ആലപ്പുഴ: ഭരണം മാറിയിട്ടും മുന്‍ ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വീട്ടമ്മയുടെ കൊലപാതക കേസില്‍ ചുരുളഴിയുന്നില്ല. ചില യുവകോണ്‍ഗ്രസ് നേതാക്കള്‍ വരെ സംശയത്തിന്റെ നിഴലിലായ കേസിന്റെ അന്വേഷണത്തെ ഇടതുവലതു മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയം ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
അടുത്തിടെ നടന്ന പെരുമ്പാവൂര്‍ ജിഷ കൊലപാതകക്കേസില്‍ പ്രതിയെ പിടികൂടുകയും, നടന് കലാഭവന്‍മണിയുടെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറുകയും ചെയ്ത സാഹചര്യത്തിലും വീട്ടമ്മ പട്ടാപ്പകല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ നടപടിയുണ്ടാകാത്തതില്‍ ദുരൂഹതയുണ്ട്. സംസ്ഥാനത്തെ നടുക്കിയ കൊലപാതകമായിരുന്നു മുട്ടത്തെ വീട്ടമ്മയായ ജലജാസുരന്റേത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും തുമ്പ് കണ്ടെത്താനാകാഞ്ഞ കേസ് സിബിഐയ്ക്ക് വിടുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപടി ഉണ്ടായില്ല.
രാഷ്ട്രീയ ഭരണ നേതൃത്വത്തിന്റെ ഇടപെടലാണ് പ്രതികളെ പിടിക്കാത്തതിന്റെ പിന്നിലെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും ശക്തമായി രംഗത്തുവന്നിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 13ന് രാത്രിയാണ് നങ്ങ്യാര്‍കുളങ്ങര പാലമൂട് ജങ്ഷന് തെക്ക് ഭാരതിയില്‍ സുരന്റെ ഭാര്യ ജലജയെ(47) തലയ്ക്ക് മാരകമായി പരിക്കേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയില്‍ മുറിക്കുള്ളില്‍ കാണപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളെ ഉള്‍പ്പെടെ നിരവധി ആളുകളെ ചോദ്യം ചെയ്തെങ്കിലും പ്രതിയെപ്പറ്റി യാതൊതു തുമ്പും പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ജലജ ധരിച്ചിരുന്ന നാലരപ്പവന്റെ താലി മാല, മൂന്നു പവന് തൂക്കം വരുന്ന രണ്ടു വളകള്‍, അരപ്പവന്റെ മോതിരം എന്നിവയുള്‍പ്പെടെ എട്ടു പവന്റെ സ്വര്‍ണാഭരണങ്ങളും ബാങ്കില്‍ നിന്നും പിന്‍വലിച്ച 23,000 രൂപയും കവര്‍ച്ച പോയിരുന്നു. ഇവര്‍ മരിച്ചു കിടന്ന മുറിയുടെ തറ വൃത്തിയാക്കാന്‍ ശ്രമിച്ച പ്രതികള്‍ അലമാര ഉള്‍പ്പെടെ പരിശോധിക്കുകയും മുകള്‍ നിലയിലെ മുറിയില്‍ ശരീരം കഴുകി വൃത്തിയാക്കുകയും ചെയ്തിരുന്നു.
ഇരുമ്പു വടികൊണ്ട് തലയുടെ പിന്‍ഭാഗത്ത് 12 ഓളം അടിയുടെ പാട് ഉണ്ടായിരുന്നതായും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിജിപിയടക്കം സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍ നടന്ന സംഭവം പ്രതികളെ പിടികൂടാന്‍ കാലതാമസമെടുക്കുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ജലജയുടെ കൊലപാതക ക്കേസിന്റെ അന്വേഷണത്തില്‍ തെളിവു നശിപ്പിക്കാന്‍ ലോക്കല്‍ പോലീസ് ആദ്യഘട്ടം മുതല്‍ ആസൂത്രിതമായി ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
കൊലപാതകവുമായി ബന്ധമുള്ളവരുടെ ഉന്നത സ്വാധീനമാണ് പ്രതികള്‍ക്ക് സഹായക രീതിയില്‍ കേസന്വേഷണം വഴിതിരിച്ചുവിടാനിടയായതെന്നും പലരുടെയും ഇടപെടല്‍ മൂലമാണ് നിസാരമായി തെളിയിക്കാന്‍ കഴിയുമായിരുന്ന കേസന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നും ആക്ഷേപമുയര്‍ന്നിരുന്നു.
വീടുമായി അടുത്ത സൗഹൃദമുണ്ടായിരുന്ന യുവ കോണ്‍ഗ്രസ് നേതാവ് അടക്കമുള്ളവരിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം നീണ്ടതോടെയാണ് സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചതെന്നും ആരോപണം ഉണ്ട്. സിബിഐ അന്വേഷണ ചുമതല ഏറ്റെടുത്തിട്ടുമില്ല, ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുമില്ല എന്നതാണ് ദുരവസ്ഥ. സര്‍ക്കാര്‍ മാറിയ സാഹചര്യത്തില്‍ അന്വേഷണം കാര്യക്ഷമമാക്കി പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: