ന്യൂദല്‍ഹി: രാജ്യത്തൊട്ടാകെ ഒരേ സിവില്‍ നിയമം (ഏകീകൃത സിവില്‍ കോഡ്) നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇതിന്റെ ഭാഗമായി ഇക്കാര്യം പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര നിയമ മന്ത്രാലയം ലോ കമ്മീഷനോട് നിര്‍ദ്ദേശിച്ചു. വലിയൊരു മാറ്റത്തിലേക്കാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചുവടുവച്ചിരിക്കുന്നത്.
രാജ്യമൊട്ടാകെ ഒരു സിവില്‍ നിയമം നടപ്പാക്കണമെന്ന് ഭരണഘടനയില്‍ പറയുന്നുണ്ട്. ഏകീകൃത സിവില്‍ നിയമം നടപ്പാക്കിക്കൂടേയെന്ന് സുപ്രീം കോടതിയും കേന്ദ്രത്തോട് ആരാഞ്ഞിരുന്നു.
ഏകീകൃത സിവില്‍ നിയമം വരുന്നതോടെ മതമേതായാലും ഒരൊറ്റ നിയമം എന്നാകും. ഇപ്പോള്‍ രാജ്യത്തെ മുസ്ളിം സമുദായം മുസ്ളിം വ്യക്തിനിയമം അഥവാ ശരിയത്ത് അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വിവാഹം, വിവാഹ മോചനം അടക്കമുള്ള കാര്യങ്ങളില്‍ മതനേതാക്കളാണ് തീരുമാനമെടുക്കുന്നത്. പല മതങ്ങളുടെ കാര്യത്തിലും ഈ അവസ്ഥയുണ്ട്. ഏക സിവില്‍ നിയമം വരുന്നതോടെ ശരീയത്ത് അടക്കമുള്ള വ്യക്തിനിയമങ്ങള്‍ ബാധകമല്ലാതാകും. വിവാഹ മോചനത്തിനുള്ള മുത്തലാഖ് അടക്കം അസാധുവാകും.
ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്ന കാര്യം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം ലോ കമ്മീഷനോട് നിര്‍ദ്ദേശിക്കുന്നത് ഇതാദ്യമായാണ്. ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളുടെയും ചര്‍ച്ചകളുടേയും വിശദാംശങ്ങളും റിട്ട. സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് ബല്‍ബീര്‍ സിംഗ് ചൗഹാന് തലവനായ ലോ കമ്മീഷന് നല്‍കിയിട്ടുണ്ട്.
മുസ്ളിം സമുദായത്തിലെ പുരോഗമനവാദികളും സ്ത്രീകളും ഏകീകൃത സിവില്‍ കോഡിനെ പിന്തുണയ്ക്കുമ്പോള്‍ ഒരു വിഭാഗം മതനേതാക്കളും മത സംഘടനകളും രാഷ്ട്രീയ നേതാക്കളും ഇതിനെ എതിര്‍ക്കുകയാണ്. ഒരു മതത്തിലെ പ്രബലവിഭാഗം തങ്ങള്‍ക്ക് എതിരാകുമെന്ന് ഭയന്ന് കോണ്‍ഗ്രസും ഏകീകൃത സിവില്‍കോഡിന് എതിരാണ്. 1985ലെ ഷബാനോ കേസുമായി ബന്ധപ്പെട്ടാണ് ഏകീകൃത സിവില്‍ കോഡ് രാജ്യമൊട്ടാകെ വലിയ ചര്‍ച്ചയാകുന്നത്.
വിവാഹമോചനം നേടിയ ഷബാനോവിന് ഭര്‍ത്താവില്‍ നിന്ന് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാല്‍ അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്ന് കോടതി വിധിയെ മറികടക്കുകയായിരുന്നു. അതോടെ മുസ്ളിം സമൂഹത്തില്‍ ശരീയത്ത് നിയമം കൂടുതല്‍ ശക്തമായി.
രാജ്യത്ത് സമഭാവന വളരാനും ദേശീയോദ്ഗ്രഥനത്തിനും ഏകീകൃത സിവില്‍ കോഡ് അത്യാവശ്യമാണെന്നാണ് ബിജെപിയുടേയും ആര്‍എസ്എസ് അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളുടേയും നിലപാട്. മൂന്നു തവണ തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന മുത്തലാഖ് സമ്പ്രദായം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ മുസ്ളിം മഹിളാ ആന്ദോളന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: