമങ്ങളെ കാണാന്‍ കഴിയുമോ? വര്‍ഗീയത മാത്രം പറയാന്‍ മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ കാണാന്‍ പറ്റുമോ! അല്ലെങ്കിലും മാധ്യമങ്ങള്‍ക്ക് മാര്ക്സിസ്റ്റുപാര്ട്ടിയെക്കുറിച്ചെന്തറിയാം! മാര്‍ക്സിസ്റ്റുകാരനായ മുഖ്യമന്ത്രിയെക്കുറിച്ചെന്തറിയാം.
ഒരു ചുക്കും ഈ പാര്‍ട്ടിയെക്കുറിച്ച് നിങ്ങള്‍ക്ക് അറിയില്ലെന്ന് പിണറായി വിജയന് നേരത്തെതന്നെ പ്രസ്താവിച്ചതാണ്. പിണറായി വിജയനെക്കുറിച്ചും അറിയില്ലെന്ന് ഇപ്പോള്‍ പ്രസ്താവിക്കപ്പെട്ടു. പിണറായി വിജയന് കരുത്തനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞാല്‍ അതെങ്ങനെ അംഗീകരിക്കും. ”താനാരാണെന്ന് തനിക്കറിയില്ലെങ്കില്‍ താന്‍ എന്നോട് ചോദിക്ക് താനാരാണെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞുതരാം ഞാനാരാണെന്നും താനാരാണെന്നു” മൊക്കെയുള്ള കുതിരവട്ടം പപ്പുവിന്റെ ഒരു കഥാപാത്രം പറയുന്നുണ്ടല്ലോ.
അതുപോലൊരു സ്റ്റൈലാണ് മുഖ്യമന്ത്രി നിയമസഭയില്‍ കാട്ടിയത്. കൂട്ടത്തില്‍ ഒരു വിശദീകരണവും,’ഞാനൊരു പാവം.’പിണറായി വിജയന്റെ വിനയം കണ്ട് സഭക്കകത്തെ രാഷ്ട്രപിതാവിന്റെ ഛായാചിത്രം പോലും വിസ്മയത്തിലായിക്കാണും.
സര്‍ക്കാരിന്റെ പിആര്‍ പണി ചെയ്യേണ്ട ആളല്ല മുഖ്യമന്ത്രി എന്ന പിണറായിയുടെ നിലപാടിനെ കുറ്റം പറയാനൊക്കില്ല. മാധ്യമങ്ങളുടെ മംഗളപത്രം നേടിയെടുക്കലാവരുത് മുഖ്യമന്ത്രിയുടെ ജോലി. മാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരേയും ലാളിക്കുകയും സന്തോഷിപ്പിക്കുകയും വേണ്ട. ഇന്നലെവരെ അങ്ങനെയായിരുന്നു. പക്ഷേ മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണെന്നാണല്ലോ വയ്പ്. നാലു തൂണുവേണ്ടുന്ന ഒരു സ്ഥാപനത്തിന്റെ ഒരു തൂണ് ഒടിഞ്ഞാല്‍ സ്ഥാപനത്തിന് ബലക്ഷയമുണ്ടാകും. ഇന്ദിരാഗാന്ധി പണ്ടങ്ങനെയൊരു ബലക്ഷയം സൃഷ്ടിച്ചതിന്റെ ക്ഷീണം അവര്ക്കനുഭവിക്കേണ്ടിവന്നതോര്ക്കുന്നത് നല്ലതാണ്.
എന്തിന് ഇന്ദിരാഗാന്ധിയെ ഉദാഹരിക്കണം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനാധിപത്യം ഒരു തത്വശാസ്ത്രമോ ജീവിതരീതിയോ അല്ലേയല്ല. അവര്‍ക്കറിയുന്നത് സേച്ഛാധിപത്യവും സര്‍വാധിപത്യവുമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രത്യേകിച്ച് സിപിഎം ഇപ്പോഴും മാതൃകയാക്കുന്നത് ലെനിനേക്കാള്‍ സ്റ്റാലിനെയാണ്. സ്റ്റാലിനിസം ലോകചരിത്രത്തിലെ തന്നെ ക്രൂരതയുടെ നേര്‍ചിത്രമാണ്. ലെനിനുശേഷം അധികാരമേറ്റ സ്റ്റാലിന്റെ മൂന്നുപതിറ്റാണ്ടുകാലം കൊണ്ട് കൊന്നുതള്ളിയ ജനങ്ങളുടെ കണക്ക് ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല.
പ്രതിയോഗികള്‍ മാത്രമല്ല, സ്വന്തം പക്ഷത്തുള്ള ആയിരങ്ങളും സ്റ്റാലിന്റെ നിഷ്ഠുരതയ്ക്ക് ഇരയായിട്ടുണ്ട്. സ്റ്റാലിന് മരിച്ച് മൂന്നുവര്‍ഷം കഴിഞ്ഞേ ആ ക്രൂരതകളുടെ മൂടുപടം നീങ്ങിയുള്ളൂ. സ്റ്റാലിന്റെ ക്രൂരതയെക്കുറിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് താത്വികനായ കെ.ദാമോദരന്‍ അടക്കം നിരവധിപേര്‍ തുറന്നെഴുതിയിട്ടുണ്ട്.
സ്റ്റാലിനെക്കുറിച്ച് ക്രൂഷ്ചേവ് നടത്തിയ വിലയിരുത്തല്‍ ഇങ്ങനെയാണ് ”ആളുകളെ പറഞ്ഞ് മനസ്സിലാക്കി പഠിപ്പിക്കുന്ന ലെനിന്റെ മാര്‍ഗം സ്റ്റാലിന് ഉപേക്ഷിച്ചു. ആശയപരമായ സംവാദനത്തിന് പകരം ഭരണയന്ത്രം ഉപയോഗിച്ചുള്ള അക്രമവും കൂട്ടമര്ദ്ദനവും ഭീഷണിയും സ്റ്റാലിന് ഉപയോഗിച്ചു. എല്ലാ സദാചാരമര്യാദകളും നിയമങ്ങളും കാറ്റില്പറത്തിക്കൊണ്ട് കൂടുതല്‍ കര്‍ശനനടപടികള്‍ കൈക്കൊണ്ടു.
സ്റ്റാലിന്റെ സേച്ഛാധിപത്യം ആ മാര്‍ഗം പിന്തുടരുവാന് മറ്റുള്ളവരെയും പ്രേരിപ്പിച്ചു. അനേകായിരം ആളുകള്‍ കൂട്ടത്തോടെ അറസ്റ്റുചെയ്ത് നാടുകടത്തപ്പെട്ടു. അനേകായിരങ്ങള്‍ വിചാരണയോ തെളിവോ കൂടാതെ തൂക്കുമരത്തിലേറ്റപ്പെട്ടു. അരക്ഷിതത്വത്തിന്റെയും ഭയത്തിന്റെയും നൈരാശ്യബോധത്തിന്റെയും കാലാവസ്ഥ പടര്‍ന്നുപിടിച്ചു. പക്ഷേ ഇതുകൊണ്ടൊന്നും പാര്‍ട്ടി അണികളിലോ തൊഴിലാളിവര്‍ഗത്തിലോ ഐക്യമുണ്ടായില്ല. നേരെമറിച്ച് പാര്‍ട്ടി കൂറുള്ളവരാണെങ്കിലും സ്റ്റാലിന് അസൗകര്യമെന്ന് തോന്നിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ പുറത്താക്കുന്നതിലുമാണ് അത് കലാശിച്ചത്.”
പാര്‍ട്ടിയിലെ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 139 അംഗങ്ങളില്‍ 98 പേരെയും അറസ്റ്റുചെയ്ത് വെടിവച്ചുകൊന്നു. ഇവരില്‍ 80 ശതമാനം പേരും വിപ്ലവത്തിന് മുന്‍പ് പാര്‍ട്ടിയില്‍ ചേര്‍ന്നവരും പോരാട്ടത്തില്‍ പങ്കെടുത്തവരും പാവപ്പെട്ട തൊഴിലാളികളുടെ കൂട്ടത്തില്പെട്ടവരും ആയിരുന്നു.
അവരെയാണ് സ്റ്റാലിന് പാര്‍ട്ടിയുടെ ശത്രുക്കളും രാജ്യദ്രോഹികളും പ്രതിവിപ്ലവകാരികളുമൊക്കെയായി ചിത്രീകരിച്ചത്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 17-ാം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 1966 പ്രതിനിധികളില്‍ 1108 പേരെയും പ്രതിവിപ്ലവകാരികളെന്ന കുറ്റംചാര്‍ത്തി ജയിലില്‍ അടയ്ക്കപ്പെട്ടു. ഇതിനെയെല്ലാം കണ്ണുമടച്ച് അംഗീകരിക്കുന്ന പാര്‍ട്ടിയും പാര്‍ട്ടി നേതാവുമാണ് കേരളത്തെ ഇന്ന് നയിക്കുന്നതും ഭരിക്കുന്നതും.
തോമസ് ഐസക്കിന്റെ കണക്കും സഭാ നേതാവിന്റെ കണക്കുകൂട്ടലും കേരളാ കാസ്ട്രോയുടെ മൗനവുമെല്ലാം ചേര്‍ത്ത് നോക്കുമ്പോള്‍ കേരളത്തിലെ ശരാശരി പൗരന് ഉയരുന്ന ന്യായമായൊരു സംശയമുണ്ട് പ്രകടനപത്രികയില്‍ പറഞ്ഞതൊക്കെ ‘എങ്ങനെ ശരിയാക്കും?’
e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: