ഭരണഘടനയാണ് തന്റെ പ്രമാണ ഗ്രന്ഥം എന്ന് പലവട്ടം പലവേദികളിലും ആവര്‍ത്തിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ നടത്തിയ ഏറ്റവും സുപ്രധാനമായ ശ്രമമാണ് ഏകീകൃത സിവില്‍ കോഡ് രാജ്യത്ത് നടപ്പാക്കുന്നതിനുള്ള തുടക്കം. ഭാരതത്തിന്റെ ഭരണഘടനയുടെ മൂല്യം ലോകരാജ്യങ്ങള്‍ അംഗീകരിച്ചതാണ്. ഈ ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിച്ചു ജീവിയ്ക്കുന്നുവെന്നതാണ് ഇവിടുത്തെ വമ്പിച്ച ജനാവലിയ്ക്ക് ലോകം നല്കുന്ന ആദരങ്ങള്‍ക്ക് ഒരു കാരണവും.
അതില്‍ അഭിമാനിയ്ക്കുന്നതോടൊപ്പം ചില കാര്യങ്ങളില്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങള്‍ സമ്പൂര്‍ണ്ണമായി സാക്ഷാത്കരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് റിപ്പബ്ലിയ്ക്കായി, ഭരണഘടന നിലവില്‍വന്ന് 60 വര്‍ഷം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല എന്നത് നമ്മുടെ പരിമിതിയുമാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ ആദ്യത്തെ പരിഷ്കരണ നടപടികളില്‍ മുഖ്യമായത് കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുക എന്നതായിരുന്നു.
ഏറെ പ്രശംസിയ്ക്കപ്പെട്ട തീരുമാനമായിരുന്നു അത്. കാലാനുസൃതമായി നിയമങ്ങള്‍ പരിഷ്ക്കരിക്കാനും പുതിയവ നിര്‍മ്മിക്കാനും വേണ്ടിവന്നാല്‍ ഭരണഘടനതന്നെ കാലികമായി പരിഷ്ക്കരിയ്ക്കാനുമാണല്ലോ നിയമനിര്‍മ്മാണ സഭകള്‍. നിയമസഭകളുടെയും പാര്‍ലമെന്റിന്റെയും ചുമതല അതാണ്. അങ്ങനെ പലതവണയായി ഭരണഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ ഏറെയുണ്ട്.
എന്നാല്‍, ഭരണഘടനയില്‍ വ്യവസ്ഥചെയ്യുന്ന ഒരു നിര്‍ദ്ദേശം നടപ്പാക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ തയ്യാറാകുന്നത് രാജ്യത്ത് എന്തുകൊണ്ട് വിവാദമാകുന്നുവെന്ന കാര്യം വിശദമായ ചര്‍ച്ചകള്‍ക്ക് വെക്കേണ്ടതാണ്. ഭരണഘടനയുടെ 44-ാം അനുച്ഛേദം ഇങ്ങനെ പറയുന്നു: ”രാജ്യത്തെമ്പാടും എല്ലാ പൗരന്മാര്ക്കും ബാധകമായ ഏകീകൃത സിവില്‍ നിയമം നടപ്പാക്കാന്‍ ഭരണകൂടം പ്രയത്നിക്കേണ്ടതുണ്ട്.”അതായത്, ഭാരതമെന്ന വൈവിദ്ധ്യ സമ്പന്നമായ സാമൂഹ്യക്രമങ്ങളും ആചാരാനുഷ്ഠാനങ്ങളും വിശ്വാസമുറകളുമുള്ള രാജ്യത്ത് പൊതുസാമൂഹ്യക്രമം വേണമെന്ന ഉദാത്തമായ ചിന്തയുടെ അടിസ്ഥാനത്തില്‍ ഡോ. ബാബാ സാഹബ് അംബേദ്ക്കറും മറ്റു മഹനീയ ചിന്തകരും ഏറെക്കാലം ചിന്തിച്ചും ചര്‍ച്ചചെയ്തും സജ്ജമാക്കിയ ഭരണഘടനയിലെ പ്രമുഖമായ തത്വമാണത്.
രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും മതേതരത്വവും സംരക്ഷിയ്ക്കണമെന്ന കാര്യത്തില്‍ പുലര്‍ത്തുന്ന അതേ ആവേശവും ആത്മാര്‍ത്ഥതയും ഇക്കാര്യത്തിലും ആര്‍ക്കും ഉണ്ടാവേണ്ടതാണ്. കാരണം, വ്യക്തികള്‍ക്ക് വിശ്വാസവും ആചാരവും അനുഷ്ഠാനവും പുലര്‍ത്താനും ആവിഷ്കരിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന അനുവദിയ്ക്കുമ്പോള്‍ത്തന്നെ മേല്‍പ്പറഞ്ഞ അഖണ്ഡതയും പരമാധികാരവും മറ്റും സംരക്ഷിയ്ക്കാനുള്ള ഉത്തരവാദിത്തവുമുണ്ട്. അതിനായി സമൂഹത്തിന് ഏകീകൃത സ്വഭാവം അനിവാര്യമാണ്; നിയമത്തിന്റെയും നീതിയുടെയും രംഗത്ത് പ്രത്യേകിച്ചും. അതിനാണ് 44-ാം അനുഛേദം ഏകീകൃത സിവില്‍ നിയമം വേണമെന്നു നിഷ്കര്‍ഷിച്ചിട്ടുള്ളത്.
അതുകൊണ്ടാണ് നിയമം വ്യാഖ്യാനിയ്ക്കുന്ന സുപ്രീം കോടതി നിരവധിതവണ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുചെയ്യുന്നു, എന്തു ചെയ്യാനുദ്ദേശിക്കുന്നുവെന്ന് ചോദിച്ചിട്ടുള്ളത്.
ഇപ്പോള്‍, മോദിസര്‍ക്കാര്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര നിയമ കമ്മീഷനോട് അഭിപ്രായം ആരാഞ്ഞപ്പോള്‍ അത് വിവാദമാക്കുന്നത് കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗ് എന്നീ രാഷ്ട്രീയ പാര്‍ട്ടികളും കപടമതേതരത്വത്തിന്റെ ചില പ്രചാരകരുമാണ്.
ഒരു പ്രത്യേക മതവിഭാഗത്തിന്റെ വോട്ടുകിട്ടാന്‍ സുപ്രീം കോടതിവിധിയെ മറികടക്കുന്നതിന് നിയമനിര്‍മ്മാണം നടത്തിയ പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അവരുടെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചെയ്ത അബദ്ധം ഉള്‍പ്പെടെ തിരുത്താന്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ കുറച്ചു ശബ്ദമെങ്കിലും ഉയര്‍ത്താതിരുന്നാല്‍പ്പിന്നെ ആ പാര്‍ട്ടി നിലവിലുണ്ടെന്നറിയിക്കാന്‍ വേറേ മാര്‍ഗ്ഗമില്ലല്ലോ. ഒരു സമുദായത്തെ മുഴുവന്‍ വഞ്ചിച്ച് രാഷ്ട്രീയാധികാരം കൈയാളി ജീവിതം നയിക്കുന്ന മുസ്ലിം ലീഗിന്റെ നേതാക്കള്‍ക്കും നിലനില്‍പ്പ് ഇല്ലാതാകുമെന്നു വരുമ്പോള്‍ നിലവിളിക്കാതിരിക്കാന്‍ കഴിയില്ലല്ലോ.
പക്ഷേ, ഭരണഘടന നിര്‍ദ്ദേശിയ്ക്കുന്ന ഈ ശ്രമത്തെ എതിര്‍ക്കുന്നത് എന്തടിസ്ഥാനത്തിലെന്ന് സ്ഥാപിയ്ക്കാന്‍ മതേതരവാദികള്‍ എന്ന് സ്വയം പ്രഖ്യാപിയ്ക്കുന്നവര്‍ക്ക് കഴിയുന്നില്ല.
ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്ന എതിര്‍വാദങ്ങള്‍ക്കൊന്നും അടിത്തറയില്ല. ഏകീകൃത സിവില്‍ കോഡ് മുസ്ലിം സമുദായത്തിനെതിരെയല്ല. വിവാഹ മോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ പ്രശ്നങ്ങള്‍ നേരിടുന്ന രാജ്യത്തെ വിവിധ മത-ജാതി വിഭാഗങ്ങള്‍ക്കിടയില്‍ പൊതുനിയമ സംവിധാനം കൊണ്ടുവരികയെന്നതാണ് ഏകീകൃത സിവില്‍കോഡിന്റെ അടിസ്ഥാന തത്വം. അത് മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമുള്ള വിഷയമല്ല.
കേരളത്തിന്റെ ഇത്തിരിവട്ടത്തിനപ്പുറം ഭാരതത്തിന്റെ വിവിധ പ്രദേശത്തെ സാമൂഹ്യ പ്രശ്നങ്ങള്‍ അറിയാത്തതാണ് ചിലരുടെ എതിര്‍പ്പിനാധാരം. യുപിയില്‍ തെരഞ്ഞെടുപ്പു വരുന്നതിനാല്‍ ബിജെപി ഈ വിഷയം ഉയര്‍ത്തിയെന്നു പറയുന്നവര്‍ രാജ്യത്ത് നടക്കുന്നതൊന്നും അറിയുന്നില്ലെന്നുണ്ടോ? യുപി തെരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷം സമയമുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ ശ്രമം, ഇനി ഭാരതത്തില്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നുമില്ലാത്ത സമയത്ത് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കുകയെന്നത് അസാധ്യമായിരിയ്ക്കും. കാരണം ഏതുവര്‍ഷമെടുത്താലും രാജ്യത്തെവിടെയെങ്കിലും ഒരു തെരഞ്ഞെടുപ്പുണ്ടാകും.
നിയമ കമ്മീഷന്റെ മുന്‍ അദ്ധ്യക്ഷന്‍ ജസ്റ്റീസ് എ. ആര്. ലക്ഷ്മണ് പറയുന്നതു നോക്കുക: ”കമ്മീഷന്റെ 211, 212 റിപ്പോര്‍ട്ടുകള്‍ 2008 ഫെബ്രുവരിയില്‍ കൊടുത്തു. അതില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കേണ്ട ആവശ്യകത നിര്‍ദ്ദേശിച്ചു. യുപിഎ സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു, പക്ഷേ, ഒന്നും ചെയ്തില്ല.” എട്ടുവര്‍ഷം കഴിഞ്ഞ് പുതിയൊരു സര്‍ക്കാര്‍ ഭരണഘടനാ നിര്‍ദ്ദേശം നടപ്പാക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, അതിനെതിരെ പടനയിയ്ക്കാന്‍ മതേതര മുഖംമൂടിയണിഞ്ഞ ചില ബുദ്ധിജീവികള്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്.
പക്ഷേ, നിശ്ചയദാര്‍ഢ്യമുള്ള ഒരു സര്‍ക്കാരും, ആ സര്‍ക്കാരിന്റെ നടപടികള്‍ സാമൂഹ്യക്ഷേമകരമാണെന്ന് തിരിച്ചറിയുന്ന ജനങ്ങളും ഉള്ളപ്പോള്‍ കുപ്രചാരണങ്ങള്‍ക്ക് ഒരു പരിധിവരെയെ വിജയിക്കാനാവൂ. രാജ്യത്ത് ക്രമിനല്‍ കാര്യത്തിലെന്നപോലെ സിവില്‍ കാര്യങ്ങളിലും ഒരേ നിയമം നടപ്പാകട്ടെ, അതിന് ജാതിയും മതവും പ്രതിബന്ധങ്ങളാകാതിരിയ്ക്കട്ടെ എന്ന് രാജ്യപുരോഗതി ആഗ്രഹിയ്ക്കുന്നവര്‍ ചിന്തിയ്ക്കുമെന്ന് നമുക്ക് പ്രത്യാശിയ്ക്കാം. രാജ്യത്തിന്റെ ഭരണഘടനയെ ആദരിയ്ക്കുകയും അനുസരിക്കുകയും അതില്‍ അഭിമാനിയ്ക്കുകയും ചെയ്യുന്നവരെന്ന നിലയില്‍ ഈ സമാരംഭത്തെ ഞങ്ങള്‍ സര്‍വ്വാത്മനാ പിന്തുണയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: