തിരുവനന്തപുരം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎമ്മും മുസ്ലിംലീഗും തമ്മില്‍ രഹസ്യധാരണയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഈ കേസിലെ പ്രതികളാണ്. ഇവരെ രക്ഷിക്കാന്‍ മുസ്ലിംലീഗ് നേതൃത്വം കൂട്ടുനില്‍ക്കുകയാണ്. ഇത് ഷുക്കൂറിന്റെ കുടുംബത്തോട് ചെയ്യുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. സത്യം പുറത്തുവരണമെങ്കില്‍ സിബിഐ തന്നെ അന്വേഷിക്കണമെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. സിംഗിള്‍ ബഞ്ച് വിധി അനുസരിച്ച് സിബിഐ അന്വേഷണം തുടങ്ങിയപ്പോഴാണ് പ്രതികളുടെ അപേക്ഷപ്രകാരം ഡിവിഷന് ബഞ്ച് സിബിഐ അന്വേഷണം സ്റ്റേ ചെയ്തത്. സിബിഐ അന്വേഷണം അട്ടിമറിക്കാന്‍ സിപിഎം അധികാര ദുര്‍വിനിയോഗം നടത്തുകയാണ്. ലീഗുമായി ഒത്തുകളിച്ച് കേസ് തന്നെ അട്ടിമറിക്കാനാണ് സിപിഎം ഇപ്പോള്‍ ശ്രമിക്കുന്നത്. കോഴിക്കോട് തൂണൂരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ലീഗ് പ്രവര്‍ത്തകരായ മുഴുവന്‍ പ്രതികളെയും വെറുതെ വിടാന്‍ സാഹചര്യം ഒരുക്കിയതും ലീഗ്-സിപിഎം ബന്ധത്തിന്റെ ഫലമായാണ്. ഇതിന് പ്രത്യുപകാരമായാണ് ഷുക്കൂര്‍ വധക്കേസ് അട്ടിമറിക്കാന്‍ ലീഗ് ഒത്താശ ചെയ്യുന്നത്. അണികളെ വഞ്ചിച്ചു കൊണ്ട് ഇരു നേതൃത്വങ്ങളും ഉണ്ടാക്കിയിരിക്കുന്ന ഈ രഹസ്യനീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കുമ്മനം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: