ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ സിംഘാലിയില് കനത്ത മഴയിലും മേഘവിസ്ഫോടനത്തിലും കൊല്ലപ്പെട്ടവരുടെയെണ്ണം 39ലെത്തി. നിരവധിപേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ഏറ്റവും കൂടുതല്‍ ദുരിതം വിതച്ച ഉത്തരാഖണ്ഡിലെ ഗ്രാമങ്ങളില്‍ സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അതേസമയം പ്രദേശത്ത് കനത്ത മഴ തുടരുന്നതും മൊബൈല്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമായതും രക്ഷാപ്രവര്‍ത്തനത്തിന് ഏറെ പ്രതിസന്ധി ഉയര്‍ത്തുന്നുണ്ട്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും ലഭിച്ച 14 മൃതദേഹങ്ങള്‍ സംസ്കരിച്ചതായി ഉത്തരാഖണ്ഡ് പോലീസ് അറിയിച്ചു. ചമോലി, പിത്തോറഗഢ് ജില്ലകളിലെ ആറോളം ഗ്രാമങ്ങളെയാണ് പ്രകൃതിക്ഷോഭം രൂക്ഷമായി ബാധിച്ചത്. 39 പര് ഇവിടെ മരിച്ചെന്നാണ് പോലീസിന്റെ സ്ഥിരീകരണം. 200ലധികം വളര്ത്തുമൃഗങ്ങളം വെള്ളപ്പൊക്കത്തില്‍ ചത്തിട്ടുണ്ട്. മണിക്കൂറില്‍ 100 മില്ലി മീറ്ററാണ് ഇവിടെ മഴയുടെ തോത് രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രളയം രൂക്ഷമായതോടെ ദല്‍ഹിയില്‍ നിന്നും ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തി. അതേസമയം ചംമ്പാവത്, അല്‍മോറ, പൗരി, ഡെറാഡൂണ്‍, തെഹ്രി, നൈനിറ്റാള്‍, ഹരിദ്വാര്‍ എന്നിവിടങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ ശനിയാഴ്ച രാവിലെ മഴ നേരിയതോതില്‍ ശമിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കൂടാതെ കനത്തമഴയില്‍ താത്കാലികമായി നിര്‍ത്തിവെച്ച അമര്‍നാഥ് തീര്ത്ഥായാത്രയും പുനരാരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: