കൊല്ലം: കര്‍ണാടക ജയിലില്‍ നിന്നും കൊല്ലത്ത് എത്തുന്ന മദനിയുടെ സന്ദര്‍ശന ഭാഗമായി സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കണമെന്ന് പോലീസ് രഹസ്യാന്വേഷണവിഭാഗത്തിന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയതായി സൂചന.
അമ്മയെ കാണാനെന്ന പേരില്‍ ഇന്നാണ് മദനി കേരളത്തിലെത്തുന്നത്. ബാംഗ്ലൂര്‍ സ്ഫോടന കേസിന്റെ വിചാരണ നടക്കുന്നതിനിടെയാണ് മദനിക്ക് കേരളത്തിലെത്താന്‍ വിചാരണ കോടതി എട്ടു ദിവസത്തെ ഇളവ് നല്‍കിയിരിക്കുന്നത്. മൈനാഗപ്പള്ളിയിലെ കുടുംബവീട്ടിലേക്കായിരിക്കും മദനി എത്തുക. ജില്ലയില്‍ കനത്ത സുരുക്ഷ ഒരുക്കണമെന്ന് ജില്ലാ രഹസ്യാന്വേഷണ വിഭാഗവും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൊല്ലം റൂറല്‍ സിറ്റി പോലീസ് എന്നിവ സംയുക്തമായിട്ടായിരിക്കും നിരീക്ഷണം ഒരുക്കുന്നത്. ഇന്നലെ തന്നെ ശാസ്താംകോട്ട, കുന്നത്തൂര്‍, മൈനാഗപ്പള്ളി ഭാഗങ്ങളില്‍ ഷാഡോ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ സംഭവ വികാസങ്ങള്‍ പോലീസ് ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്യും. ജില്ലയ്ക്ക് പുറത്ത് നിന്നും എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. അവര്‍ എത്തുന്ന വാഹനനമ്പരുകളടക്കം സൂക്ഷിക്കണമെന്ന നിര്‍ദ്ദേശവും രഹസ്യാന്വേഷണ വിഭാഗം മേധാവികള്‍ അതാത് സ്ഥലത്തെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന.
ശാസ്താംകോട്ട സിഐയുടെ നേതൃത്വത്തില്‍ ഇന്നലെ തന്നെ പ്രദേശത്ത് പെട്രൊളിംഗ് നടത്തിയിട്ടുണ്ട്. അതേസമയം മദനിയുടെ വരവ് അറിഞ്ഞതോടെ പാര്‍ട്ടിപ്രവര്‍ത്തകരെന്ന വ്യാജേനെ ചിലര്‍ ശാസ്താംകോട്ടയില്‍ എത്തി തമ്പടിക്കുന്നുണ്ട്. മദനി എത്തുന്ന ദിവസം ഇവരായിരിക്കും ഗതാഗതം ഉള്‍പ്പടെയുള്ളവ നിയന്ത്രിക്കുന്നത്.
കഴിഞ്ഞ തവണ ജാമ്യത്തില്‍ കൊല്ലത്ത് എത്തിയപ്പോള്‍ പോലീസ് ഇത്തരക്കാരെ നിരീക്ഷിച്ചിരുന്നു. പ്രത്യേക വാഹനത്തില്‍ പ്രത്യേക യൂണിഫോം ധരിച്ച ഈ സംഘത്തില്‍ പഴയ സിമി നേതാക്കളുമായി ബന്ധമുള്ളവര്‍ ഉണ്ടായിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍. അന്ന് മദനി പോയപ്പോള്‍ ഇവരെല്ലാം തന്നെ പെട്ടെന്ന് പ്രദേശത്ത് നിന്ന് അപ്രത്യക്ഷമായിരുന്നു. ഇക്കൂട്ടരില്‍ ചിലരാണ് ഇന്നലെ മൈനാഗപ്പള്ളിയില്‍ എത്തിയത്. അന്‍വാര്‍ശേരിയിലും പരിസരത്തും പോലീസിനെ വിന്യസിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. കര്‍ണാടക പോലീസിന്റെ വന്‍സന്നാഹവും മദനിക്ക് ഒപ്പം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: