ന്യൂദല്‍ഹി: ഈസ്റ്റ് ദല്‍ഹിയില്‍ പാന്‍മസാല കച്ചവടക്കാരനും മക്കളും ചേര്‍ന്ന് രജത് മേനോന് എന്ന വിദ്യാര്‍ഥിയെ അടിച്ചുകൊന്നതുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന് ദല്‍ഹി പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ വര്‍മയ്ക്ക് നോട്ടീസയച്ചു. രജത് മേനോന് മരിക്കാന്‍ ഇടയായ സംഭവത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിനിടെ സംസ്ഥാന ആരോഗ്യ വകുപ്പ് രജത്തിന് ചികിത്സ നിഷേധിച്ച സ്വകാര്യ ആശുപത്രിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ബുധനാഴ്ച വൈകിട്ടാണ് മോഷണക്കുറ്റം ആരോപിച്ച് പാന്‍മസാല സംഘം രജത് മേനോനെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനായ രജതിനെ പാന്‍മസാല സംഘം ആദ്യം സമീപത്തുള്ള മാലിക് നേഴ്സിങ് ഹോമില്‍ എത്തിച്ചെങ്കിലും ചികിത്സ നിഷേധിച്ചു.
ഇതിനെ തുടര്‍ന്ന് രജത്തിനെ ലാല്‍ ബഹദൂര്‍ ശാസ്ത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം പാന്‍മസാല കടയുടമയും മക്കളും കടന്നു കളയുകയായിരുന്നു. ഇവിടെ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ രജത് മരിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.
ഗുരുതരാവസ്ഥയില്‍ രോഗിയെ എത്തിച്ചിട്ടും പ്രാഥമിക ശുശ്രൂഷ പോലും നല്‍കാതെ വിട്ടയച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് സ്വകാര്യ ആശുപത്രിക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗിക്ക് നിര്‍ബന്ധമായി ചികിത്സ നല്‍കിയിരിക്കണമെന്നാണ് ദല്‍ഹി ഹെല്‍ത്ത് സര്‍വ്വീസ് 2014ല്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നത്.
ചികിത്സ നിഷേധിച്ചതുമായി ബന്ധപ്പെട്ട് ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഹെല്‍ത്ത് സര്‍വ്വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. തരുണ്‍ സീം അറിയിച്ചു.
അതേമയം ആശുപത്രിയില്‍ കൊണ്ടുവരുമ്പോള്‍ തന്നെ രജത് മരിച്ചിരുന്നെന്നും നാഡീസ്പന്ദനം ഉണ്ടായിരുന്നില്ലെന്നും ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനാലാണ് ഇവരെ തിരിച്ചയച്ചതെന്നും മാലിക് നേഴ്സിങ് ഹോം ഉടമ വരീന്ദര്‍ മാലിക് അറിയിച്ചു. രജത് മേനോനുമായി ആശുപത്രിയില്‍ 45 സെക്കന്‍ഡോളം നില്‍ക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: