ന്യൂദല്‍ഹി: മോഷണക്കുറ്റം ആരോപിച്ച് മലയാളി വിദ്യാര്‍ത്ഥിയെ അടിച്ചുകൊന്ന കേസിലെ പ്രതി പതിനെട്ടുകാരന്. അറസ്റ്റിലായവരില്‍ പെടുന്ന അലോക് എന്നയാള്‍ക്ക് 18 വയസ് പൂര്‍ത്തിയായതായി പോലീസ് അറിയിച്ചു. ഇയാള്‍ക്ക് എതിരെയാണ് കൊല്ലപ്പെട്ട രജിത്തിന്റെ മാതാപിതാക്കള്‍ പരാതി നല്കിയിരുന്നതും. അലോകിന് പ്രായപൂര്‍ത്തിയായില്ലെന്നും ഇയാളെ മാത്രം പ്രതിയാക്കി കേസ് മുക്കാന്‍ ശ്രമിക്കുകയാണെന്നും ചില ചാനലുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതു ശരിയല്ലെന്നാണ് ഇപ്പോള്‍ തെളിയുന്നത്.
98 ജനുവരി പത്തിനാണ് ഇയാള്‍ ജനിച്ചത്. അതനുസരിച്ച് ഇയാള്‍ക്ക് പതിനെട്ടു വയസും അഞ്ചുമാസവുമായിട്ടുണ്ട്.
പാലക്കാട്ട് കോട്ടായി സ്വദേശി ഉണ്ണികൃഷ്ണന്റെ മകന് രജത് മേനോനെ ബുധനാഴ്ച വൈകിട്ടാണ് മയൂര്‍ വിഹാറിനു സമീപത്തെ പാന്‍മസാല വില്‍പ്പനക്കാരനും മക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊന്നത്.
ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച തന്നെ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യം തയ്യാറായിരുന്നില്ല.
തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കളുടേയും ദല്‍ഹി മലയാളി സംഘടനയുടേയും നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ അധികൃതര്‍ തയ്യാറായത്. കേസില്‍ കടയുടമയേയും പ്രായപൂര്‍ത്തിയാകാത്ത രണ്ട് മക്കളേയും വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. അലോകടക്കം രണ്ടു പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്.ഇവരില്‍ ഒരാള്‍ അജ്ഞാതനാണെന്നാണ് പ്രഥമ വിവര റിപ്പോര്ട്ടി ല്‍പറയുന്നത്.
ബുധനാഴ്ച വൈകിട്ട് സ്കൂള്‍ പ്രോജക്ട് പൂര്‍ത്തിയാക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പെട്ടന്ന് മടങ്ങിയെത്തുമെന്നറിയിച്ച് രജത് വീട്ടില്‍ നിന്നും യാത്രയായതാണ്. പിന്നീട് ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ മരിച്ച നിലയിലാണ് രജത്തിനെ കുടുംബാംഗങ്ങള്‍ കാണുന്നത്. രജത്തിന്റെ മരണത്തിനുശേഷം അധികൃതരുടെ പെരുമാറ്റവും ഏറെ ദുരൂഹതയുണര്‍ത്തുന്നതാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.
15കാരനായ രജത്ത് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
അതേസമയം മയൂര്‍ വിഹാറിനു സമീപത്തായുള്ള പാന്‍മസാല കടകളില്‍ കഞ്ചാവ് വില്‍പ്പനയുണ്ടെന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മലയാളി അസോസിയേഷന് ചെയര്മാന് രാജ് കുറ്റപ്പെടുത്തി.
രജത് കടയില്‍ നിന്നും പണം നല്‍കാതെ പാന്‍ മസാലയെടുത്തതിനാല് മര്‍ദ്ദിച്ചെന്നാണ് കടയുടമ പോലീസില്‍ നല്‍കിയിരിക്കുന്ന മൊഴി. എന്നാല്‍ ഈ ആരോപണം തെറ്റാണെന്നും പാന്‍ മസാല സംഘം ഇതിനു മുമ്പ് പ്രദേശവാസിയായ സ്ത്രീയെ ശല്യപ്പെടുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും പോലീസ് അവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറായില്ലെന്നും രാജ് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: