കണ്ണൂര്‍: കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ അടിയന്തിരമായി ശ്രദ്ധിക്കേണ്ട വികസന കാര്യങ്ങള്‍ കണ്ണൂര്‍ എംഎല്‍എ യും തുറമുഖ വകുപ്പു മന്ത്രിയുമായ രാമചന്ദ്രന് കടന്നപ്പളളിയുടെ അധ്യക്ഷതയില്‍ വിവിധ വകുപ്പു മേധാവികളുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചര്‍ച്ച ചെയ്തു.
ഗതാഗതക്കുരുക്ക്, കുടിവെളള പൈപ്പ് പൊട്ടല്‍, റോഡുകളുടെ ശോച്യാവസ്ഥ, മാലിന്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ വന്നു. നഗരം നേരിടുന്ന ഗതാഗതക്കുരുക്കാണ് മുഖ്യവിഷയമെന്ന് മേയര്‍ ഇ.പി.ലത പറഞ്ഞു. എകെജി ആശുപത്രി മുതല്‍ പ്ലാസ വരെയുളള ഫ്ളൈ ഓവര്‍, ജവഹര്‍ സ്റ്റേഡിയം നവീകരണം, തയ്യില്‍ മൈതാനപ്പളളി പുലിമുട്ട് നിര്‍മ്മാണം, ബസ് ഷെല്‍ട്ടറുകള്‍ വൈഫൈ സൗകര്യത്തോടെ ആധുനിക വല്‍ക്കരിക്കല്‍, താണ അണ്ടര്‍ പാസ്, പീതാംബര പാര്‍ക്ക് നവീകരണം, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ്ങ് തുടങ്ങിയ കാര്യങ്ങള്‍ മേയര്‍ ശ്രദ്ധയില്‍പ്പെടുത്തി. ജില്ലാ ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍, ഗതാഗതകുരുക്ക് അഴിക്കല്‍, റോഡ് നവീകരണം എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ് പറഞ്ഞു.
നാലുവരിപ്പാത സ്ഥലമെടുപ്പ് 6 മാസത്തിനകം പൂര്‍ത്തിയാക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശമുണ്ടെന്ന് ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. കണ്ണൂര്‍ ബൈപാസില്‍ വരുന്ന വളപട്ടണം, മുണ്ടയാട്, ചാല ഭാഗങ്ങളിലെ 10 വില്ലേജുകളില്‍ ഏഴ് വില്ലേജുകളിലെ ഭൂമി ഏറ്റെടുത്ത് കഴിഞ്ഞു. അഴീക്കല്‍ ദേശീയ തുറമുഖമാക്കണം. എയര്‍പോര്‍ട്ടിലേക്കുളള ഏഴ് റോഡുകള്‍ ഉടന്‍ വികസിപ്പിക്കണം. ഏഴര കടപ്പുറം ഭാഗത്ത് കടല്‍ക്ഷോഭം രൂക്ഷമായതിനാല്‍ പുലിമുട്ട് നിര്‍മ്മിക്കണം. അറക്കല്‍ മ്യൂസിയത്തിന് കോര്പ്പറേഷന് പരിധിയില്‍ ഒരേക്കര്‍ സ്ഥലം കണ്ടെത്താനാവുമെന്ന് കലക്ടര്‍ മന്ത്രിയെ അറിയിച്ചു. ആറളത്ത് ട്രൈബല്‍ മ്യൂസിയം ആലോചിക്കണം. കുളം നവീകരണം നടത്താനാവണമെന്നും അദ്ദേഹം പറഞ്ഞു.
നാഷണല്‍ ഹൈവേയില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതായി അധികൃതര്‍ വ്യക്തമാക്കി. മേലെചൊവ്വ-മട്ടന്നൂര്‍ നാഷണല്‍ ഹൈവേ ആയി പ്രഖ്യാപിക്കുന്നതോടെ 15 കോടിയുടെ നവീകരണം നടപ്പാക്കും. റീജ്യണല്‍ പബ്ലിക് ഹെല്‍ത്ത് ലാബ് വിപുലീകരിക്കേണ്ട ആവശ്യകതയും അതിന് പ്രധാന റോഡുമായി ബന്ധമില്ലാത്തതും ഡി എം ഒ ചൂണ്ടിക്കാട്ടി. ആയുര്‍വേദ ആശുപത്രിയില്‍ പഞ്ചകര്‍മ്മ തെറാപ്പിസ്റ്റിനെ നിയമിക്കണമെന്ന് ആയുര്‍വേദ ഡി എം ഒ പറഞ്ഞു. കണ്ണൂരില്‍ പൊലീസ് കമ്മീഷണര്‍ ഓഫീസ് അടിയന്തിരമായി വരണമെന്നും ആവശ്യമുയര്‍ന്നു.
മണ്ഡല വികസനവുമായി ബന്ധപ്പെട്ട പ്രാരംഭ യോഗമാണ് നടന്നതെന്നും ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ വകുപ്പുമേധാവികള്‍ സമര്‍പ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പരിഹരിക്കേണ്ട പ്രശ്നങ്ങളില്‍ പെട്ടെന്ന്തന്നെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതം പറഞ്ഞു. മേയര്‍ ഇ.പി.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, വിവിധ വകുപ്പുമേധാവികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: