കണ്ണൂര്‍: ജില്ലയില്‍ വയറിളക്കരോഗങ്ങള്‍ ഗണ്യമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളും ഭക്ഷ്യവില്പന വിതരണകേന്ദ്രങ്ങളും ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. ഭക്ഷണവില്പനശാലകളില് നന്നായി തിളപ്പിച്ച വെള്ളം മാത്രമേ കുടിക്കുന്നതിന് നല്‍കാവൂ. വാഷ് ബേസിനുകള്‍ക്കു സമീപം സോപ്പോ ഹാന്‍ഡ്വാഷിങ്ങ് ലോഷനോ നിര്‍ബന്ധമായും വെച്ചിരിക്കണം. പഴകിയ ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കരുത്. ഈച്ചശല്യം ഒഴിവാക്കുന്നതിനായി ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും പെസ്റ്റ് ഫഌഷ് പോലുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടതുമാണ്. ഹോട്ടല്‍, ബേക്കറി തൊഴിലാളികളുടെ ശുചിത്വനിലവാരം ഉറപ്പുവരുത്തണം. ആഹാരം കഴിക്കുന്നതിനു മുമ്പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ നന്നായി സോപ്പിട്ടു കഴുകണം. തുറസ്സായ സ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം ചെയ്യരുത്. കുഞ്ഞുങ്ങളുടെ വിസര്‍ജ്ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യണം. കുട്ടികളുടെ കൈയിലെ നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം.കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിയുന്നത്ര കാലം നല്‍കുക. കുപ്പിപ്പാല് നല്‍കുന്നത് ഒഴിവാക്കുക. കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ചു സൂക്ഷിക്കണം. കിണറ്റിലെ ജലം മലിനപ്പെടാതെ സൂക്ഷിക്കുകയും ഇടക്കിടെ കിണര്‍ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും വേണം. വീടിന്റെ പരിസരത്ത് ചപ്പുചവറുകള്‍ കുന്നുകൂടാതെ ശ്രദ്ധിക്കണം. പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനുശേഷം മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. പഴുത്തളിഞ്ഞ പഴങ്ങള്‍ ഉപയോഗിക്കരുത്. ഉത്സവാവസരങ്ങളിലും ആഘോഷാവസരങ്ങളിലും പിക്നിക്കിനു പോകുമ്പോഴും ഭക്ഷ്യപാനീയ ശുചിത്വത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തണം. വയറിളക്കമുണ്ടായാല്‍ പാനീയ ചികിത്സ (ഒആര്‍എസ് ലായനി) നല്‍കുക. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിന്‍വെള്ളം തുടങ്ങിയ ഗൃഹപാനീയങ്ങളും നല്‍കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: