‘സംഘ്’ എന്ന പദം ഹിന്ദിയിലും മറ്റെല്ലാ ഭാരതീയ ഭാഷകളിലും ഉള്ളതുകൊണ്ട് കേരളത്തിലല്ലാതെ മറ്റെങ്ങും അതിന് ആര്‍എസ്എസ് എന്നര്‍ത്ഥമില്ല. കേരളത്തില്‍ത്തന്നെ ജനങ്ങള്‍ക്ക് ഇങ്ങനെയൊരര്ത്ഥഭേദം ഇല്ല. എന്നാല്‍ കേരളത്തിലെ മന്ത്രിക്ക് ആ വാക്കിന്റെ അര്‍ത്ഥം ആര്‍എസ്എസ്! മന്ത്രിമാര്‍ക്കുണ്ടോ ഈ വക ചെറിയ കാര്യം അറിയാന്‍ നേരം? ആരോഗ്യവകുപ്പു മന്ത്രി കെ.കെ.ശൈലജക്ക് അവരുടെ പേരിന്റെ അര്ത്ഥമറിയാമായിരുന്നുവെങ്കില് എന്നേ ‘ചൈനജ’ എന്നുമാറ്റി ഗസറ്റില്‍ പ്രസിദ്ധം ചെയ്തേനെ. ശ്രീപാര്‍വതിയുടെ പേരില്‍ കമ്മ്യൂണിസമോ!
ചൈനജ മന്ത്രി വിജ്ഞാനത്തിന്റെ ആദ്യ സാമ്പിളൊന്നുമല്ല. പണ്ട് നൂറുദീന്‍ എന്ന മന്ത്രി രാജാരവിവര്‍മ്മയുടെ ഹംസദമയന്തീ ചിത്രത്തിനെ ”ആ താറാവിനേംകൊണ്ടു നില്ക്കുന്ന പെണ്ണ്” എന്നു വിവരിച്ചത് ചില പത്രക്കാരെങ്കിലും പുറത്തുവിട്ടു. ആരും ആ പേര് പറഞ്ഞുകൊടുത്തില്ല. അദ്ദേഹത്തിന് ‘ദയമന്തി’ എന്നേ പറയാനും അറിയൂ. ഏറെക്കാലം വിദ്യാഭ്യാസമന്ത്രിയായിരുന്ന ലീഗ് നേതാവ് ‘വിദ്യാബ്യാസം’ എന്ന് ആദ്യം പറഞ്ഞു തുടങ്ങിയത് ‘വിധ്യാബാസം’ എന്നു പിന്നീട് തിരുത്തിയത് അവര്‍ ഓര്‍ത്തിരിക്കും.
ഭീമ പുത്രിയെ ‘മന്തി’യാക്കേണ്ടാ എന്നു കരുതിയിരിക്കും.
ശൈലജ(ചൈനജ)ക്കുവേണ്ടി യോജിച്ചപടി യോഗയെ പരിഷ്കരിക്കേണ്ടതുണ്ട്. ഇപ്പോള്‍ത്തന്നെ മതേതര രാജ്യത്തിനൊത്ത് സ്വല്പ്പം പരുവപ്പെടുത്തിയിട്ടുണ്ട്. ‘യോഗഃ’ എന്ന സംസ്കൃതം ‘യോഗം’ എന്ന മലയാളമാവുകയും ”യോഗ” എന്ന സ്ത്രീലിംഗ ഏകവചനത്തില്‍ എത്തുകയുമുണ്ടായി.
സ്ത്രീകള്‍ക്കുള്ള മുന്‍ഗണന ഇവിടെ നല്ലകാര്യം. ഇനി പ്രത്യയശാസ്ത്രക്കാര്ക്കു സ്വീകാര്യമായ വന്ദനശ്ലോകം കണ്ടുപിടിക്കണം- ‘സംഘ്’ ഇല്ലാത്തത്. ഞാന്‍ അത്തരമൊരെണ്ണം തിരഞ്ഞുപിടിച്ച് കമ്മ്യൂണിസ്റ്റ് സുഹൃത്തിനെ കേള്‍പ്പിച്ചു. കൊള്ളാം, പക്ഷേ അതില്‍ ‘ജഗ്’ എന്ന വാക്കുണ്ട്. ജഗ്മതി എന്ന സി.സി.മെമ്പര്‍ വിമത ഗ്രൂപ്പിന്റെ നേതാവാണ്. അതുകൊണ്ട് ‘ജഗ്’ വരുന്ന വന്ദനശ്ലോകം സ്വീകാര്യമല്ല.
അപ്പോള്‍ കമ്മ്യൂണിസ്റ്റ് യോഗക്ക് ഒരു പ്രാര്‍ത്ഥന ഉണ്ടാക്കുന്നതുകൊണ്ട് ആയില്ല. അത് ത്രിപുരയിലും കണ്ണൂരിലും പാടി യോഗാ ചെയ്തുകൊള്ളട്ടെ. വിമത ഗ്രൂപ്പുകള്‍ക്കുവേണ്ടി വേറെ ശ്ലോകം കണ്ടുപിടിക്കാനാണ് സുഹൃത്ത് ആവശ്യപ്പെട്ടത്. അപ്പോള്‍ സമസ്ത ലോകവും അംഗീകരിച്ച് ദിനംതോറും നിഷ്ഠയോടെ ചെയ്യാനുറച്ച ‘യോഗ’ പല പല വിഭാഗീയ യോഗകളായി പിരിഞ്ഞുപിരിഞ്ഞ് ഒടുവില്‍ ‘യോഗാ ബഹിഷ്കരണ മുന്നേറ്റ’മായി മാറുകില്ലേ? കേരളത്തിലെ കാര്യമാണ് കേട്ടോ.
മറ്റുള്ളവര്‍ക്കെല്ലാം, പ്രധാനമന്ത്രിക്കും, നിശ്ചയമുണ്ട് യോഗം എന്നത് മാനവസംസ്കാരത്തിന് ഭാരതത്തിന്റെ സംഭാവനയാണെന്ന്. ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തുള്ള മാനസിക-ആത്മീയ മേഖലയെക്കൂടി ആശ്ലേഷിക്കാതെ ശാരീരിക ശിക്ഷണം എന്ന ഒന്നിന് പ്രത്യേകം നില്‍ക്കവയ്യ. അതുകൊണ്ടാണ് ഓം എന്നമന്ത്രത്തില് തുടങ്ങി ‘ശിവോഹം ശിവോഹം’ എന്ന് അവസാനിക്കുന്നത്. പ്രപഞ്ചവുമായി മനുഷ്യനുള്ള ആത്മബന്ധം.
ഹേയ് ആത്മബന്ധമോ? ഒരു വിഭാഗം മുഴുക്കെ വര്ഗശത്രുക്കളാകുമ്പോള് അവരെ ഹിംസിച്ചൊടുക്കാതെ എങ്ങനെ ബന്ധമുണ്ടാവും? ആത്മബന്ധത്തിനു പകരം മിച്ചധനബന്ധം എന്നോ തൊഴിലാളി വര്‍ഗബന്ധം എന്നോ അല്ലേ പറയേണ്ടത്? ഇതായിരുന്നു എന്റെ സഖാവിന്റെ നിലപാട്.
അത്തരം പാട്ടെഴുതിയ പ്രസിദ്ധകവികള്‍ ഇന്ന് ഭൂമിയില്‍ മിച്ചമായിട്ടില്ലെന്നും പുതിയൊരാളെ പുകസ സംഘത്തില്‍ നിന്നോ സിഐടിയുവില്നിന്നോ കണ്ടെത്തണമെന്നും ഞാന്‍ സഖാവിനെ ഉപദേശിച്ചു. യോഗം നല്ലതുതന്നെ. പക്ഷേ അത് മിച്ചധനത്തോടൊ, മര്‍ദിത വര്‍ഗത്തോടോ ഉള്ള യോഗമായിരിക്കണം എന്നേ സഖാവിന് ആഗ്രഹമുള്ളൂ. എന്നാലല്ലേ മതേതരമാകൂ!
ആയുര്‍വേദ കോളേജിലെ പെണ്‍കുട്ടികള്‍ ചില ഭരതനാട്യനിലകള് കൂട്ടിക്കലര്‍ത്തി ‘യോഗ’ ചെയ്യുന്നതിന്റെ ചിത്രം ഞാന്‍ അയാളെ കാട്ടി.
ഇതുപോലെ ചിലത് നിങ്ങള്‍ക്കും കലര്‍ത്താം. മുഷ്ടിചുരുട്ടി ലെഫ്റ്റ് റൈറ്റ് മാര്‍ച്ചും ‘ക്രോം’ എന്ന് ഉച്ചമുറവിളികളും ലാല്‍സലാം എന്ന നിലപാടും കലര്‍ത്തി ഒരു കേരളീയ (കണ്ണൂര്‍) യോഗ ഉണ്ടാക്കുന്നതു നല്ലതല്ലേ? എന്റെ സുഹൃത്തിന് ഇതു സ്വീകാര്യമായി എന്നു മാത്രമല്ല, മുഖ്യമന്ത്രി ഇതിനോടു നൂറുശതമാനം യോജിക്കുമെന്നും ഉടന്‍ നടപ്പാവുമെന്നും അയാള്‍ക്കു തീര്‍ച്ച.
”ഇതിനെ ചിലര്‍ പരിഹസിച്ചേക്കാം.”
”അവരെ നമ്മുടെ കുട്ടിസഖാക്കള്‍ നേരിട്ടുകൊള്ളും തികച്ചും മതേതര വടിവില്‍!”കേരള സര്‍ക്കാര്‍ വക ലോക യോഗാദിനാചരണ ഉദ്ഘാടന ചടങ്ങ്, പുതുതായി സ്വീകരിച്ച ‘ക്രോം’ മന്ത്രത്തോടെ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: