ദേശവല്ക്കരണത്തിലൂടെ സര്‍ക്കാര്‍ ഉടമസ്ഥതയിലായ ബാങ്കുകളിലെ ജീവനക്കാരുടെ ശമ്പളം കൊടുക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്റേതാണ്. പക്ഷേ, ശമ്പളം ചെലെവഴുതിയ ശേഷം മിച്ചം വരുന്ന തുക മാത്രം ബാങ്കിന്റെ ലാഭം ആയി കണക്കാക്കുന്നതിനാല്‍ സര്‍ക്കാരിന് ഈയിനത്തില്‍ യാതൊരു ചെലവും വരുന്നില്ല. ദേശവല്ക്കരണ കാലഘട്ടത്തില്‍ സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ കൂടുതല്‍ ശമ്പളം ഉണ്ടായിരുന്ന ബാങ്കുകാരുടെ ശമ്പളം ഇന്ന് സര്‍ക്കാര്‍ ശമ്പളത്തേക്കാള്‍ പ്രതിമാസം 30,000 മുതല്‍ 40,000 വരെ കുറവാണ്.
ആഴ്ചയില്‍ ആറു ദിവസം ഭാരിച്ച ജോലി നിരന്തരം ചെയ്യുന്ന ബാങ്കുകളില്‍ അഞ്ചു ദിവസം മെല്ലെ ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ വളരെ കുറഞ്ഞ ശമ്പളം നല്കുമ്പോള് പുരാതന കാലത്തെ അടിമവേല പുനഃസ്ഥാപിക്കപ്പെടുകയാണ്. ദേശസാല്‍ക്കരണ നിയമ പ്രകാരം ശമ്പളം, പെന്ഷന് തുടങ്ങിയ അവശ്യ നിത്യനിദാന ചെലവുകള്‍ വകയിരുത്തിയശേഷം മാത്രമേ ഡിവിഡണ്ട് പ്രഖ്യാപിക്കാനും അധികലാഭം കരുതല്‍ ധനമായി സൂക്ഷിക്കാനുമേ ബാങ്കുകള്‍ക്ക് അധികാരം ഉള്ളൂ.
സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്ന ബാങ്കുകളില്‍ ന്യായമായ ശമ്പളം കൊടുക്കാതെ ലാഭവിഹിതം നിരന്തരമായി എടുത്തു സര്‍ക്കാര്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് അമിതമായ ശമ്പളം കൊടുക്കുമ്പോള്‍ എല്ലാ മേഖലകളുടെയും സമഗ്ര വികസനത്തിന് വേണ്ടി കഠിനമായി വര്‍ത്തിച്ച ബാങ്ക് ജീവനക്കാരന് അമിതമായി ചൂഷണം ചെയ്യപ്പെടുന്നു.
ബാങ്കുകളിലെ കുറഞ്ഞ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്ഷന് നിര്‍ണയിക്കുമ്പോള്‍ പെന്‍ഷന്‍കാര്‍ ബലിയാടുകളായി മാറുന്നു. സര്‍ക്കാര്‍ പെന്ഷന് സമാനമായ പെന്ഷന് പദ്ധതി നിലവിലുള്ള ബാങ്കുകളില്‍ ശമ്പള പരിഷ്കരണത്തോടൊപ്പം നാളിതുവരെ പെന്ഷന് പരിഷ്കരിക്കാത്തതു മൂലം ഇവര്‍ കടുത്ത ചൂഷണത്തിനും വിവേചനത്തിനും ഇരകളായിരിക്കുകയാണ്.
ഇന്ന് കൊടുക്കുന്ന പെന്‍ഷന്റെ മൂന്നു മുതല്‍ നാലിരട്ടി വരെ കൊടുക്കുവാന്‍ വേണ്ട സംഖ്യ എല്ലാ പൊതുമേഖല ബാങ്കുകളുടെയും പെന്ഷന് ഫണ്ടില്‍ ഓരോ വര്‍ഷവും ഉണ്ടായിക്കൊണ്ടിരിക്കുമ്പോള്‍ ആണ് ഈ ക്രൂരമായ നാടകം ജനാധിപത്യ ഭാരതത്തില്‍ അരങ്ങേറുന്നത്. പെന്ഷന് ഫണ്ടാകട്ടെ, വരിസംഖ്യയായി മുന്‍ കാലങ്ങളില്‍ ഇപിഎഫ് നിയമ പ്രകാരം ബാങ്കുകള്‍ കൊടുക്കേണ്ടിയിരുന്ന നിയമാനുസൃതമായി നീക്കിവെക്കപ്പെട്ട വേതനവും.
ബാങ്കുകളുടെ ലാഭത്തെ ഒരു തരത്തിലും ബാധിക്കാതെയും സര്‍ക്കാരിന് ഒരു ചില്ലി ചെലവില്ലാതെയും നിലവിലുള്ള പെന്ഷന് ഫണ്ടിലെ തുക ഉപയോഗിച്ചു പെന്‍ഷനും പെന്ഷന് വര്‍ധനവും നല്കാന് കഴിയുന്ന സാഹചര്യത്തില്‍ അതു കൊടുക്കാതിരിത്തിരിക്കുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല. തൊഴിലാളി ക്ഷേമത്തിനായി നിയമ നിര്‍മാണങ്ങള്‍ നടത്തുന്ന സര്‍ക്കാര്‍ തന്നെ തങ്ങള്‍ ഉണ്ടാക്കിയ നിയമങ്ങള്‍ ലംഘിക്കുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം നാണിച്ചു തലതാഴ്ത്തുകയും ഭരണഘടനക്കു ക്ഷതം ഏല്ക്കുകയും ചെയ്യുന്നു.
സി.എന്‍. വേണുഗോപാലന്‍,
വടക്കന്‍ പറവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: