തിരുവനന്തപുരം: മുഖ്യമന്ത്രി ചെയര്‍മാനായുള്ള കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണല്‍ എജ്യൂക്കേഷന്‍ ( കേപ്പ്)ലെ അനധികൃത നിയമനം യുവമോര്‍ച്ചയുടെ ഉപരോധത്തെ തുടര്‍ന്ന് നിറുത്തി വച്ചു. ഉദ്യോഗാര്‍ത്ഥികളുടെ റാങ്ക്ലിസ്റ്റ് നിലനില്‍ക്കുമ്പോഴാണ് കേപ്പില്‍ പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കം.
സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേപ്പില്‍ റാങ്ക്ലിസ്റ്റ് നിലനില്ക്കുമ്പോള് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുവാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണോ എന്നു വ്യക്തമാക്കണമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. പ്രകാശ്ബാബു പറഞ്ഞു. നിലവില്‍ ഒഴിവുള്ളതസ്തികകള് അടിയന്തിരമായി റിപ്പോര്‍ട്ട്ചെയ്യണം എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി താന്‍ ചെയര്‍മാനായ സ്ഥാപനത്തില്‍ മറ്റൊരു നീതി നടപ്പാക്കാന്‍ ശ്രമിക്കുന്നത് അപഹാസ്യമാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് റാങ്ക്ലിസ്റ്റ് നിലനില്ക്കുമ്പോള് തന്നെ 59 താല്‍ക്കാലിക ജീവനക്കാരെ ഇരു മുന്നണികളും ചേര്‍ന്ന് കേപ്പില്‍ സ്ഥിരപ്പെടുത്തിയിരുന്നു.
ഉപരോധത്തെതുടര്‍ന്ന് കേപ്പ് ഡയറക്ടര്‍ ഡോ. രവീന്ദ്രനുമായി നടത്തിയ ചര്‍ച്ചയില്‍ താത്കാലിക നിയമനം നിര്‍ത്തിവെക്കാമെന്ന് അറിയിച്ചു.
ഉപരോധസമരത്തിന് സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ. ആര്.എസ്.രാജീവ്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ അനുരാജ്, ചന്ദ്രകിരണ്‍, മണവാരി രതീഷ്, അഡ്വ. രഞ്ജിത്ചന്ദ്രന്‍, കരമന പ്രവീണ്‍, ബി.ജി.വിഷ്ണു, ഉണ്ണിക്കണ്ണന്, പ്രശാന്ത് എന്നിവര്‍ നേതൃത്വം നല്കി.
മ്യൂസിയത്തുനിന്ന് നടന്ന പ്രതിഷേധമാര്‍ച്ചിന് ജില്ലാ നേതാക്കളായ അരുവിക്കര വിഷ്ണു, രഞ്ജിത്ത്, അഖില്‍, ചന്തു, അനന്തുവിജയ് എന്നിവര്‍ നേതൃത്വംനല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: