കുറവിലങ്ങാട്: ഉഴവൂരില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതിനായി എത്തിച്ച 36 പൊതി കഞ്ചാവുമായി രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ കുറവിലങ്ങാട് എക്സൈസ് സംഘം അറസ്റ്റുചെയ്തു. പശ്ചിമബംഗാള്‍ സ്വദേശികളായ കമല്‍ദാസ് (26), പിയാര് ദഫല്ദാര്(29) എന്നിവരെയാണ് കുറവിലങ്ങാട് എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷ്ജോണിന്റെ നേതൃത്വത്തിലുള്ള സംഘം ഉഴവൂരില്‍ നിന്നും അറസ്റ്റുചെയ്തത്. ഒരു ഗ്രാംകഞ്ചാവിന് 100 രൂപയ്ക്കാണ് ഇവര്‍ വിറ്റഴിച്ചിരുന്നത്. എട്ടുവര്‍ഷമായി കേരളത്തിലുള്ള കമല്‍ദാസ് നാട്ടില്‍പോയി വരുമ്പോഴാണ് കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നത്. ആദ്യകാലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ മാത്രം വില്‍പ്പന നടത്തിയിരുന്ന ഇവര്‍ പിന്നീട് സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു. രഹസ്യവിവിരം ലഭിച്ചതിനേത്തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അസി.എക്സ്സൈസ് ഇന്‍സ്പെക്ടര്‍ സി.എം ഹജികുമാര്‍, പ്രവന്റീവ് ഓഫീസര്‍, കെ. ജയചന്ദ്രന്, സിവില്‍ ഓഫീസര്‍മാരായ ഹരീഷ്ചന്ദ്രന്‍, മഹാദേവന്,സുമേഷ്, ഹരികൃഷ്ണന്, സനല്‍ എന്നിവര്‍ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: