തിരുവനന്തപുരം: ഡോക്ടര്‍മാര്‍ മാറ്റത്തിന് തയ്യാറായാല്‍ മാത്രമെ സര്‍ക്കാര്‍ ആശുപത്രികളിലെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച ഡോക്ടേഴ്സ് ദിനാചരണത്തിന്റെ ഉദ്ഘാടനവും പുരസ്കാരവിതരണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ആശുപത്രികള്‍ ആരോഗ്യമേഖലയില്‍ പിടിമുറുക്കി കഴിഞ്ഞു. സാധാരണക്കാരന് മികച്ച പരിചരണവും ചികിത്സയും സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായാല്‍ മാത്രമേ സ്വകാര്യ കടന്നുകയറ്റത്തിന് ഒരു പരിധിവരെ മാറ്റമുണ്ടാക്കാന്‍ കഴിയൂ. പ്രൈമറി ഹെല്‍ത്ത് സെന്ററുകളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുവാനും സമഗ്ര ആരോഗ്യ നയത്തിന് രൂപം കൊടുക്കുവാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഇവയെല്ലാം നടപ്പിലാകണമെങ്കില്‍ ഡോക്ടര്‍മാരുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരണം. ഗൈനക്കോളജി ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ലേബര്റൂമുകള് പൂട്ടിയിട്ട ആശുപത്രികള്‍ കേരളത്തിലുണ്ട്. പിജി കഴിയുന്ന ഡോക്ടര്‍മാര്‍ കുറച്ച് കാലമെങ്കിലും ഗ്രാമീണ മേഖലകളില്‍ ജോലിചെയ്യാന്‍ തയ്യാറാകണം.
ആരോഗ്യ -വിദ്യാഭ്യാസ മേഖലകളിലെ അവാര്‍ഡ് നിര്‍ണ്ണയത്തിന് സ്വയം അപേക്ഷ നല്കുന്ന സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും അപാകതകള്‍ മാറ്റി മാനദണ്ഡങ്ങളില്‍ പരിഷ്കരണം ഉണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.കെ.മുരളീധരന് എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. ഈ വര്‍ഷത്തെ മികച്ച ഡോക്ടര്‍മാര്‍ക്കുള്ള പുരസ്കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു. ആരോഗ്യ വകുപ്പില്‍ നിന്നും അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. ബിപിന്‍ ഗോപാല്‍, മെഡിക്കല്‍ വിഭാഗത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.കെ.മോഹനന്, ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ കൊല്ലം ഇഎസ്ഐ ഡിസ്പെന്‍സറിയിലെ ഡോ.വി.ലീല, ദന്തല്‍ വിഭാഗത്തില്‍ കോഴിക്കോട് ഗവണ്മെന്റ് ദന്തല്‍കോളേജിലെ ഡോ.എസ്സ്.സുധ, സ്വാകാര്യമെഡിക്കല് വിഭാഗത്തില്‍ കല്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ഡോ.അച്ചാമ ജോസഫ് എന്നിവര്‍ മന്ത്രിയില്‍ നിന്ന് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഗോകുല്‍.ജി.ആര്, കൗണ്‍സിലര്‍ ബിനു.ഐ.പി, ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടര്‍ ഡോ.എം.ബീനത്ത്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.വേണുഗോപാല്‍, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എ.വി.ജയകൃഷ്ണന്, കെജിഎംസിറ്റിഎ സംസ്ഥാന പ്രസിഡന്റ് ഡോ.സി.പി.വിജയന്, കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ.വി.മധു, ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ഡോ.രമേഷ്.ആര്, അഡീഷണല്‍ ഡയറക്ടര്‍ ഡോ.ബി.ശ്രീലത തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: