വീണ്ടുമൊരു മണ്‍സൂണ്‍ കാലം. ഇതുപോലൊരു മണ്‍സൂണ്‍ കാലത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്.അന്ന് പടിഞ്ഞാറ് അറബിക്കടലില്‍ രൂപപ്പെട്ട് ഭാരതത്തിന്റെ ഭൂപ്രകൃതിക്ക് മേലെ പ്രത്യക്ഷപ്പെട്ട മഴമേഘങ്ങളോടൊപ്പം രാഷ്ട്രീയ സദസ്സില്‍ അടിയന്തരാവസ്ഥയുടെ കാളരാത്രികളും ജനങ്ങളെ ഭീതിയിലാഴ്ത്തി ചിറക് വിരിച്ചുനിന്നു. ഫാസിസം അതിന്റെ മൂര്ത്തരൂപത്തോടെ, യാതൊരു മനഃസ്സാക്ഷിക്കുത്തുമില്ലാതെ സ്വേച്ഛാധികാരം പ്രയോഗിക്കുകയായിരുന്നു.
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഭാരതചരിത്രത്തില്‍ മായ്ക്കാനാവാത്ത തീരാകളങ്കം ചാര്‍ത്തിയ ആ ഇരുണ്ട കാലത്തിന് നാല് പതിറ്റാണ്ട് പഴക്കമുണ്ടെങ്കിലും നടുക്കുന്ന ഓര്‍മകളാണ് മുതിര്‍ന്ന തലമുറക്ക് അടിയന്തരാവസ്ഥയുടെ ഓരോ നാളുകളും. കുടുംബവാഴ്ചപോലെ കരഗതമായ അധികാരം ഏതുവിധേനയും നിലനിര്‍ത്താന്‍ ഇന്ദിരാഗാന്ധി രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വെച്ച് നടപ്പിലാക്കിയ ജനാധിപത്യ ധ്വംസനവും കിരാത ഭരണമായിരുന്നു രാജ്യത്ത് അറുപത് കോടി ജനങ്ങളുടെമേല്‍ അടിയന്തരാവസ്ഥയായി അടിച്ചേല്‍പ്പിക്കപ്പെട്ടത്. ഇതോടെ ജനങ്ങളുടെ സപ്ത സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ടു.
പത്രമാധ്യമങ്ങള്‍ക്ക് വിലക്ക് വീണു. ശേഷിക്കുന്നവര്ക്കുമേല് സര്‍ക്കാര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തി. രാഷ്ട്രീയ എതിരാളികളെ നിഷ്കരുണം വേട്ടയാടി മിസ, സിഐആര് എന്നീ കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലിലടച്ചു. അധികാരം നിലനിര്‍ത്താന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ഉഗ്രപ്രജാപതിയായി മാറി ഇക്കാലത്ത് ഇന്ദിരാഗാന്ധി.
1971 ലെ ഭാരത-പാക് യുദ്ധത്തില്‍ ബംഗ്ലാദേശ് വിമോചനത്തോടെ പ്രതിപക്ഷ നേതാവിനാല്‍ ദുര്‍ഗയായി വിശേഷിപ്പിക്കപ്പെട്ട ഇന്ദിര അടിയന്തരാവസ്ഥയിലെ ദുഷ്ചെയ്തിയിലൂടെ വളരെ പെട്ടെന്ന് പൂതനയും ജനങ്ങളുടെ രക്തം ഊറ്റിക്കുടിക്കുന്ന യക്ഷിയുമായി പരിണമിക്കുകയായിരുന്നു.
1971 ലെ റായ്ബറേലി ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എതിര് സ്ഥാനാര്‍ത്ഥിയും സോഷ്യലിസ്റ്റ് നേതാവുമായ രാജ് നാരായണന് നല്കിയ കേസില്‍ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് 1975 ജൂണ്‍ 12 ലെ അലഹബാദ് ഹൈക്കോടതി വിധിയാണ് ഇത്തരമൊരു കടുംകൈക്ക് ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചതെങ്കിലും അതിനും വളരെ മുന്‍പ് തന്നെ ഇന്ദിരയുടെ ജനാധിപത്യ ധ്വംസനങ്ങളും ധാര്‍ഷ്ട്യവും ഒന്നൊന്നായി മറനീക്കി പുറത്തു വന്നിരുന്നു.
1969 ലെ കോണ്‍ഗ്രസ് പിളര്‍പ്പോടെ രൂപംകൊണ്ട സംഘടനാ കോണ്‍ഗ്രസിനെ ഛിന്നഭിന്നമാക്കിയതും ഭാരത-പാക് യുദ്ധത്തില്‍ ബംഗ്ലാദേശില്‍ വിജയക്കൊടി പാറിച്ചതും ഇതേത്തുടര്‍ന്ന് രാജ്യത്ത് അവര്‍ക്ക് ലഭിച്ച പിന്തുണയും അവരിലെ ഏകാധിപതിക്ക് തിടംവെക്കുന്ന സംഭവങ്ങളായിരുന്നു. സോവിയറ്റ് റഷ്യയുമായുള്ള അടുപ്പം മറ്റൊരു കാരണമായിരുന്നു.
സര്‍ക്കാരിനും ജനങ്ങള്ക്കുമിടക്ക് പ്രതിപക്ഷങ്ങള്‍ എന്തിന് എന്ന് ചോദിച്ച ബ്രഷ്നേവിലെപ്പോലുള്ള കമ്മ്യൂണിസ്റ്റ് ഭരണാധികാരികളുടെ പിന്തുണ ഗാന്ധിക്ക് വലിയ പ്രചോദനമായി. സോവിയറ്റ് റഷ്യയിലെന്നപോലെ പ്രതിപക്ഷ ശൂന്യ പാര്‍ലമെന്റ് ഭാരതത്തിലും പ്രാവര്‍ത്തികമാക്കി രാഷ്ട്രീയപ്പാര്‍ട്ടികളെ നിരോധിക്കൂ എന്നായിരുന്നു ഇന്ദിരാഗാന്ധിക്കുള്ള ബ്രഷ്നേവിന്റെ ഉപദേശം.
ഇത്തരം സാഹചര്യത്തില്‍ അധികാരത്തിന്റെ വരവ് ഇന്ദിരയെ തീര്‍ത്തും അന്ധയാക്കിയിരുന്നു എന്നതാണ് വാസ്തവം.
ഈസമയം ഒരു ഭരണാധികാരി എന്ന നിലയ്ക്ക് സര്‍ക്കാരിനെതിരെയുള്ള ഒരു ചെറു പ്രതിഷേധം പോലും ഉള്‍ക്കൊള്ളാനോ സഹിക്കാനോ അവര്‍ക്കായില്ല. ഇതോടെ ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താനുള്ള ഇന്ദിരയുടെ അഹങ്കാരത്തിനും ധാര്‍ഷ്ട്യത്തിനുമെതിരെ രാജ്യത്ത് പലയിടത്തും നിരവധി സമരങ്ങള്‍ രൂപപ്പെട്ടു. ബീഹാറിലും ഗുജറാത്തിലും വിദ്യാര്‍ത്ഥികള്‍ കലാശാലകള്‍ വിട്ടു തെരുവിലിറങ്ങി.
ഇതേസമയം അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ ഇന്ദിരാഗാന്ധി നല്കിയ അപ്പീലിന്മേല് സുപ്രീംകോടതി, കീഴ്ക്കോടതി വിധി ഏറെക്കുറെ ശരിവെച്ചെങ്കിലും പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ അവരെ അനുവദിച്ചത് രംഗം വഷളാക്കി. സുപ്രീംകോടതി വിധിയുണ്ടായതിന്റെ പിറ്റേദിവസം ദല്‍ഹി രാംലീല മൈതാനത്ത് വമ്പിച്ച ജനാവലിയെ അഭിസംബോധന ചെയ്ത ജയപ്രകാശ് നാരായണന് ഇന്ദിരയുടെ രാജി ആവശ്യപ്പെട്ട് സമരനേതൃത്വം ഏറ്റെടുത്തതും അവരെ ശരിക്ക് ഭയപ്പെടുത്തി.
ജനകീയ പ്രക്ഷോഭങ്ങളും അതില്‍ ജയപ്രകാശ് നാരായണന്റെ സാന്നിദ്ധ്യവും കോടതിവിധികളും കാരണം ആകെ അങ്കലാപ്പിലായ ഇന്ദിരയുടെ അധികാരത്തില്‍ തുടരാനുള്ള അവസാന മാര്‍ഗമായിരുന്നു അടിയന്തരാവസ്ഥ. ഈ മാര്‍ഗം ഉപദേശിച്ചതില്‍ പ്രധാനി കോണ്‍ഗ്രസ് നേതാവ് സിദ്ധാര്‍ത്ഥ ശങ്കര്‍ റായി ആയിരുന്നു. മകന് സഞ്ജയ് ഗാന്ധി, ആര്.കെ.ധവാന്, ബന്‍സിലാല്‍ എന്നിവര്‍ ഇന്ദിരയുടെ സ്തുതിപാഠകരായി.
കോണ്‍ഗ്രസ് പ്രസിഡന്റ് ഡി.കെ.ബറുവയെ പോലുള്ള നേതാക്കള്‍ ‘‘ഇന്ത്യയെന്നാല്‍ ഇന്ദിരയെന്നും ഇന്ദിരയെന്നാല്‍ ഇന്ത്യയെന്നും‘‘ ഇന്ദിരാഗാന്ധിയെ വാഴ്ത്തിപ്പാടി അവരുടെ ഏകാധിപത്യ വാഴ്ചയ്ക്ക് വലിയ പ്രോത്സാഹനമാണ് അന്ന് നല്‍കിയത്.
ഫാസിസം ഉള്ളിലുറങ്ങുന്ന ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളം ഇതില്‍പ്പരം ഒരനുകൂല സാഹചര്യം ഇനി ഉണ്ടാവാനില്ല. അവര്‍ രാഷ്ട്രീയ എതിരാളികളെ നിഷ്കരുണം നേരിട്ടു.
സമ്പൂര്‍ണ വിപ്ലവത്തിനാഹ്വാനം ചെയ്ത് ജയപ്രകാശ് നാരായണനുള്‍പ്പെടെ പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം ഒറ്റരാത്രിക്കൊണ്ട് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. വാജ്പേയ് ബംഗ്ലൂരിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. മൊറാര്‍ജി ദേശായി, ചരണ്‍സിംഗ്, ചന്ദ്രശേഖര്‍, എല്‍.കെ.അദ്വാനി, മധുലമായെ തുടങ്ങി പ്രതിപക്ഷ നിര ഒന്നൊന്നായി കല്തുറങ്കിലേക്കാനയിക്കപ്പെട്ടു.
ജൂണ്‍ 30 ന് ആര്‍എസ്എസ് സര്‍സംഘചാലക് ദേവറസ്ജിയും ഇരുമ്പഴിക്കുള്ളിലായി. ജൂലൈ നാലിന് ആര്‍എസ്എസ്, ജമാഅത്തെ ഇസ്ലാമി, ആനന്ദമാര്‍ഗി ഉള്‍പ്പെടെ ഇരുപത്തിയാറ് സംഘടനകളെ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും അവയുടെ ആയിരക്കണക്കായ പ്രവര്‍ത്തകരെ തടവിലാക്കുകയും ചെയ്തു. ഭാരതത്തിലങ്ങോളമിങ്ങോളം 1,74,000 പേരാണ് ഇങ്ങനെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി ജയിലറക്കുള്ളിലെത്തിയത്.
അതുവരെ കേട്ടിട്ടില്ലാത്ത മര്‍ദ്ദനമുറകളാണ് പലയിടത്തും അരങ്ങേറിയത്. ഇരുമ്പുലക്കപ്രയോഗവും തലകീഴായി തൂക്കലും ജലപാനമില്ലാതെ പട്ടിണിക്കിടലും. കേരളമായിരുന്നു ഇക്കാര്യത്തില്‍ മുന്പില്.
മുഖ്യമന്ത്രി അച്യുതമേനോന്റെ തണലില്‍ ആഭ്യന്തരമന്ത്രി കെ.കരുണാകരന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ പോലീസ് അതിക്രൂരമായ ഈ നരനായാട്ട് നടത്തിയത്. ആര്‍ഇസി വിദ്യാര്‍ത്ഥി രാജന്, കക്കുഴി കണ്ണന് ജോസഫ് ചാലി എന്നിവരെല്ലാം കേരള പോലീസിന്റെ വീരകൃത്യങ്ങളുടെ ഇരകളായിരുന്നു. എന്നാല്‍ പുറംലോകം അധികം അറിയാത്ത ജീവിച്ചിരിക്കുന്ന രക്തസാക്ഷികള്‍ നിരവധിയാണ്.
കേരളത്തില്‍ ഏഴായിരത്തിലേറെ പേരാണ് അടിയന്തരാവസ്ഥക്കെതിരെ സഹനസമരം ചെയ്ത് കൊടിയമര്‍ദ്ദനത്തിനിരയായി ജയില്‍വാസമനുഷ്ഠിച്ചത്.
അതില്‍ ഏറെപ്പേരും ആര്‍എസ്എസിന്റെ പ്രവര്‍ത്തകരായിരുന്നു. രാജ്യസ്നേഹത്തിന്റെ മൂശയില്‍ വാര്‍ത്തെടുത്ത ആര്‍എസ്എസ്, ഭാരതീയ ജനസംഘം പ്രവര്‍ത്തകരെ ദേശസ്നേഹവും ആദര്‍ശവും ത്യാഗവും ഒന്നുമാത്രമാണ് ഈ ജനാധിപത്യ കശാപ്പിനെതിരായ സമരമുഖത്തെത്തിച്ചത്.
കോഴിക്കോട് ജില്ലയില്‍ വെണ്ണക്കോട് പോലുള്ള ഒരു കുഗ്രാമത്തില്‍ അന്ന് നടന്ന അത്തരം പ്രവര്‍ത്തനങ്ങള്‍ കൗമാരപ്രായത്തില്‍ നേരിട്ടുകണ്ട അനുഭവം ഇൗ ലേഖകനുണ്ട്.
1968- ലെ അങ്ങാടിപ്പുറം തളി ക്ഷേത്രപ്രക്ഷോഭം 1971-ലെ ഭാരത-പാക് യുദ്ധം എന്നീ സംഭവങ്ങള്‍ ഈ പ്രദേശത്ത് ദേശസ്നേഹപരമായ വലിയ അനുരണനങ്ങള്‍ ഉണ്ടാക്കിയിരുന്നു. 1973 ആയപ്പോഴേക്കും വെണ്ണക്കോട് ആര്‍എസ്എസ് ശാഖ പ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി. കെട്ടാങ്ങലിലെ രാമചന്ദ്രന് മാസ്റ്റര്‍, വടകരയില്‍നിന്നുള്ള ആര്‍ഇസി വിദ്യാര്‍ത്ഥി ചന്ദ്രശേഖരന്, ഗുരുവായൂരപ്പന് കോളേജില്‍നിന്ന് ബിരുദമെടുത്ത് പൊതുരംഗത്തേക്കുവന്ന ചേറ്റൂര്‍ മാധവന് എന്നിവരായിരുന്നു ഇതിന് മുന്‍പന്തിയിലുണ്ടായിരുന്നത്.
ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്ററുടെ നേതൃത്വത്തില്‍ ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനങ്ങളും അക്കാലത്തു നടന്നു. 1968- ലെ തളി ക്ഷേത്ര പ്രക്ഷോഭത്തെത്തുടര്‍ന്ന് കേളപ്പജിയുടെ അനുഗ്രഹാശിസുകളോടെ ഇരട്ടക്കുളങ്ങരയില്‍ സ്ഥാപിച്ച ശ്രീകൃഷ്ണ ഭജനമഠവും പ്രദേശത്ത് ഹൈന്ദവമുന്നേറ്റത്തിന് വലിയ പ്രേരകശക്തിയാവുകയുണ്ടായി.
കുട്ടി ഗോപാലേട്ടന്, ഗോപാലക്കുറുപ്പ് തുടങ്ങി ആദ്യകാല സംഘപ്രചാരകര്‍ അക്കാലത്ത് വെണ്ണക്കോട് നിരന്തരം വന്നും താമസിച്ചും ശാഖ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. അങ്ങനെയിരിക്കെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനവും ആര്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ക്ക് നിരോധനവുമുണ്ടായത്. സ്വാഭാവികമായും വെണ്ണക്കോട് പ്രദേശത്തെ ശാഖാ പ്രവര്‍ത്തനം നിലക്കുകയും അതൊരു ഭജന സംഘമായി മാറുകയുമാണുണ്ടായത്.
ഇതേക്കുറിച്ചൊന്നും വ്യക്തമായ ഒരു ധാരണ അന്നുണ്ടായിരുന്നില്ലെങ്കിലും രാജ്യത്ത് ഇന്ദിരാഗാന്ധിയുടെ ഭരണത്തിന് കീഴില്‍ അരുതാത്തതെന്തൊക്കെയോ നടക്കുന്നു എന്ന ചര്‍ച്ച നാട്ടില്‍ സജീവമായിരുന്നു.
ആലിന്തറയിലേയും ഇരട്ടക്കുളങ്ങരയിലേയും പഞ്ചായത്ത് വക ഗ്രാമീണ റേഡിയോയും മാതൃഭൂമി, മനോരമ ദിനപത്രങ്ങളും ചില വാര്‍ത്തകളെല്ലാം അപൂര്‍ണമായി ജനങ്ങളിലെത്തിച്ചെങ്കിലും രാജ്യത്ത് നടക്കുന്ന യഥാര്‍ത്ഥ ചിത്രം ജനങ്ങളിലെത്തിച്ചത് ലോക് സംഘര്‍ഷ സമിതി പുറത്തിറക്കിയ കുരുക്ഷേത്രം എന്ന പ്രസിദ്ധീകരണമായിരുന്നു.
അടിയന്തരാവസ്ഥയുടെ ആദ്യനാളുകളില്‍ തന്നെ വെണ്ണക്കോട് പ്രദേശത്ത് കുരുക്ഷേത്രയുടെ ലക്കങ്ങള്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. ഇതെല്ലാം അടിയന്തരാവസ്ഥക്കെതിരായ പ്രവര്‍ത്തനങ്ങളാണെന്നും സംഘമാണ് അതിന് നേതൃത്വം നല്‍കുന്നതെന്നും അന്നേ മനസ്സിലാക്കിയിരുന്നു.
‘കുരുക്ഷേത്ര‘ത്തിന്റെ ഓരോ ലക്കങ്ങളും വളരെ ആവേശത്തോടെയായിരുന്നു അന്ന് വായിച്ചിരുന്നത്. രജുഭയ്യയും ഠേംഗ്ഡിജിയും പി.പരമേശ്വരനും എം.ഗോവിന്ദനും എം.പി.മന്മഥന് സാറും ബൗദ്ധികമായി ജനങ്ങളുടെ രാഷ്ട്രീയബോധത്തെ ആ പ്രസിദ്ധീകരണത്തിലൂടെ അന്ന് ഉണര്‍ത്തിക്കൊണ്ടേയിരുന്നു.
1975 നവംബര്‍ ആയപ്പോഴേക്കും അടിയന്തരാവസ്ഥക്കെതിരായ പ്രക്ഷോഭം ആര്‍എസ്എസ് അതിശക്തമാക്കുകയും ദേശവ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. അതിന്റെ ഭാഗമായി വെണ്ണക്കോട്, മണാശ്ശേരി പ്രദേശത്ത് നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏതാനും പ്രവര്‍ത്തകരുമായി നവംബര്‍-20 ന് ചേറ്റൂര്‍ മാധവന്റെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയില്‍ അടിയന്തരാവസ്ഥക്കെതിരായ ആദ്യ പ്രകടനം നടന്നു.
‘‘അടിയന്തരാവസ്ഥ അറബിക്കടലില്‍ ഇന്ദിരാഭരണം തുലയട്ടെ‘‘ എന്ന മുദ്രാവാക്യമുയര്‍ത്തിയ സമരക്കാര്‍ മുക്കം അങ്ങാടി പലതവണ വലംവെച്ചെങ്കിലും പോലീസ് സ്ക്വാഡിന്റെ അഭാവമോ അവര്‍ക്ക് വ്യക്തമായ ധാരണയില്ലാത്തതോ എന്തോ, സമരക്കാരെ പോലീസ് അന്ന് അറസ്റ്റ് ചെയ്യുകയുണ്ടായില്ല. എന്നാല്‍, പിറ്റേ ദിവസം മാവൂരില്‍ സംഗമിച്ച് അറസ്റ്റ് വരിക്കാമെന്ന തീരുമാനത്തോടെ വഴിപിരിഞ്ഞ സമരക്കാരെ തേടി മണിക്കൂറുകള്‍ക്കകം വെണ്ണക്കോട് പ്രദേശത്ത് പോലീസെത്തി.
മുക്കം സബ് ഇന്‍സ്പെക്ടര്‍ നടരാജന്റെ നേതൃത്വത്തില്‍ ശബ്ദമില്ലാതെ, പതുക്കെ തൂങ്ങാംപുറം തടമിറങ്ങുന്ന പോലീസ് ജീപ്പ് ഇന്നും വ്യക്തമായി കണ്മുന്നിലെന്നപോലെയുണ്ട്.
പോലീസ് ജീപ്പ് കണ്ട് ഭയന്ന് മാറിയ കുട്ടികള്‍ ഞങ്ങള്‍ പിന്നീട് കണ്ടത്, അതുവരെ ചായക്കടയില്‍ സൊള്ളു പറഞ്ഞിരുന്ന ചിലര്‍ പെട്ടെന്ന് മുമ്പിലെ ഇടവഴിയില്‍ക്കൂടി ഓടിമറയുന്നതും ജീപ്പില്‍നിന്നും ചാടിയിറങ്ങിയ നടരാജനും സംഘവും അവരെ പിന്തുടരുന്നതുമാണ്. തലേദിവസം മുക്കത്ത് സമരം നയിച്ച ചേറ്റൂര്‍ മാധവന്, ഉണ്ണിച്ചാരു, ഗോവിന്ദന്, പി.പ്രേമന് എന്നിവരായിരുന്നു ഓടിമറഞ്ഞവര്‍. അന്ന് പോലീസ് സമരക്കാര്‍ക്ക് പിന്നാലെ ഏറെ ദൂരം പോയെങ്കിലും അവരെ പിടികൂടാന്‍ കഴിഞ്ഞില്ല.
കാരണം ഓട്ടത്തിനിടയില്‍ എസ്ഐക്ക് കാല്‍മുട്ടിന് വീണു പരിക്കേല്‍ക്കുകയും പാന്റ്സ് പൊട്ടി പോകുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെയാണ് അടിയന്തരാവസ്ഥ ഗൗരവമേറിയ വലിയ സാമൂഹ്യ പ്രശ്നമായി മാറിയിരിക്കുന്നുവെന്ന് നാട്ടില്‍ പലര്‍ക്കും ബോധ്യപ്പെട്ട് തുടങ്ങിയത്.
പിറ്റേദിവസം മാവൂരില്‍ സംഗമിച്ച് പ്രകടനം നടത്തിയ ഈ സമരഭടന്മാരെ പോലീസ് അറസ്റ്റ് ചെയ്ത് കൊടിയ മര്‍ദ്ദന മുറകള്‍ക്ക് വിധേയമാക്കി ജയിലിലടച്ചു.
നക്സലൈറ്റ് നേതാവ് വര്‍ഗീസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട അന്നത്തെ പോലീസ് സൂപ്രണ്ട് ലക്ഷ്മണയായിരുന്നു കോഴിക്കോട്ട് അതിക്രൂരമായ മര്‍ദ്ദനമുറകള്‍ക്ക് നേതൃത്വം നല്‍കിയത്. മൂന്ന് മാസത്തെ ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയവരില്‍ സമരക്കാരില്‍ പലരും അപ്പോഴേയ്ക്കും ആരോഗ്യം നഷ്ടപ്പെട്ട് നിത്യരോഗികളായിരുന്നു. ചിലര്‍ അകാലത്തില്‍ മരിച്ചു. ശേഷിക്കുന്നവര്‍ ജീവച്ഛവങ്ങളായി ജീവിതം തള്ളിനീക്കുന്നു.
അടിയന്തരാവസ്ഥക്കെതിരായ സമരത്തിന്റെ പേരില്‍ ഇന്ന് പലരും ഊറ്റംകൊള്ളുന്നുണ്ട്. ഏതാനും നക്സലൈറ്റുകളും സോഷ്യലിസ്റ്റുകളും നടത്തിയ ചെറുത്തുനില്‍പ്പിനെ കുറച്ചുകാണുന്നില്ല. എന്നാല്‍, രണ്ടാം സ്വാതന്ത്യസമരമെന്ന് വിശേഷിപ്പിക്കപ്പെട്ട അടിയന്തരാവസ്ഥക്കെതിരായ ഐതിഹാസിക പോരാട്ടത്തില്‍ സധൈര്യം മുന്പില്നിന്ന പ്രസ്ഥാനം ആര്‍എസ്എസ് ആയിരുന്നു. അതിനിയും ശരിയായി വിലയിരുത്തപ്പെടുകയോ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല.
അതേസമയം ഈ പോരാട്ടത്തില്‍ ആര്‍എസ്എസിന്റെ പങ്കിനെ കുറച്ച് കാണാനും ഹൈജാക്ക് ചെയ്യാനും അവമതിക്കാനും ധാരാളം ശ്രമങ്ങള്‍ നടക്കുകയും ചെയ്യുന്നു.
രാജ്യം കടുത്ത വെല്ലുവിളികളെ നേരിട്ട ആ ഇരുണ്ട കാലത്ത് ഇന്ദിരാഗാന്ധിയെ ഭയന്ന് പേടിച്ച് വിറച്ച് മാളത്തിലൊളിക്കുകയോ പൊതുരംഗത്തുനിന്ന് പിന്‍വലിക്കുകയോ ചെയ്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഇപ്പോള്‍ ആര്‍എസ്എസിനെ ചെറുതാക്കാന്‍ ഏറ്റവും മുന്നില്‍ എന്നത് വിചിത്രമായിരിക്കുന്നു.
ഇവരുടെ ഈ കാപട്യവും വഞ്ചനയും കണ്ട് മടുത്ത് കവി ബാലചന്ദ്രന് ചുള്ളിക്കാടിനെപ്പോലുള്ളവര്‍ ഒരിക്കല്‍ പറഞ്ഞത് ഇനിയും ഇവിടെ ആവര്‍ത്തിക്കേണ്ടതുണ്ട്. ‘നമ്മള് ഇന്ന് അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ആര്‍എസ്എസ് നല്‍കിയതാണ്.’ അതാണ് യാഥാര്‍ത്ഥ്യവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: