തലശ്ശേരി: സ്വാശ്രയ വിദ്യാലയങ്ങളെ നിയന്ത്രിച്ചില്ലെങ്കില്‍ കേരളം വ്യാജ വിദ്യാലയങ്ങളുടെ ഹബ്ബായിമാറുമെന്ന് നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. തലശ്ശേരി അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്നും കഴിഞ്ഞ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും നൂറുമേനി നേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്ന ചടങ്ങ് തലശ്ശേരി ഗവ.ബ്രണ്ണന്‍ എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ സംപുഷ്ടമാണ് കേരളമെങ്കിലും ഗുണനിലവാരത്തില്‍ വളരെ പിന്നിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍മാര്‍ക്കും കരസ്ഥമാക്കിയ സെന്റ് ജോസഫ്സ് സ്കൂളിലെ മാളവികയെ ഉപഹാരം നല്കി സ്പീക്കര്‍ അനുമോദിച്ചു. ചടങ്ങില്‍ അഡ്വ.എ.എന്‍.ഷംസീര്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട്മാരായ എ.കെ.രമ്യ എരഞ്ഞോറി, പി.കെ.രാഗേഷ് ചൊക്ലി, എം.ഷീബ കതിരൂര്‍, സ്കൂള്‍ പിന്സിപ്പാള് ഡോ.ശശിധരന് കുനിയില്‍, പ്രധാനാധ്യാപിക എം.പി.വനജ, എന്നിവരും പ്രസംഗിച്ചു. എംസിസി ഡയരക്ടര്‍ ഡോ.സതീശന് ബാലസുബ്രഹ്മണ്യം മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷന്‍ സി.കെ.രമേശന് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി.പ്രസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: