താനെ: ഗോവ ലഹരിക്കടത്തില്‍ ബോളിവുഡ് താരം മംമ്ത കുല്‍ക്കര്‍ണിക്ക് പുറകേ മറ്റ് സീരിയല്‍ താരങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നു. 2000 കോടിയുടെ ലഹരിക്കടത്തു കേസിലാണ് മംമ്ത മുഖ്യ പ്രതിയായത്. പഴയകാല ടിവി സീരിയല്‍ നടിമാര്ക്കുനേരെയാണ് ഇപ്പോള്‍ അന്വേഷണം നീളുന്നത്. രാജ്യാന്തര ലഹരിമരുന്നു സംഘത്തിലെ മുഖ്യകണ്ണി മംമ്തയുടെ ഭര്‍ത്താവ് വിക്കി ഗോസ്വാമിയാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കേസില്‍ ഇതുവരെ 17 പ്രതികളാണുള്ളത്. അറസ്റ്റിലായ പത്തു പേര് ജുഡീഷ്യല്‍ കസ്റ്റഡിയിലും ഏഴു പേര് ഒളിവിലുമാണ്.
സംശയത്തിന്റെ മുള്‍മുനയില്‍ നില്ക്കുന്ന താരങ്ങളെല്ലാം തന്നെ, മുംബൈയില്‍ വിക്കി ഗോസ്വാമിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തതിരുന്നതായി സൂചന ലഭിച്ചെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. ഇവരില്‍ ചിലര്‍ വിക്കിയുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ നടിമാരുടെ പേരുകളോ വിശദാംശങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
എഫ്രിഡീന് എന്ന മയക്കുമരുന്നിന്റെ വില്പനയുമായി ബന്ധപ്പെട്ട് കെനിയയിലും ദുബായിലും നിര്‍ണായക കൂടിക്കാഴ്ച്ചകള്‍ നടന്നതായും പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഏപ്രിലില്‍ മഹാരാഷ്ട്രയിലെ സോലാപൂരില്‍ എവോം ലൈഫ് സയന്‍സ് ലിമിറ്റഡില്‍ നടത്തിയ റെയ്ഡിലാണ് 2000 കോടിയുടെ 18.5 ടണ്‍ എഫ്രിഡീന് പൊലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: