കൊച്ചി: കൊച്ചി മെട്രോ റെയില്‍ ജോലികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ കരാറുകാര്‍ക്ക് പിഴ ചുമത്തി ഡിഎംആര്‍സി. എല്‍ആന്റ്ടി ഉള്‍പ്പെടെയുള്ള കരാറുകാര്‍ക്കാണ് ഡിഎംആര്‍സി ഒരു വര്‍ഷത്തേക്ക് ഇരുപതു ലക്ഷം രൂപ പിഴ ചുമത്തിയത്. കരാര്‍ വ്യവസ്ഥകള്‍ അനുസരിച്ചാണ് പിഴയീടാക്കിയതെന്നും ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഡിഎംആര്‍സി അധികൃതര്‍ പറഞ്ഞു.
മെട്രോയുടെ വിവിധ റീച്ചുകളുടെ നിര്‍മാണ ചുമതലയുള്ള സ്ഥാപനങ്ങളുടെ കരാര്‍ മെയ് മാസത്തില്‍ അവസാനിച്ചിരുന്നു. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി കരാര്‍ കാലാവധി നീട്ടി. എന്നാല്‍ കേരളത്തിലെ കാലാവസ്ഥ, മെട്രോയുടെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ക്വാറി സമരം ഉള്‍പ്പെടെയുള്ള സമരങ്ങള്‍ എന്നിവയാണ് ജോലി വൈകാന്‍ കാരണമായതായി കരാര്‍ കമ്പനികള്‍ പറയുന്നത്. ആലുവ മുതല്‍ കലൂര്‍ വരെയുള്ള ഭാഗത്ത് മെട്രോ സ്റ്റേഷനുകള്‍ ഉള്‍പ്പെടെയുള്ളവയുടെ ജോലികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ട്മുതല് സൗത്ത് വരെയുള്ള ഭാഗത്ത് കൊച്ചി മെട്രോ നിര്‍മാണത്തില്‍ നിന്ന് സോമ കണ്‍സ്ട്രക്ഷന്‍സിനെ ഒഴിവാക്കിയിരുന്നു. ഇവര്‍ കരാറിനുള്ളതിനേക്കാള് 40 ശതമാനം തുക കൂട്ടിചോദിച്ചതു മൂലമായിരുന്നു ഇത്. 1.1 കിലോമീറ്റര്‍ വരുന്ന ഈ ഭാഗത്തെ നിര്‍മാണത്തിന് 120 കോടി രൂപയാണ് കരാറില്‍ ഉള്ളത്. ഇതില്‍ 40 ശതമാനം വര്‍ധനയാണ് സോമ ആവശ്യപ്പെട്ടത്. സ്ഥലം ഏറ്റെടുത്തു നല്കാന് വൈകിയതിനാലാണ് കാലതാമസം നേരിടുന്നതെന്നായിരുന്നു സോമയുടെ വിശദീകരണം. ഇവിടെ പുതിയ ടെന്‍ഡര്‍ വിളിക്കാനുള്ള നടപടികളുമായി ഡിഎംആര്‍സി മുന്നോട്ടു പോവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: