ഇരിട്ടി: എത്രയും പെട്ടെന്ന് നീതി ലഭിക്കുക എന്നത് നമ്മുടെ പൗരന്മാരുടെ അവകാശമാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. ഇരിട്ടിക്കനുവദിച്ച പായം ഗ്രാമീണ കോടതിയുടെ ഉദ്ഘാടനം കല്ലുമുട്ടിയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നീതിയും നിയമങ്ങളും പുസ്തകത്തില്‍ എഴുതിവെച്ചതുകൊണ്ട് മാത്രം കാര്യമില്ല. പലതരത്തിലുള്ള വേര്‍തിരിവുകള്‍ കൊണ്ട് മാറ്റിനിര്‍ത്തപ്പെടുന്ന സാധാരണക്കാരനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ഇവിടുത്തെ ഏതൊരു പൗരനും പോലെ നീതി ലഭിക്കണം. അത് എത്രയും വേഗം ലഭ്യമാക്കുക എന്നതാണ് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. സൂര്യനെല്ലി കേസുപോലെ ഒന്നര പതിറ്റാണ്ടിന് ശേഷം എത്തുന്ന നീതി നീതിനിഷേധം തന്നെയായി കണക്കാക്കണം. ഇതിന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുതല്‍ കോടതികള്‍ വരെ വളരെ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം മന്ത്രി പറഞ്ഞു.
കേരളത്തിലെ ഗവര്‍മ്മെണ്ട് ആശുപത്രികളില്‍ ഒരുപാട് ഡോക്ടര്‍മാരുടെ കുറവുണ്ട്. പിഎസ്സി മുഖേന നിയമനം നല്‍കിയിട്ടും ഡോക്ടര്‍മാര്‍ പലരും ആശുപത്രികളില്‍ ചുമതല ഏല്ക്കാന് തയ്യാറാവുന്നില്ല. ആറുമാസത്തിനുള്ളില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കയാണ്. ജില്ലാ ആശുപത്രികളെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ ആക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനു ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടുണ്ടെന്നും ശൈലജ പറഞ്ഞു.
വീട്ടുപടിക്കല്‍ നീതിയെത്തിക്കുക എന്നതാണ് ഗ്രാമീണ ന്യായാലയങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.ടി.രവികുമാര്‍ പറഞ്ഞു. ഒരു പൗരനു നീതി നിഷേധിക്കപ്പെടുമ്പോള്‍ അത് ചോദിച്ചുവാങ്ങുവാനുള്ള അവകാശം ഇവിടുത്തെ ഓരോ വ്യക്തിക്കുമുണ്ട്. മജിസ്ട്രേട്ട് കോടതികളെക്കാള്‍ നിയമവ്യവസ്ഥകള്‍ ഏറെ ലളിതമാക്കി സാധാരണക്കാരനും ഗ്രാമ ന്യായാലയങ്ങളിലൂടെ നിയമപരമായ നീതി എളുപ്പം ലഭ്യമാക്കുന്നു. അദ്ദേഹം പറഞ്ഞു.
അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി.റോസമ്മ, നഗരസഭാ ചെയര്മാന് പി.പി. അശോകന്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അഡ്വ.ഷീജ സബാസ്റ്റ്യന്‍, ഷിജി നടുപ്പറമ്പില്‍, പി.പി.സുഭാഷ്, പി.പി.നൗഫല്‍ , ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍.അശോകന് സ്വാഗതവും വൈസ് പ്രസിഡന്റ് വി.സാവിത്രി നന്ദിയും പറഞ്ഞു. ഇ. രഞ്ജിത്ത് മജിസ്ട്രേട്ടായി ചാര്‍ജ്ജെടുക്കുകയും രണ്ടു കേസുകള്‍ പരിഗണിക്കുകയും ചെയ്തു. കണ്ണൂര്‍ ജില്ലക്കനുവദിച്ച മൂന്ന് ഗ്രാമീണ ന്യായാലയങ്ങളില്‍ ആദ്യത്തേതാണ് ഇരിട്ടി പായം ഗ്രാമീണ ന്യായലയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: