തിരുവനന്തപുരം: നഗരവാസികള്‍ക്ക് കുടിവെള്ളമെത്തിക്കുന്ന അരുവിക്കര ഡാമിലേക്ക് സമീപപ്രദേശത്തെ വീടുകളിലെ കക്കൂസ് മാലിന്യം തള്ളുന്നതായി ജില്ലാമെഡിക്കല്‍ ഓഫീസര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. സംഭവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിഎംഒ തടഞ്ഞു.
അരുവിക്കര ഡാമില്‍ മാലിന്യം നിറയുന്നതിനെ കുറിച്ച് അനേ്വഷിക്കാന്‍ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ജില്ലാമെഡിക്കല്‍ ഓഫീസറെയും ജലഅതോറിറ്റി എംഡിയെയും ചുമതലപ്പെടുത്തിയിരുന്നു. പൊതുപ്രവര്‍ത്തകനായ പി.കെ. രാജു ഫയല്‍ ചെയ്ത കേസിലാണ് നടപടി.
അരുവിക്കര, വെള്ളനാട് പഞ്ചായത്തുകളിലാണ് അണക്കെട്ട് സ്ഥിതിചെയ്യുന്നത്. വെള്ളനാട് പഞ്ചായത്തില്‍ ജലം മലിനമാക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ എട്ട് വീടുകള്‍ക്ക് നോട്ടീസ് നല്കി. അടുക്കള, കുളിമുറി, കക്കൂസ് എന്നിവിടങ്ങളില്‍ നിന്നുള്ള മാലിന്യം പൈപ്പ് ഘടിപ്പിച്ച് ഡാമിലേക്ക് തുറന്നു വച്ചതായി ഡിഎംഒ കണ്ടെത്തി. മാലിന്യം കവറുകളിലാക്കി ഡാമില്‍ തള്ളുന്നതും ശ്രദ്ധയില്‍ പെട്ടു. നിയമലംഘനം കണ്ടെത്താന്‍ ക്യാമറ സ്ഥാപിക്കേണ്ടതാണെന്ന് ഡിഎംഒ കമ്മിഷനെ അറിയിച്ചു.
അണക്കെട്ടില്‍ നിറഞ്ഞിരിക്കുന്ന മാലിന്യങ്ങള്‍ നീക്കിയതായി ജലഅതോറിറ്റിക്ക് വേണ്ടി ലോഓഫീസര്‍ എസ്. സന്തോഷ് അറിയിച്ചു. കരമന നദിയില്‍ മാലിന്യങ്ങള്‍ വലിച്ചെറിയാതിരിക്കാന്‍ നടപടികള്‍ സ്വീകരിച്ചു. അണക്കെട്ടിന്റെ സംരക്ഷണ ശേഷി കൂടുന്നതിന് മണ്ണും ചെളിയും നീക്കം ചെയ്യാനുള്ള പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ജല അതോറിറ്റി അറിയിച്ചു. ആഗസ്റ്റ് 8ന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: