തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റി, സഹകരണ പ്രൊഫഷണല്‍ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ കേപ്പ് എന്നിവിടങ്ങളിലെ അനധികൃത നിയമനം വിജിലന്‍സ് അന്വേഷിക്കണമെന്ന് ബിജെപി. പിണറായി വിജയന് സര്‍ക്കാരിനെതിരെ ആദ്യ അഴിമതി ആരോപണമാണ് ബിജെപി ഉന്നയിച്ചത്.
സംസ്കൃത സര്‍വ്വകലാശാലാ ലൈബ്രറിയില്‍ ഇല്ലാത്ത തസ്തികയിലേക്ക് ഏഴു പേരെ നിയമിച്ചെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ ജെ.ആര്. പത്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് നാലു ദിവസം മുന്‍പ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസ് ഇറക്കിയ ഉത്തരവ് ചട്ടങ്ങള്‍ മറികടന്നാണ്.
സര്‍വ്വകലാശാലാ ലൈബ്രറിയില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്ന തസ്തിക ഇല്ലെന്നിരിക്കെ അവിടേക്ക് ആള്‍ക്കാരെ സ്ഥാനകയറ്റം നല്കി നിയമിച്ചത് അഴിമതിയാണ്. ശമ്പള കമ്മീഷന് റിപ്പോര്‍ട്ട് അനുസരിച്ച് സംസ്കൃത സര്‍വ്വകലാശാലയില്‍ റഫറന്‍സ് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് എന്നീ തസ്തികകള്‍ മാത്രമാണ് ഉള്ളത്.
ടെക്നിക്കല്‍ അസിസ്റ്റന്റ് തസ്തിക സൃഷ്ടിച്ച് ആള്‍ക്കാരെ നിയമിക്കാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് നിയമവിരുദ്ധവും സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമായതിനാല്‍ അനുവദിക്കാനാവില്ലെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ്, ധനകാര്യ ഇന്സ്പെക്ഷന് വിഭാഗം എന്നിവ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേ തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച നിയമനമാണ് ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയത്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിപിഎം നേതാവിന്റെ ഇടപെടലാണ് അഴിമതിക്ക് പിന്നില്‍.
കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷനില്‍ (കേപ്പ്) റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ 16 തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടത്താന്‍ ശ്രമിക്കുന്നതായും പത്മകുമാര്‍ ആരോപിച്ചു.
അഴിമതി വെച്ചു പൊറുപ്പിക്കില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ചെയര്‍മാനായ സ്ഥാപനത്തിലാണ് ഇത് നടക്കുന്നതെന്നും പത്മകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: