തിരുവനന്തപുരം: മുന്നണി മാറ്റത്തെച്ചൊല്ലി ആര്‍എസ്പി നേതൃയോഗത്തില്‍ പൊട്ടിത്തെറി. ആര്‍എസ്പി ദേശീയ-സംസ്ഥാന സെക്രട്ടറിമാരാണ് പാര്‍ട്ടിയുടെ മുന്നണി മാറ്റത്തെ മുന്‍നിര്‍ത്തി ജില്ലാ നേതൃയോഗത്തില്‍ കൊമ്പുകോര്‍ത്തത്. മുന്നണി മാറ്റം തിടുക്കത്തിലായിപ്പോയി. തിരിഞ്ഞു നോക്കുമ്പോള്‍ ഇത്രവേഗം ഇടതുമുന്നണിയുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടിയിരുന്നില്ലെന്നാണ് തനിക്കു തോന്നുന്നതെന്നും ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഡന് നേതൃയോഗത്തില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ തെരഞ്ഞെടുപ്പില്‍ കടുത്ത സാമുദായിക ധ്രുവീകരണമുണ്ടായത് എല്‍ഡിഎഫിനെ തുണച്ചെന്ന് സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. എല്‍ഡിഎഫ് വിടാനുള്ള തീരുമാനം കൂട്ടായി എടുത്തതാണെന്നും അത് തെറ്റായ രാഷ്ട്രീയ സമീപനമാണെന്ന് വിളിച്ചുകൂവി നടക്കാനാകില്ലെന്നും പറഞ്ഞ് അദ്ദേഹം തിരിച്ചടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് ദയനീയ തോല്വിയാണുണ്ടാതെന്ന് ചന്ദ്രചൂഡന് പറഞ്ഞു. ഇടതുമുന്നണിയില്‍ നിന്ന് വലതുമുന്നണിയിലേക്കുള്ള സംസ്ഥാന ഘടകത്തിന്റെ മാറ്റം തടയാനാകാത്തതില്‍ ദുഃഖമുണ്ട്.
യുഡിഎഫിലേക്ക് ഇത്ര തിടുക്കത്തില്‍ വരേണ്ടായിരുന്നു. തെറ്റുകള്‍ തിരുത്തേണ്ടതാണ്. യുഡിഎഫില്‍ എത്രകാലം തുടരാനാകുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടെങ്കിലും പെട്ടെന്നൊരു തിരിച്ചു പോക്ക് ഉണ്ടാകില്ല. കുമ്പസാരം നല്ലതാണ്. കോണ്‍ഗ്രസ് ഇന്ന് പഴയ കോണ്‍ഗ്രസല്ല. പണ്ട് കെട്ടുറപ്പുള്ള പാര്‍ട്ടിയായിരുന്നു. യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സംസാരിച്ചിരുന്നത് പ്രതിപക്ഷ നേതാവിനെ പോലെയാണ്. ആദര്‍ശശുദ്ധി നല്ലതാണെങ്കിലും അനവസരത്തില്‍ പറയുന്നത് ശരിയല്ല.
എന്നാല്‍ ഇടതുമുന്നണി പറയുന്നത് പ്രാവര്‍ത്തികമാക്കുന്ന കൂട്ടരാണ്. ഒരുമാസം പിന്നിടുമ്പോള്‍ എല്‍ഡിഎഫ് കാഴ്ചവയ്ക്കുന്നത് മികച്ച ഭരണമാണെന്ന് പ്രകീര്‍ത്തിക്കാനും ചന്ദ്രചൂഡന് മടിച്ചില്ല. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി ഇ.പി. ജയരാജനെയും പേരെടുത്ത് ചന്ദ്രചൂഡന് പിന്താങ്ങുകയും ചെയ്തു. മുഖ്യമന്ത്രി പക്വമതിയായാണ് പെരുമാറുന്നത്. ഒരു വാക്പിഴയുടെ പേരില്‍ ജയരാജനെ വിമര്‍ശിക്കുന്നത് ശരിയല്ലെന്നും ചന്ദ്രചൂഡന് വ്യക്തമാക്കി.
എന്നാല്‍ ചന്ദ്രചൂഡന്റെ വാദത്തെ നിഷ്കരുണം തള്ളുന്നതായിരുന്നു സംസ്ഥാനസെക്രട്ടറി എ.എ. അസീസിന്റെ നിലപാട്. എല്‍ഡിഎഫ് ഭരണം പൂര്‍ണമായും മോശമാണെന്ന് അസീസ് പറഞ്ഞു. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറാന്‍ പാര്‍ട്ടി കൂട്ടായി തീരുമാനിച്ചതാണ്. ആ സാഹചര്യത്തില്‍ അത് തെറ്റായ രാഷ്ട്രീയ തീരുമാനമായിരുന്നില്ല. അന്നത്തെ അവസ്ഥയ്ക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പക്ഷേ ഇത് വിളിച്ചുകൂവി പറഞ്ഞു നടക്കേണ്ട കാര്യമല്ലെന്നും അസീസ് വ്യക്തമാക്കി.
എല്‍ഡിഎഫ് ഭരണം മികച്ചതല്ല. ഒരുവശത്ത് വിലക്കയറ്റം വര്‍ധിക്കുന്നു. പൂട്ടിപ്പോയ കശുവണ്ടി ഫാക്ടറികള്‍ തുറക്കുന്നില്ല. പക്ഷേ തെരഞ്ഞെടുപ്പ് കാലത്ത് എല്‍ഡിഎഫിനെ വേണ്ടവിധം പ്രതിരോധിക്കാന്‍ യുഡിഎഫിന് സാധിച്ചില്ല.
ഊര്‍ജസ്വലരായ പ്രവര്ത്തകരുണ്ടായിരുന്നെങ്കിലും ആര്‍എസ്പി പ്രാദേശിക തലത്തില്‍ നിര്‍ജീവമായിപ്പോയി. തെരഞ്ഞെടുപ്പില്‍ കടുത്ത സാമുദായി ധ്രുവീകരണമുണ്ടായതാണ് പരാജയത്തിന്റെ പ്രധാനകാരണമെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: