ഇടുക്കി: വിവാദങ്ങളുടെ സഹയാത്രികയായ സിപിഐ നേതാവ് ഇ.എസ്. ബിജിമോള്‍ എംഎല്‍എ സിപിഐക്ക് പൊല്ലാപ്പായി. തൊടുന്നതെല്ലാം വിവാദമാക്കി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന ബിജിമോള്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഒളിയമ്പെയ്താണ് ഇപ്പോള്‍ വിവാദത്തില്‍പ്പെട്ടിരിക്കുന്നത്. തനിക്ക് ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തതിനാലാണ് മന്ത്രിസ്ഥാനം ലഭിക്കാത്തത് എന്ന് ഒരു വാരികയില്‍ നല്കിയ അഭിമുഖമാണ് സംസ്ഥാന കൗണ്‍സിലിനെ ചൊടിപ്പിച്ചത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഈ പരാമര്‍ശത്തെക്കുറിച്ച് വിശദീകരണം നല്കാന് ബിജിമോളോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തില്‍ ജില്ലയിലെ പ്രമുഖനായ പാര്‍ട്ടി നേതാവ് തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഇലക്ഷന് കാലത്ത് പേടിയോടെയാണ് പ്രവര്‍ത്തിച്ചതെന്നും പറഞ്ഞിരുന്നു. ഇത് വിവാദമായിരുന്നു. സിപിഐ ഇടുക്കി ജില്ലാ എക്സിക്യൂട്ടീവില്‍ വിഷയം ചര്‍ച്ചയ്ക്കെടുത്തപ്പോള്‍ അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് തലയൂരി.
ഇതിനിടെ പീരുമേട്ടിലെ ഒരു വിവാഹ ചടങ്ങില്‍ വച്ച് പാര്‍ട്ടി പ്രവര്‍ത്തകനായ ഒരാള്‍ ബിജിമോള്‍ ആഹാരം കഴിക്കുന്ന ഫോട്ടോയെടുത്തതിന്റെ പേരില്‍ വിവാദം ഉണ്ടായിരുന്നു. ഫോട്ടോയെടുത്ത പാര്‍ട്ടിക്കാരനെ ബിജിമോള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും ആക്ഷേപം ഉയര്‍ന്നിരുന്നു. ബിജിമോളുടെ നീക്കങ്ങള്‍ പാര്‍ട്ടിക്ക് ദോഷമാകുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തിയെങ്കിലും സംസ്ഥാന കമ്മിറ്റി ബിജിമോള്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ്.
ബിജിമോള്‍ക്ക് കാരണം
കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: സിപിഐ എംഎല്‍എ ഇ.എസ്. ബിജിമോള്‍ക്ക് പാര്‍ട്ടിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സിപിഐ സ്റ്റേറ്റ് എക്സിക്യൂട്ടീവിന്റേതാണ് തീരുമാനം. മന്ത്രി സ്ഥാനം നല്‍കാത്തതിനെക്കുറിച്ച് ബിജിമോള്‍ ഒരു വാരികയ്ക്ക് നല്കിയ അഭിമുഖത്തെ തുടര്‍ന്നാണ് നോട്ടീസ് നല്‍കിയത്. ഗോഡ്ഫാദര്മാരില്ലാത്തതു കൊണ്ടാണ് മന്ത്രിയാക്കാത്തതെന്നായിരുന്നു എംഎല്‍എയുടെ പരാമര്‍ശം.
പരാമര്‍ശം കടുത്ത അച്ചടക്കവിരുദ്ധമാണെന്നാണ് പാര്‍ട്ടി നിരീക്ഷണം. ഇതേത്തുടര്‍ന്നാണ് ബിജിമോള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. അടുത്ത സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് മുന്‍പ് വിശദീകരണം നല്‍കണം. പാര്‍ട്ടിയിലെ ജില്ലാ നേതാവ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നും ഇതേ അഭിമുഖത്തില്‍ തന്നെ ബിജിമോള്‍ പറഞ്ഞിരുന്നു. ഇതും വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്ന് ജില്ലാകമ്മറ്റി വിശദീകരണം ആവശ്യപ്പെടുകയും ബിജിമോള്‍ ക്ഷമപറഞ്ഞ് വിഷയം അവസാനിപ്പിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: