ആലപ്പുഴ: മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനായി ഒന്നര മാസത്തെ ട്രോളിങ് നിരോധനം വര്‍ഷങ്ങളായി നടപ്പാക്കുന്നുണ്ടെങ്കിലും പരമ്പരാഗത മത്സ്യബന്ധനം സംബന്ധിച്ച് കൃത്യമായ മാനദണ്ഡം ഇല്ലാത്തത് തിരിച്ചടിയാകുന്നു. വള്ളങ്ങളില്‍ നടത്തുന്ന മത്സ്യബന്ധനം പരമ്പരാഗതമാണെന്ന നിര്‍വചനം മാറേണ്ട കാലം കഴിഞ്ഞെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. സംസ്ഥാന സര്‍ക്കാരിനും പരമ്പരാഗത മത്സ്യബന്ധനം എന്നതിന്റെ നിര്‍വചനം വ്യക്തമായി അറിയില്ല.
ട്രോളിങ് നിരോധനത്തെ തുടര്‍ന്ന് പല സ്ഥലങ്ങളിലും നിരോധിത വലകളുപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തു. ആലപ്പുഴ ജില്ലയില്‍ പുന്നപ്ര ചള്ളിയില്‍ ഉണ്ടായ തര്‍ക്കത്തില്‍ ജില്ലാഭരണകൂടം വരെ ഇടപെട്ടിരിക്കുകയാണ്. വള്ളത്തില്‍ മത്സ്യബന്ധനം നടത്തുന്നവരെയാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ മാറിയ കാലഘട്ടത്തില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന്റെ നിര്‍വചനം തന്നെ മാറി.
വള്ളത്തിന്റെ വലുപ്പം, എന്‍ജിന്റെ ശക്തി, വലയുടെ സ്വഭാവം എന്നിവ പരിഗണിക്കുമ്പോള്‍ പലപ്പോഴും ബോട്ടുകളേക്കാള്‍ നാശം വിതയ്ക്കുന്നതാണ് പരമ്പരാഗതമെന്ന നിലവിലെ നിര്‍വചനത്തില്‍പ്പെടുന്ന മത്സ്യബന്ധനമെന്ന് അഭിപ്രായമുയരുന്നു. ശക്തിയേറിയ എന്ജിന് ഉപയോഗിച്ചുള്ള മീന്‍പിടിത്തം മത്സ്യബന്ധനത്തിന് കനത്ത നാശമാണ് വിതയ്ക്കുന്നത്.
ഈ സാഹചര്യത്തില്‍ പരമ്പരാഗത മത്സ്യബന്ധനത്തിന് നിര്‍വചനം നല്കാന് കമ്മീഷന് രൂപവത്കരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
പരമ്പരാഗത മത്സ്യബന്ധനത്തെ കുറിച്ച് വിവിധ സംഘടനകള്‍ തമ്മിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലും വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുകയാണ്. മുന്‍വര്‍ഷങ്ങളിലും ഈ വിഷയം സജീവ ചര്‍ച്ചകളായിരുന്നെങ്കിലും നടപടിയുണ്ടായില്ല.
അതിനിടെ ട്രോളിങ് നിരോധനം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നിരാശയാണ് ഫലം. ശക്തമായ കാലവര്‍ഷവും കടല്‍ പ്രക്ഷുബ്ധമായതും തൊഴിലാളികള്‍ക്ക് തിരിച്ചടിയായി.
മത്സ്യബന്ധനത്തിനുപോയ വളളങ്ങള്‍ ഭൂരിഭാഗവും പ്രതീക്ഷിച്ച കോളുകിട്ടാതെ വെറുംകൈയോടെയാണ് മടങ്ങിയെത്തുന്നത്. കഴിഞ്ഞദിവസങ്ങളില്‍ ആലപ്പുഴ ജില്ലയുടെ തീരക്കടലില്‍ ചാകരയുടെ ലക്ഷണങ്ങളോടെ കടല്ശാന്തമായെങ്കിലും അടുത്തദിവസങ്ങളില്‍ ചാകരയുറയ്ക്കുമെന്ന പ്രതീക്ഷയിലായിരുന്നു തൊഴിലാളികള്‍. മറ്റു തീരങ്ങളില്‍ നിന്നും വാഹനങ്ങളില്‍വരെ വള്ളങ്ങള്‍ തീരത്തെത്തിച്ചു. മണ്‍സൂണ്‍കാലത്ത് തെളിയുന്ന ചാകരയാണ് തൊഴിലാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
ആവശ്യത്തിന് പെര്‍മ്മിറ്റ് മണ്ണെണ്ണ ലഭിക്കാത്തതിനാല്‍ വന്‍തുകയ്ക്ക് കരിഞ്ചന്തയില്‍ നിന്ന് മണ്ണെണ്ണ വാങ്ങിയാണ് വള്ളങ്ങളില്‍ തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകുന്നത്. എന്നാല്‍ മണ്ണെണ്ണയ്ക്ക് മുടക്കിയ തുകയ്ക്ക് പോലും മത്സ്യം ലഭിക്കുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
വിപണി വിലയ്ക്ക് മണ്ണെണ്ണ മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും പാഴായി. തീരത്തു വറുതി നിലനില്ക്കുമ്പോള് മണ്ണെണ്ണ കരിഞ്ചന്ത ലോബി മല്‍സ്യത്തൊഴിലാളികളെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നു. കഴുത്തറുപ്പന്‍ വില കൊടുത്തു മണ്ണെണ്ണ വാങ്ങി മല്‍സ്യബന്ധനത്തിനു പോയി യാതൊന്നും കിട്ടാതെ വരുന്ന ദിവസങ്ങളില്‍ ഉടമയ്ക്കും തൊഴിലാളികള്‍ക്കും വന്‍ നഷ്ടം ഉണ്ടാകുന്നു.
പെര്‍മിറ്റ് പ്രകാരം 9.9 ശേഷിയുള്ള എന്ജിന് ഒരു മാസത്തേക്ക് അനുവദിച്ചിട്ടുള്ളത് 129 ലിറ്ററും 25 ശേഷിയുള്ള എന്‍ജിനു 135 ലീറ്റര്‍ മണ്ണെണ്ണയുമാണ്. ഇതിന് 25 രൂപ സബ്സിഡിയും കിട്ടും.
ഇത്രയും മണ്ണെണ്ണ കൊണ്ട് ഒരാഴ്ചത്തേക്കു പോലും മല്‍സ്യബന്ധനത്തിനു പോകാനാകില്ല. ഈ അവസരമാണ് മണ്ണെണ്ണ ലോബി മുതലാക്കുന്നത്. ലിറ്ററിന് 65 മുതല്‍ 75 രൂപ വരെ കരിഞ്ചന്തയില്‍ മണ്ണെണ്ണ ലോബി ഈടാക്കുന്നു.
മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ക്കു പോലും പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പലരും കടലില്‍ പോകാന്‍ മടിക്കുകയാണ്. കേരളത്തിന്റെ തീരക്കടലില്‍ മത്സ്യസമ്പത്ത് ഓരോ വര്‍ഷവും കുറയുകയാണ്. ഇതിന് പരിഹാരം കാണാന്‍ കഴിയാത്തതിനാല്‍ മറ്റു തൊഴില്‍ മേഖലകളിലേക്ക് ചേക്കേറാന്‍ നിര്‍ബന്ധിതരാകുകയാണ് മത്സ്യത്തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: