തൃശൂര്‍: തൃശൂരില്‍ രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച ആറ് കിലോ സ്വര്‍ണ്ണവും ഒരു കോടിയില്‍ പരം രൂപയും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരുന്നു. ചേര്‍പ്പ് സ്വദേശികളായ സുധീര്‍, ശങ്കരന്, എന്നിവരെയാണ് ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് ലഭിച്ച വിവരമനുസരിച്ച് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്നും നാല് കിലോ സ്വര്‍ണ്ണം കണ്ടെടുത്തു. കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരമനുസരിച്ച് കേച്ചേരി സ്വദേശികളായ ഷെഹീം, ഷിഹാബ് എന്നീ സഹോദരങ്ങളെയും കുന്നംകുളം സ്വദേശി അഭിലാഷിനേയും പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യക്തമായ കണക്കുകളോ രേഖകളോ ഇല്ലാത്ത ഒരു കോടി അമ്പത്തിയേഴായിരം രൂപ ഇവരില്‍ നിന്ന് കണ്ടെത്തിയതെന്ന് അറിയുന്നു. തുടര്‍ന്ന് എ.വി.അബ്ദുള്‍ഖാദര്‍, ആന്റച്ചന്‍, ഷിനോബാബു എന്നിവരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് രണ്ട് കിലോ രേഖകളില്ലാത്ത സ്വര്‍ണ്ണം പിടികൂടി. ചെന്നൈയില്‍ നിന്ന് ചേര്‍പ്പിലേക്ക് കടത്താന്‍ ശ്രമിക്കുകയായിരുന്ന സ്വര്‍ണ്ണമാണ് പിടിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ കൂടുതല്‍ പേരുണ്ടെന്ന സംശയത്തിലാണ് പോലീസ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല.
സുധീറും ശങ്കരനും സ്വര്‍ണ്ണം കൊണ്ടുപോകുന്ന ക്യാരിയര്‍മാരാണെന്ന് പറയുന്നു. രണ്ട് കിലോ സ്വര്‍ണ്ണവുമായി പിടിയിലായവര്‍ സ്വര്‍ണ്ണാഭരണം നിര്മ്മിക്കുന്നവരാണെന്നാണ് സൂചന. സ്വര്ണ്ണച്ചെയിനുകള്, ചെറുതും വലുതുമായ സ്വര്‍ണ്ണക്കട്ടികള്‍, സ്വര്‍ണ്ണനാണയങ്ങള്‍ എന്നിവയാണ് പിടികൂടിയത്. സിറ്റി ഷാഡോ പോലീസിന്റെ സമര്‍ത്ഥമായ നീക്കത്തിലൂടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പ്രതികളെ ഇനിയും പിടികൂടാനുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മധ്യകേരളത്തിെന്റ വിവിധ മേഖലയില്‍ എത്തിക്കാനാണ് പണവും സ്വര്‍ണവും ഞായറാഴ്ച പുലര്‍ച്ചെ തൃശൂരിലേക്ക് കൊണ്ടുവന്നത്. ചെന്നൈയില്‍നിന്ന് കൊണ്ടുവന്ന സ്വര്ണത്തിെന്റ ഉറവിടവും ഇതുമായി ബന്ധപ്പെട്ടുള്ള വന്‍കിട കണ്ണികളെയുമാണ് പോലീസ് ഇപ്പോള്‍ അന്വേഷിക്കുന്നത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും വീടുകളില്‍ നിന്നുമാണ് എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥികളായ രണ്ടുപേര്‍ കുഴല്‍പ്പണം ആവശ്യക്കാര്‍ക്ക് എത്തിക്കുന്ന ജോലി ചെയ്യുന്നവരാണ്. പിടിയിലായവരില്‍ മറ്റുമൂന്നുപേരും കുഴല്‍പണ മാഫിയയുടെ ജോലിക്കാരാണെന്നാണ് പോലീസ് നല്കുന്ന സൂചന. അതേസമയം ചെന്നൈയില്‍ സ്വര്‍ണം എത്തിക്കുന്നവര്‍ ആരെന്ന വിവരം പ്രതികളില്‍ നിന്ന് ലഭ്യമായിട്ടില്ല. അന്തര്‍സംസ്ഥാന സംഘമാണ് ഇവര്‍ക്ക് പിന്നിലെന്ന് പോലീസ് ഉറച്ചു വിശ്വസിക്കുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: