അമ്പലപ്പുഴ: രോഗികള്‍ക്കു പ്രയോജനമില്ലാതെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്റര്‍. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ്. അഞ്ചേക്കറിലായി വ്യാപിച്ചുകിടക്കുന്ന ആരോഗ്യ കേന്ദ്രത്തെയാണ് ഭരണ- പ്രതിപക്ഷങ്ങള്‍ ചേര്‍ന്ന് ഒറ്റപ്പെടുത്തിയത്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നിരവധി ഒഴിവുകള്‍ നികത്താന്‍ തയ്യാറാകാതെയാണ് ആശുപത്രിയെ തഴഞ്ഞ് നിര്‍ദ്ധനരോഗികള്‍ക്ക് ഇരുട്ടടി നല്‍കിയത്.
തീരദേശ മേഖലയില്‍ നിന്നുള്‍പ്പെടെ പ്രതിദിനം 600 മുതല്‍ 700 വരെ രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നാല്‍ ഇതിനുള്ള സൗകര്യമോ ജീവനക്കാരോ ഇവിടെയില്ല. നിലവില്‍ മൂന്നു ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇവരില്‍ ഒരാള്‍ മാത്രമാണ് പലപ്പോഴും ഡ്യൂട്ടിക്കെത്തുക. ഇതുമൂലം ദിവസവും നൂറുകണക്കിനു രോഗികള്‍ മണിക്കൂളുകള് ചികിത്സയ്ക്കായി കാത്തിരിക്കേണ്ട സ്ഥിതിയാണ്.
ഏഴു സ്റ്റാഫ് നേഴ്സ് വേണ്ട ഇവിടെ രണ്ടുപേര്‍ മാത്രമാണുള്ളത്. നിലവിലുള്ള മൂന്ന് അറ്റന്‍ഡര്‍മാരുടെ തസ്തിക നാലാക്കി ഉയര്‍ത്താനും ആവശ്യമുയരുന്നു. നിലവില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ലാബ് ടെക്നീഷ്യന് തസ്തികയും വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്.
വര്‍ഷങ്ങള്‍ പഴക്കമുള്ള കെട്ടിടത്തിലാണ് ഐപി ബ്ലോക്ക് പ്രവര്‍ത്തിക്കുന്നത്. 12 കിടക്കകളുള്ള കെട്ടിടം ചോര്‍ന്നൊലിക്കുന്നു. ഏതുനിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലാണിത്. 20 കിടക്കകളോടുകൂടിയ പുതിയ ഐപി ബ്ലോക്ക് നിര്‍മ്മിച്ചാല്‍ രോഗികളുടെ ദുരിതത്തിന് ഒരുപരിധിവരെ പരിഹാരമാകും.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിങ് സെന്ററിനെ താലൂക്കാശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ആവശ്യം കണ്ടില്ലെന്നു നടിക്കുകയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: