അടിമാലി: ഇന്നലെ കുഞ്ചിത്തണിയിലുണ്ടായ അപകടം നാടിനെ ദുഖത്തിലാഴ്ത്തി. നിത്യ ജീവിതത്തിനായി ഏലതോട്ടത്തില്‍ വന്ന് ജോലി നോക്കുന്നതിനിടെയാണ് പാവങ്ങളായ തൊഴിലാളികള്‍ക്ക് ജീവന് നഷ്ടമായത്. ഇരുട്ടള നെല്ലിക്കാട് സ്വദേശി തങ്കവേലുവിന്റെ ഭാര്യ പാണ്ടിയമ്മ തങ്കം(39), പൊട്ടന്‍കാട് ചിറ്റേടത്ത് കുന്നേല്‍ രാജന്റെ ഭാര്യ പുഷ്പ രാജന്(45), ഇരുപതേക്കര്‍ പനച്ചിക്കല്‍ ഷാജിയുടെ ഭാര്യ മേഴ്സി(44) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അഞ്ച് തൊഴിലാളികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദുരന്തത്തിനുത്തരവാദി എസ്റ്റേറ്റ് ഉടയാണെന്നാണ് തൊഴിലാളികള്‍ ആരോപിക്കുന്നത്. ഉണങ്ങി ദ്രവിച്ചു നിന്ന പ്ലാവ് ഏത് നിമിഷവും നിലംപൊത്തുമെന്നറിയാവുന്ന തോട്ടമുടമ പ്ലാവ് വെട്ടിമാറ്റുവാന്‍ തയ്യാറായില്ല. പല തവണ തൊഴിലാളികള്‍ തോട്ടമുടമയോട് അപകടത്തെക്കുറിച്ച് സൂചന നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. ഇതാണ് മൂന്ന് വീട്ടമ്മമാരുടെ ദാരുണ മരണത്തിന് കാരണമായത്. തൊഴിലാളികളുടെ ജീവന് സംരക്ഷണം നല്കുന്ന കാര്യത്തില്‍ തൊഴിലാളി യൂണിയനും പരാജയപ്പെട്ടു. തൊഴിലാളികളുടെ പക്കല്‍ നിന്നും പണംപിരിക്കുന്നത് മാത്രമാണ് സിഐറ്റിയു ഉള്‍പ്പെടെയുള്ള യൂണിയനുകള്‍ക്ക് താല്‍പ്പര്യം. അപകടകരമായി സ്ഥിതി ചെയ്യുന്ന മരങ്ങള്‍ വെട്ടിമാറ്റാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: