കൊച്ചി: സോളാര്‍ തട്ടിപ്പുകേസുകളിലെ പ്രതികളിലൊരാളായ ശാലു മേനോനെ നേരത്തെ പരിചയമുണ്ടെന്നും ശാലുവിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജസ്റ്റിസ് ജി. ശിവരാജന് കമ്മീഷന് മുന്നിലാണ് തിരുവഞ്ചൂര്‍ ഈക്കാര്യം പറഞ്ഞത്. ശാലുമേനോന്റെ അപ്പൂപ്പന് തൃപ്പൂണിത്തുറ അരവിന്ദാക്ഷമേനോനെ വളരെക്കാലമായി അറിയാമെന്നും അദ്ദേഹത്തിന്റെ ചെറുമകള്‍ എന്ന നിലയ്ക്കാണ്ശാലുമേനോനുമായുള്ള പരിചയമെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.
ശാലുമേനോന് വിളിച്ചതനുസരിച്ചാണ് വീടിന്റെ പാലുകാച്ചല്ചടങ്ങിനുപോയത്. അതൊരു പൊതുചടങ്ങായിരുന്നു. അവിടെ ബിജുരാധാകൃഷ്ണനെ കണ്ട ഓര്‍മ്മയില്ല. ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ശാലുമേനോന് സോളാര്‍ ഇടപാടില്‍ പങ്കുള്ളതായി അറിഞ്ഞിരുന്നില്ല. പ്രത്യേകാന്വേഷണസംഘം ശാലുവിനെ അവരുടെ സ്വന്തം കാറില്‍ ചോദ്യംചെയ്യാന്‍ കൂട്ടിക്കൊണ്ടുപോയതായും കാര്‍ കറുത്ത ഗ്ലാസിട്ടതായിരുന്നുവെന്നും കേട്ടിരുന്നു.
അത്തരം ഗ്ലാസുകള്‍ ഉപയോഗിക്കുന്നത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നമറിയാം. സരിത നായരെയും ബിജുവിനെയും നേരിട്ട് കണ്ടിട്ടില്ല. ഒരിക്കല്‍ സരിതയുമായി ഫോണില്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. സോളാര്‍ തട്ടിപ്പുകേസിലെ പരാതിക്കാരന് മല്ലേലില്‍ ശ്രീധരന്‍നായരെ നേരിട്ടറിയില്ല.
എന്നാല്‍ അദ്ദേഹവും സരിതയും സെക്രട്ടേറിയറ്റിലെത്തി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടു കണ്ടുവെന്നും ഉമ്മന്‍ചാണ്ടി ടീം സോളാറിനെക്കുറിച്ചു പറഞ്ഞ നല്ലവാക്കുകള്‍ കേട്ടാണ് പണം നല്‍കിയതെന്നുമുള്ള ശ്രീധരന്‍നായരുടെ പ്രസ്താവനയെക്കുറിച്ച് കേട്ടിട്ടുണ്ട്.
ഉമ്മന്‍ചാണ്ടിയ്ക്ക് ഔദ്യോഗിക വസതിയില്‍ അദ്ദേഹം മാത്രം ഉപയോഗിക്കുന്ന ഒരു പേഴ്സണല്‍ ലാന്‍ഡ്ലൈന്‍ കണക്ഷന് ഉള്ളതായറിയാം.
നമ്പര്‍ അറിയില്ല. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേകാന്വേഷണസംഘം സരിതയുടെ ഫോണ്‍ വിശദാംശരേഖകള് പരിശോധിച്ചിരുന്നോയെന്നറിയില്ല. ആഭ്യന്തരമന്ത്രിയായിരുന്നു എങ്കിലും അന്വേഷണസംഘം റിപ്പോര്‍ട്ടുകളൊന്നും തനിക്ക് തരാത്തതിനാല്‍ അതെക്കുറിച്ചറിയില്ലെന്നും തിരുവഞ്ചൂര്‍ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: