ചെങ്ങന്നൂര്‍: അശാസ്ത്രിയമായി നിര്‍മ്മിച്ച സ്കൂള്‍ കെട്ടിടത്തില്‍ ഇരിക്കാന്‍ സാധിക്കാതെ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തി. തിരുവന്‍വണ്ടൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ് ക്ലാസ് ആരംഭിച്ച് രണ്ടാം ദിവസംതന്നെ പ്രിന്‍സിപ്പലിന് പരാതി നല്‍കിയത്.
രണ്ട് ദിവസം വെയില് ആയപ്പോള്‍തന്നെ ചൂട് സഹിക്കാനാകാതെവന്നു. ഏറെ സഹിച്ച് ഒടുവിലാണ് പരാതി നല്കാന് തീരുമാനിച്ചത്. പുതിയതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും ടിന് ഷീറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാഫ്റൂം, ഓഫീസ്, ക്ലാസുകള്‍ ഉള്‍പ്പെടെ എട്ട് മുറികളായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്.
മേല്‍ക്കൂരയ്ക്കു താഴെ പിവിസി ഉപയോഗിച്ച് സീലിംങ്ങും ചെയ്തിട്ടുണ്ട്. ഇലക്ട്രിക്കല്‍ ജോലിയും പ്ലമ്പിങ് ജോലികളും ഒന്നുംതന്നെ ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ നടുത്തളത്തില്‍ തറയോട് പാകുന്ന ജോലിയും ചുറ്റുമതിലും ഗേറ്റും സ്ഥാപിച്ചിട്ടില്ല.
വെയിലായതോടെ അസഹ്യമായ ചൂടാണ് മുറിക്കുള്ളില്‍ അനുഭവപ്പെടുന്നത്. അധ്യാപകര്‍ പഠിപ്പിക്കുന്നതൊന്നും വ്യക്തമായി കേള്‍ക്കാന്‍ സാധിക്കുന്നില്ലന്നും വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പറയുന്നു. മുറികളില്‍ ശബ്ദത്തിന് മുഴക്കം അനുഭവപ്പെടുന്നതാണ് ഇതിന് കാരണമായി പറയുന്നത്. സയന്‍സ്, കോമേഴ്സ്, ഹ്യുമാനിറ്റിസ് എന്നി ബാച്ചുകളിലായി മുന്നൂറോളം വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ വൈദ്യുതീകരണവും മറ്റ് പണികളും പൂര്‍ത്തിയാക്കണമെന്ന് പിറ്റിഎയും സ്കൂള്‍ അധികൃതരും പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെട്ടങ്കിലും ഇലക്ടിക്കല്‍ ജോലി ചെയ്യണമെങ്കില്‍ മേല്‍ക്കൂരയിലെ സീലിങ് പൊളിച്ചുമാറ്റണം എന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മറുപടി നല്‍കിയത്.
മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥിന്റെയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടി രൂപചിലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. സ്കൂള്‍ കെട്ടിടങ്ങള്‍ക്കോ, അങ്കണവാടികള്ക്കോ, ഷീറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമംകാറ്റില് പറത്തിയാണ് ഇത് നിര്‍മ്മിച്ചിട്ടുള്ളത്.
കെട്ടിടത്തിന്റെ ചുവരുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മേല്‍ക്കൂരയ്ക്കായി ഷീറ്റ് ഇറക്കിയപ്പോള്‍തന്നെ സ്കൂള്‍ അധികതരും പിറ്റിഎയും പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയര്‍ക്ക് പരാതിനല്‍കിയിരുന്നു. എംഎല്‍എയുടെ നിര്‍ദ്ദേശത്തെതുടര്‍ന്ന് എല്ലാവിധ സൗകര്യങ്ങളോടും കൂടിയായിരിക്കും കെട്ടിടം നിര്‍മ്മിക്കുക എന്നായിരുന്നു എക്സിക്യൂട്ടിവ് എഞ്ചിനീയര്‍ സ്കൂള്‍ അധികൃതരെ അറിയിച്ചത്.
ഫെബ്രുവരി 29ന് പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്നല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയായിരുന്നു ഉദ്ഘാടനം നടത്തിയത്. ഇരുനില കെട്ടിടം എന്നുപറഞ്ഞാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടങ്ങിയെങ്കിലും തെരഞ്ഞടുപ്പ് സമയത്ത് കെട്ടിടത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തി തിരക്കിട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുകയായിരുന്നു.
ഇരുനിലയ്ക്ക് പകരം ഒരുനിലയില്‍ പണി അവസാനിപ്പിച്ചു. തുടര്‍ന്ന് രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാക്കാതെ താക്കോല്‍ കൈമാറി. കുട്ടികള്‍ നല്കിയ പരാതി സ്കൂള്‍ അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് നല്‍കും. നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ബാലാവകാശ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്കാന് ഒരുങ്ങുകയാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: