പത്തനാപുരം: സ്റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്റെ മാങ്കോട് ചിതല്‍വെട്ടി എസ്റ്റേറ്റിലെ ജീവനക്കാരനെ മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതായി പരാതി.
ആശ്രിത നിയമനത്തിലൂടെ പുതുതായി ജോലിയ്ക്കെത്തിയ പാതിരിക്കല്‍ സ്വദേശിയായ ഇരുപത്തഞ്ചുകാരന് നേരെയാണ് അതിക്രമം നടന്നത്. തൊഴിലാളികളായ ഏഴുപേര്‍ ചേര്‍ന്ന് പ്രകൃതിവിരുദ്ധ ലൈംഗികബന്ധത്തിന് പ്രേരിപ്പിച്ചതായാണ് യുവാവിന്റെ ബന്ധുക്കള്‍ പോലീസിനു നല്കിയ പരാതിയില്‍ പറയുന്നത്.
മാങ്കോട് നടുമുരുപ്പ് സ്വദേശികളായ അന്‍സാരി, അജ്മല്‍, നിസ്സാം, സുരേഷ്, സുഭാഷ് എന്നിവരും കൂടാതെ കണ്ടാലറിയാവുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് പത്തനാപുരം പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ സിപിഎം പ്രവര്‍ത്തകരും എസ്റ്റേറ്റിലെ തൊഴിലാളി സംഘടനാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നവരുമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.ചിതല്‍വെട്ടി എസ്റ്റേറ്റിലെ പൂങ്കുളഞ്ഞിയില്‍ പുതിയ റബര്‍ തൈകള്‍ നട്ടു പിടിപ്പിക്കുന്നതിന്റെ ‘ഭാഗമായുളള പണികള്‍ നടന്നുവരുന്നതിനിടെ മുതിര്‍ന്ന തൊഴിലാളികളായ ഏഴുപേര്‍ ചേര്‍ന്ന് യുവാവിനെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും വിവസ്ത്രനാക്കുകയും ലൈംഗിക ചേഷ്ഠകള്‍ക്ക് പ്രേരിപ്പിക്കുകയായിരുന്നുവെന്നുമാണ് പരാതി. യുവാവ് പ്രതികളില്‍ നിന്നും കുതറിരക്ഷപെടുകയായിരുന്നുവെന്നും നഗ്ന ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും പരാതിയില്‍ പറയുന്നു. യുവാവ് ജോലിയില്‍ പ്രവേശിപ്പിച്ചിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുളളു. ഇതിനോടകം തന്നെ പ്രതികള്‍ പലതവണ മാനസികമായും ശാരീരികമായും ബുദ്ധിമുട്ടിച്ചിട്ടുണ്ടന്നും ബന്ധുക്കള്‍ പറഞ്ഞു.
ഫാമിംഗ് കോര്‍പ്പറേഷനില്‍ ജോലിയെടുക്കുന്ന ചില സ്ത്രീകള്‍ക്ക് നേരേയും പീഡനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും പുറത്തറിഞ്ഞാലുളള നാണക്കേട് മൂലം പരാതി നല്കാന് മടിക്കുകയാണ്. സംഭവത്തില്‍ പത്തനാപുരം എസ്ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: