കോഴിക്കോട്: സംസ്ഥാനത്തെ സമസ്തമേഖലകളിലും സംഘടനാപ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള പദ്ധതികളുമായി ആര്‍എസ്എസ് സംസ്ഥാന വാര്‍ഷിക ബൈഠക്കിന് കോഴിക്കോട്ട് തുടക്കം. കേരളത്തിലെ സാമൂഹ്യാന്തരീക്ഷം ആര്‍എസ്എസ് പ്രവര്‍ത്തനത്തിന് ഏറെ അനുകൂലമാണെന്ന് യോഗം വിലയിരുത്തി. അവഗണിത അവശ വിഭാഗങ്ങള്‍ ആര്‍എസ്എസിലും അനുബന്ധ സംഘടനകളിലുമാണ് വിശ്വാസമര്‍പ്പിക്കുന്നത്.
പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലും കമ്യൂണിസ്റ്റ് ഗ്രാമങ്ങള്‍ എന്നറിയപ്പെട്ട സ്ഥലങ്ങളിലും ആര്‍എസ്എസ്സിന് സ്വാധീനം വര്‍ധിച്ചിരിക്കുന്നു. യോഗയേയും മറ്റും പുച്ഛിച്ചിരുന്നവര്‍ ഇന്ന് അതിന്റെ മഹത്വത്തെക്കുറിച്ച് സംസാരിക്കുന്നതും യോഗാദിനം സംഘടിപ്പിക്കുന്നതും കാലത്തിന്റെ ചുവരെഴുത്ത് വ്യക്തമാക്കുന്നതാണെന്ന് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ സംഘടനാപ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രവര്‍ത്തനമേഖലകള്‍ പുനഃസംഘടിപ്പിച്ചു. കൂടുതല്‍ ഗ്രാമങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന് നിലവിലുള്ള റവന്യൂ ജില്ലകളെ 37 സംഘജില്ലകളായി പുനഃക്രമീകരിച്ചു. നിലവിലുള്ള എട്ട് വിഭാഗുകള്‍ (സോണുകള്‍) 11 വിഭാഗുകളായി വര്‍ദ്ധിപ്പിച്ചു.
കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച വാര്‍ഷിക ബൈഠക്കിന് ആര്‍എസ്എസ് അഖില ഭാരതീയ സഹപ്രചാരക് പ്രമുഖ് അദ്വൈത് ചരണ്ദത്ത് ഭദ്രദീപം തെളിയിച്ചു. പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്, പ്രാന്തകാര്യവാഹ് പി. ഗോപാലന് കുട്ടി മാസ്റ്റര്‍, അഖില ഭാരതീയ ധര്‍മജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന്, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്, ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് എന്നിവര്‍ പങ്കെടുക്കുന്നു.
സംഘപരിവാര്‍ സംഘടനകളുടെ സംസ്ഥാന സംഘടനാ സെക്രട്ടറിമാര്‍, ആര്‍എസ്എസ് ജില്ലാ ഉപരി കാര്യകര്‍ത്താക്കള്‍ എന്നിവരാണ് ദ്വിദിന ബൈഠക്കില്‍ പങ്കെടുക്കുന്നത്. ബൈഠക് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: