കോഴിക്കോട്: കലബുറഗിയില്‍ റാഗിങ്ങിനിരയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നഴ്സിങ് വിദ്യാര്‍ത്ഥി അശ്വതിയെ സന്ദര്‍ശിച്ച മന്ത്രി എ. കെ. ബാലന് രണ്ട് ലക്ഷം രൂപ കൈമാറി.
പട്ടികജാതി വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ആശ്വാസ ധനസഹായമായി ഒരു ലക്ഷം രൂപയുടെ ചെക്കും ചികിത്സാ ധനസഹായമായി ഒരു ലക്ഷം രൂപയുമാണ് അശ്വതിയുടെ അമ്മയ്ക്ക് നല്‍കിയത്.
ചികിത്സ സംബന്ധിച്ച വിവരങ്ങള്‍ ഡോക്ടര്‍മാരോട് ആരാഞ്ഞ മന്ത്രി ബന്ധുക്കളോടും സംസാരിച്ചു. അശ്വതിയുടെ തുടര്‍ ചികിത്സയ്ക്കാവശ്യമായ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.
അശ്വതിയുടെ പഠനച്ചെലവുകളും സര്‍ക്കാര്‍ ഏറ്റെടുക്കും. കേരളത്തില്‍ തന്നെ പഠിക്കാന്‍ സൗകര്യമൊരുക്കും. പഠനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് സര്‍ക്കാര്‍ അശ്വതിക്ക് ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കുറ്റവാളികള്‍ക്ക് 10 വര്‍ഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് എഫ്ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. നിഷ്പക്ഷമായി കേസ് മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള ഇടപെടലുകള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും താനും കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: