ഗാന്ധിനഗര്‍: വഴിവക്കിലെ ട്രാന്‍സ്ഫോര്‍മറുകള്‍ കാല്‍നട യാത്രികര്‍ക്ക് ഭീഷണിയാകുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലേക്കുള്ള പ്രവേശന കവാടമായ ഗാന്ധിനഗര്‍ ജംഗ്ഷനിലും കുമാരനല്ലൂര്‍ മേല്പപ്പാലം കടന്ന് ക്ഷേത്രത്തിലേക്ക് തിരിയുന്ന ഭാഗത്തുമാണ് അപകടകരമായ രീതിയില്‍ ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചിരിക്കുന്നത്. എംസിറോഡിന്റെ അരികില്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറിന്റെ സമീപംതന്നെയാണ് യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്നത്. രോഗികളുമായെത്തുന്ന ആംബുലന്‍സുകളടക്കം ദിവസേന നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കാരിത്താസ് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും കോട്ടയത്തുനിന്ന് വരുന്ന വാഹനങ്ങളും മെഡിക്കല്‍ കോളേജിലേക്ക് പോകാന്‍ തിരിയുന്ന ഭാഗത്ത് റോഡിന് വീതിയും വളരെ കുറവാണ്. ട്രാന്‍സ്ഫോര്‍മറിന് ഇവിടെ സംരക്ഷണവേലി സ്ഥാപിച്ചിട്ടില്ല. അഥവാ സംരക്ഷണവേലി തീര്ത്താല്തന്നെ അതുറോഡിലേക്ക് ഇറക്കി സ്ഥാപിക്കേണ്ട അവസ്ഥയാണ്. ജീവന് നിലനിര്‍ത്താന്‍ എത്രയും പെട്ടെന്ന് രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ ട്രാന്‍സ്ഫോര്‍മറില്‍ തട്ടാതെ തിരിഞ്ഞുപോകുവാന്‍ ഡ്രൈവര്‍മാര്‍ ബുദ്ധിമുട്ടുന്നു.
കുമാരനല്ലൂര്‍ മേല്‍പ്പാലം കഴിഞ്ഞ് കുടമാളൂര്‍ റോഡിലേക്ക് പ്രവേശിക്കുമ്പോഴും റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന ട്രാന്‍സ്ഫോര്‍മറും ഇതേ അവസ്ഥയിലാണ്. കുടമാളൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ക്ഷേത്രത്തിലേക്ക് തിരിയുമ്പോള്‍ ഈ ട്രാന്‍സ്ഫോര്‍മര്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു. ഇവിടെയും സംരക്ഷണവേലി നിര്‍മ്മിക്കുവാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. കാല്‍നടയാത്രക്കാരെ സംബന്ധിച്ചിടത്തോളം ഈ സ്ഥലങ്ങള്‍ പേടിസ്വപ്നമായി മാറിയിരിക്കുന്നു. അടിയന്തിരമായി ഈ ട്രാന്‍സ്ഫോര്‍മറുകള്‍ വാഹനയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയാകാതെ മാറ്റി സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം ഇക്കാര്യത്തില്‍ പലപ്രാവശ്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഇതേവരെ നടപടികള്‍ സ്വീകരിക്കാത്തതില്‍ ജനങ്ങള്‍ സമരവുമായി മുമ്പോട്ട് വരുമെന്ന് പറയുന്നു.
ട്രാന്‍സ്ഫോര്‍മറുകള്‍ക്ക് സംരക്ഷണവേലി സ്ഥാപിക്കണമെന്ന ഹൈക്കോടതിവിധിയെയും അംഗീകരിക്കുവാന്‍ കെഎസ്ഇബി ഇവിടെ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: