ന്യൂദല്‍ഹി: 1945ലെ വിമാനാപകടത്തില്‍ നേതാജി സുഭാഷ്ചന്ദ്രബോസ് മരിച്ചെന്നതിന് യാതൊരു തെളിവും ഇല്ലെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സി 1978ല്‍ തന്നെ റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍. എന്നാല്‍ അന്നത്തെ ഭാരത ഭരണകൂടം ഇക്കാര്യം പുറത്ത് വിട്ടില്ല. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വാഷിങ്ടണിലെ ഭാരത നയതന്ത്രാലയത്തെ അറിയിക്കുകയും അവര്‍
വിദേശകാര്യമന്ത്രാലയത്തിന് കൈമാറുകയും ചെയ്തിരുന്നുവെന്നും രേഖകള്‍ വെളിപ്പെടുത്തുന്നു. അതേസമയം ഈ റിപ്പോര്‍ട്ടുകള്‍ നേതാജിയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിച്ച മുഖര്‍ജി കമ്മീഷന് മുന്നിലെത്തിയില്ല.
നേതാജിയുടെ മരണത്തെക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയത് അമേരിക്കയായിരുന്നുവെന്നത് കൊണ്ട് തന്നെ ഈ റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യമുണ്ട്. 1945 ആഗസ്റ്റ് പതിനെട്ടിനാണ് തായ്പ്പേയിയില് നേതാജി സഞ്ചരിച്ചതെന്ന് കരുതുന്ന വിമാനം തകര്‍ന്ന് വീണത്. ജനറല്‍ ഡഗ്ലസ് നേതൃത്വം നല്കിയ ദക്ഷിണ പൂര്‍വ്വ ഏഷ്യയിലെ അമേരിക്കന്‍ സേനയ്ക്കായിരുന്നു ഇതിന്റെ അന്വേഷണച്ചുമതല. റിപ്പോര്‍ട്ട് സമര് ഗുഹയുടെ നേതൃത്വത്തിലുളള പാര്‍ലമെന്ററി സമിതി പരിശോധിച്ച ശേഷം അമേരിക്കന്‍ പ്രതിരോധ വകുപ്പാണ് ഭാരത നയതന്ത്രാലയത്തിന് കൈമാറിയത്.
1978 ജൂലൈയില്‍ നയതന്ത്രാലയത്തിലെ ഉപസെക്രട്ടറി എസ്. സുന്ദരം റിപ്പോര്‍ട്ട് ന്യൂദല്‍ഹിയിലെ വിദേശകാര്യമന്ത്രാലയത്തിന് കൈമാറി. നേതാജിയുടെ മരണം സാധൂകരിക്കുന്നില്ലെന്ന കുറിപ്പോടെയായിരുന്നു റിപ്പോര്‍ട്ട് അയച്ച് നല്‍കിയത്. എന്നാല്‍ ഇതേക്കുറിച്ച് പിന്നീട് അമേരിക്കയ്ക്ക് യാതൊരു മറുപടിയും ലഭിച്ചില്ല.
നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടെന്ന് തന്നെയാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത് എന്ന് അറിയിച്ച് കൊണ്ട് 1946 ജൂലൈ മൂന്നിന് അമേരിക്കന്‍ സൈനിക ആസ്ഥാനത്ത് നിന്ന് വിദേശകാര്യമന്ത്രലായത്തിന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: