മലപ്പുറം: കൊലപാതകം എത്ര ക്രൂരമാണെങ്കിലും ആള്‍ക്കാരെയും സ്ഥലവും സന്ദര്‍ഭവും നോക്കി മാത്രമേ മലയാളി പ്രതികരിക്കൂ. മലപ്പുറം ജില്ലയിലെ മങ്കടയില്‍ നസീര്‍ എന്ന യുവാവിനെ ഒരു സംഘം ആളുകള്‍ അതിക്രൂരമായി അടിച്ചുകൊന്നിട്ട് ഒരാഴ്ച പിന്നിടുകയാണ്. പക്ഷേ കേരളത്തിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരാരും ഈ വിഷയം അറിഞ്ഞമട്ടില്ല. സദാചാര പോലീസ് ചമഞ്ഞ് ഒരു സംഘം മുസ്ലീം ലീഗുകാരാണ് നസീറിനെ അക്രമിച്ചത്. കേസില്‍ പിടിക്കപ്പെട്ടവര്‍ എല്ലാവരും ലീഗ് പ്രവര്‍ത്തകരാണെന്ന് തെളിഞ്ഞു. ഭാരതത്തില്‍ എവിടെ കൊലപാതകം നടന്നാലും പൊതുയോഗങ്ങളും അന്തിച്ചര്‍ച്ചകളും സംഘടിപ്പിക്കുന്നവര്‍ മങ്കടയിലെ നസീറിനെ മാത്രം കണ്ടില്ല.
ലീഗിന്റെ കൊടുക്രൂരതയോടുള്ള പ്രതിഷേധം സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി ഒരു പത്രക്കുറിപ്പിലൊതുക്കി. ദാദ്രി സംഭവത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ജനകീയസദസ്സുകള്‍ സംഘടിപ്പിച്ചത് മലപ്പുറം ജില്ലയിലാണ്. അവിടെ തന്നെയാണ് ലീഗിന്റെ താലിബാനിസം അരങ്ങേറിയത്. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതിന്റെ പേരില്‍ കേരളത്തിലെ തെരുവോരങ്ങളില്‍ ബീഫ് ഫെസ്റ്റിവെല്‍ നടത്തിയ യുവജന സംഘടനയും മങ്കട കൊലപാതകത്തെ മന:പൂര്‍വ്വം അവഗണിക്കുകയാണ്.
കോഴിക്കോട് ഡൗണ്ടൗണ് ഹോട്ടലിലെ അനാശാസ്യത്തിനെതിരെ യുവമോര്‍ച്ച പ്രതികരിച്ചപ്പോള്‍ അവരെ സദാചാര പോലീസെന്ന് മുദ്രകുത്തി ചുംബന സമരം സംഘടിപ്പിച്ച പുരോഗമന സംഘടനകള്‍ മങ്കടയിലേക്ക് നോക്കുന്നേയില്ല.
ഇതിന് മുമ്പും മലപ്പുറത്ത് ഇത്തരത്തിലുള്ള അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊലപാതകം മുതല്‍ ഭീകരസംഘടനകളുടെ ആയുധ പരിശീലനം വരെ മലപ്പുറത്ത് നടന്നു. കണ്മുന്നില് നടക്കുന്നത് കാണാതെ പറഞ്ഞുകേട്ട കഥകള്‍ വിശ്വസിച്ച് അവാര്‍ഡുകള്‍ തിരിച്ചുകൊടുക്കാന്‍ തയ്യാറായി ധാരാളം എഴുത്തുകാര്‍ തക്കംപാര്‍ത്തിരിക്കുന്ന കേരളത്തിലാണ് മങ്കട സംഭവത്തെ ബോധപൂര്‍വ്വം അവഗണിക്കുന്നത്.
സിപിഎം അനുഭാവിയാണ് കൊല്ലപ്പെട്ട നസീര്‍. എന്നിട്ടും സിപിഎമ്മിന് വേണ്ടവിധത്തില്‍ പ്രതികരിക്കാനായിട്ടില്ല. രാഷ്ട്രീയമായി അതുകൊണ്ട് ലാഭമില്ലെന്ന കണക്കുകൂട്ടലാണ് ആ പാര്‍ട്ടി നേതൃത്വം പിന്നോട്ട് വലിയാന്‍ കാരണമത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: