ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കനത്ത വെളളപ്പൊക്കം മുപ്പത് പേര് കൊല്ലപ്പെട്ടു. മുപ്പത്തഞ്ചുപേര്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒട്ടേറെ പേരെ കാണാതായി. ഖൈബര്‍ പത്തൂണ്ഖാവ പ്രവിശ്യയിലാണ് വെളളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ചിത്രാല്‍ ജില്ലയില്‍ ഒരു പളളിയും മുപ്പത് വീടുകളും വെളളപ്പൊക്കത്തില്‍ ഒലിച്ച് പോയിട്ടുണ്ട്.
റമദാന് പ്രാര്‍ത്ഥനകള്‍ക്കിടെയാണ് പളളി പൂര്‍ണമായും തകര്‍ന്നത്. ചിത്രാല്‍ നദി കരകവിഞ്ഞതാണ് വെളളപ്പൊക്കത്തിന് ഇടയാക്കിയത്.
പല മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഏപ്രിലിലുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 127 പേര് കൊല്ലപ്പെട്ടിരുന്നു. പാക് അധീന കാശ്മീരിലുളള ഖൈബര്‍ പക്തൂണ്‍ഖവ, ഗില്‍ജിത് -ബാള്‍ട്ടിസ്ഥാന്‍ മേഖലയിലായില്ത്തന്നെയായിരുന്നു അന്നും പേമാരി നാശം വിതച്ചത്.
വലിയ കെട്ടുറപ്പില്ലാത്ത ചെറിയ വീടുകള്‍ വര്‍ഷം തോറുമുണ്ടാകുന്ന മഴയില്‍ തകര്‍ന്ന് വീഴാറുണ്ട്. കഴിഞ്ഞ വര്‍ഷമുണ്ടായ മഴയില്‍ 81 പേരാണ് കൊല്ലപ്പെട്ടത്. രാജ്യമെമ്പാടുമായി 3,00,000 പേരെ മഴക്കെടുതികള്‍ ബാധിച്ചു. 2010ലാണ് രാജ്യം കണ്ട ഏറ്റവും ഭീകരമായ വെളളപ്പൊക്കമുണ്ടായത്. രാജ്യത്തിന്റെ അഞ്ചിലൊന്ന് ഭാഗത്തെയും ഇത് ബാധിച്ചു.
രണ്ടായിരം പേര് മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. കനത്ത മഴയും നാശനഷ്ടവും മൂലം 20 ദശലക്ഷം പേര്‍ക്ക് സ്വന്തം നാടും വീടും ഉപേക്ഷിച്ച് പോകേണ്ടി വന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും രംഗത്തുണ്ട്. മഴ, രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: