കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഐഡിയ നെറ്റ്വര്‍ക്ക് കേരളത്തിലുടനീളം ഇന്നലെ പണിമുടക്കി. ലക്ഷക്കണക്കിന് ഐഡിയ ഉപഭോക്താക്കളുടെ മൊബൈല്‍ സേവനം തടസപ്പെട്ടു. പ്രതിഷേധവുമായി ഉപഭോക്താക്കള്‍ കമ്പനിയുടെ കൊച്ചിയിലെ ഓഫീസ് ഉപരോധിച്ചു. വൈറ്റിലയിലെ ഓഫീസ് ഉപരോധിച്ച പ്രതിഷേധക്കാരെ പിരിച്ച് വിടാന്‍ പോലീസും രംഗത്തെത്തിയിരുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു വൈറ്റിലയിലെ പ്രതിഷേധം. സാമ്പത്തിക നഷ്ടം പരിഹരിക്കാമെന്ന് പോലീസ് ഉറപ്പ് നല്കി കേസെടുത്തതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
ഇന്നലെ രാവിലെ 9 മണി മുതലാണ് ഐഡിയയുടെ ഉപഭോക്തൃ സേവനങ്ങള്‍ നിലച്ചത്. ഔട്ട്ഗോയിംഗ്-ഇന്‍കമിംഗ് കാള്‍ സര്‍വീസും ഇന്റര്‍നെറ്റ് സേവനവും തടസപ്പെട്ടതോടെ ഐഡിയ ഉപഭോക്താക്കള്‍ മൊബൈല്‍ നെറ്റ്വര്‍ക്കിന്റെ പരിധിക്ക് പുറത്തായി. പ്രശ്നം അറിയിക്കാന്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാനും കഴിഞ്ഞില്ല. രാവിലെ മുതല്‍ നെറ്റ്വര്‍ക്ക് ലഭിക്കാതെ വന്നതോടെ ഉപയോക്താക്കള്‍ കാരണം അന്വേഷിച്ച് കമ്പനിയുടെ സെന്റുറുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. വ്യക്തിഗത കണക്ഷനുകളും കോര്‍പറേറ്റ് കണക്ഷനുകളും ഒരു പോലെ ബ്ലാക്കൗട്ട് ആയതോടെ വലിയ തോതിലുള്ള നഷ്ടങ്ങളാണ് ഉപഭോക്താക്കള്‍ക്ക് സംഭവിച്ചത്. നിരവധി ഉപഭോക്താക്കള്‍ ഇന്നലെ തന്നെ ഐഡിയ മാറ്റി പുതിയ കണക്ഷനെടുക്കുകയും നമ്പര്‍ മറ്റ് സര്‍വീസുകളിലേക്ക് പോര്‍ട്ട് ചെയ്യാന്‍ തുടങ്ങുകയും ചെയ്തു.
കാക്കനാട്ടുള്ള കമ്പനിയുടെ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലുണ്ടായ സാങ്കേതിക തകരാറാണ് നെറ്റ് വര്‍ക്ക് തടസപ്പെടാന്‍ കാരണം. വൈദ്യുതി വിതരണം നിലച്ചതിനെ തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ സംഭവിച്ചതെന്നും കേരളത്തിന്റെ ചില മേഖലകളില്‍ മാത്രമാണ് മൊബൈല്‍ ശൃംഖലയില്‍ തടസങ്ങളുണ്ടായതെന്നും കമ്പനി അതികൃതര്‍ വിശദീകരിച്ചു. തടസങ്ങളില്ലാത്ത മൊബൈല്‍ സേവനം ലഭ്യമാക്കാന്‍ ഐഡിയ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ഇത്തരത്തില്‍ തടസങ്ങളുണ്ടാക്കുന്നത് ഒഴിവാക്കാന്‍ സാധിക്കില്ലെന്നും അവര്‍ പറയുന്നു. 18 വര്‍ഷത്തെ സേവനത്തിനിടെ നെറ്റ് വര്‍ക്ക് മണിക്കൂറോളം നിശ്ചലമായത് ആദ്യസംഭവമാണ്. ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കമ്പനി ഖേദം അറിയിച്ചു. സാങ്കേതിക തകരാര്‍ ഉച്ചയോടെ തന്നെ പരിഹരിക്കുകയും നെറ്റ് വര്‍ക്ക് സേവനം സാധാരണ നിലയിലാകുകയും ചെയ്തിട്ടുണ്ടെന്ന് കമ്പനി വക്താവ് വിശദീകരിച്ചു. അതേസമയം തകരാര്‍ പരിഹരിച്ചതായി കമ്പനി വക്താവ് അറിയിച്ച ശേഷവും ഐഡിയ സേവനം ലഭ്യമായിരുന്നില്ല. വൈകീട്ട് അഞ്ചു മണിയോടെയാണ് ഐഡിയ നെറ്റ് വര്‍ക്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായി. നെറ്റ് വര്‍ക്ക് ജാമായതിനെ തുടര്‍ന്നുള്ള ഉപഭോക്താക്കളുടെ പ്രതിഷേധം സോഷ്യല്‍മീഡിയയിലും വലിയ ചലനമുണ്ടാക്കി. ഫേസ്ബുക്ക് ട്രോളുകളില്‍ പ്രതിഷേധം നിറഞ്ഞു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: