കുണ്ടമണ്‍കടവ്: പേയാട് റോഡിന്റെ ഇരുവശങ്ങളിലെയും കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് നടപ്പാത സംരക്ഷിക്കാന്‍ ധാരണ. കഴിഞ്ഞ ദിവസം വിളവൂര്‍ക്കല്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും മെമ്പര്‍മാരുടെയും സംയുക്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയുണ്ടായത്.
നടപ്പാത കയ്യേറി വാഹന പാര്‍ക്കിംഗും വ്യാപാര സ്ഥാപനങ്ങളുടെ അനധികൃത കയ്യേറ്റങ്ങളും ഈ ഭാഗങ്ങളില്‍ ജനങ്ങള്‍ക്ക് യാത്രാ തടസ്സം ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ദിവസം ജന്മഭൂമി ഇത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇരു പഞ്ചായത്തുകളും അടിയന്തിര യോഗം കൂടിയാണ് നടപ്പാതയിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തത്.
റോഡിന് ഇരുവശത്തും രണ്ട് മീറ്റര്‍ വീതിയിലാണ് നടപ്പാത ഉണ്ടായിരുന്നത്. ഇത് അതേപടി സംരക്ഷിക്കും. ഒന്നാം ഘട്ടം കുണ്ടമണ്‍കടവ് മുതല്‍ പേയാട് വരെയാണ് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്. അടുത്ത ഘട്ടത്തില്‍ ശേഷിക്കുന്ന പ്രദേശങ്ങളിലും നടപ്പാത കാല്‍നടക്കാര്‍ക്കായി ഒഴിപ്പിച്ചെടുക്കുമെന്ന് വിളവൂര്‍ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് വി. അനില്‍കുമാര്‍, വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് വിജയരാജ് എന്നിവര്‍ അറിയിച്ചു. കയ്യേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നതിന് മുന്‍പ് വ്യാപാരികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി യോഗം വിളിക്കുമെന്നും ഇവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: