കൊല്ലം: ”….പ്രവര്‍ത്തിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, സ്നേഹിക്കാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക, ആശിക്കുവാന്‍ എന്തെങ്കിലും ഉണ്ടായിരിക്കുക- ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തര്‍ഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശയാണ് അനുഭവം. എനിക്ക് രക്ഷാമാര്‍ഗം മരണമാണ്. ഞാന്‍ അതിനെ സസന്തോഷം വരിക്കുന്നു. മാനസാ-വാചാ-കര്‍മ്മണ ഇതില്‍ മറ്റാര്‍ക്കും ഉത്തരവാദിത്തമില്ല.
സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന് മേല്‍ പതിക്കരുതേ”’’
ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ആത്മഹത്യാവരികള് പോലും ആത്മാര്‍ത്ഥവും അനുപമവുമായ കാവ്യഭംഗിയോടെയുമാണ് കേരളത്തിന്റെ സാമൂഹ്യമനസാക്ഷിയോട് സംവേദിച്ചത്. പ്രണയിനിയുടെ വഞ്ചന സഹിക്കാനാവാതെയാണ് കവി ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തതെന്ന് ഭൂരിഭാഗവും ഊഹം പറയുമ്പോള്‍ 1936ല്‍ നടന്ന സംഭവങ്ങളുടെ യഥാര്‍ത്ഥ്യം ചികഞ്ഞെടുക്കുക അസാധ്യമാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.
അതെന്തായാലും കവിതാരചനയിലെ അസാമാന്യപ്രതിഭയെയാണ് കൈരളിക്ക് നഷ്ടമായതെന്നത് അനിഷേധ്യമായ സത്യം. തുഷാരഹാരം, നവസുരഭം, ഹൃദയസ്മിതം, മണിനാദം, ഇടപ്പള്ളി രാഘവന്‍പിള്ളയുടെ കൃതികള്‍ എന്നിവയാണ് കവിയുടെ വിഖ്യാതമായ രചനകള്‍.
1909ല്‍ വടക്കന്‍ പറവൂരില്‍ ജനിച്ച ഇടപ്പള്ളി രാഘവന്‍പിള്ളയുടെ ജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നു. ആ വേദനകളാണ് തൂലികയില്‍ പകര്‍ന്നു നല്‍കിയത്. ബാല്യകൗമാരങ്ങള്‍ പീഡനങ്ങള്‍ നിറഞ്ഞതായിരുന്നു.
പ്രണയാര്‍ദ്രമായ യുവത്വമാണ് രാഘവന്‍പിള്ളയുടെ ജീവിതഗതി തന്നെ മാറ്റിമറിച്ചത്. കൊല്ലത്തെ പ്രമുഖ അഭിഭാഷകനായിരുന്ന വൈക്കം നാരായണപിള്ളയുടെ വീട്ടില്‍ താമസിച്ച് ട്യൂഷനെടുത്ത് വരുമ്പോഴാണ് കവിയുടെ പ്രണയം. ഒപ്പം തേവള്ളി ഗവ.ഹൈസ്കൂളില്‍ വിദ്വാന് പരീക്ഷയ്ക്ക് പഠിക്കുകയുമായിരുന്നു. അഭിഭാഷകന്റെ മകളുമായാണ് കവി പ്രണയത്തിലാകുന്നത്. മറ്റൊരു പുരുഷന്റെ വരണമാല്യം പ്രണയിനിയില്‍ വീണപ്പോള്‍ ജീവിതം അവസാനിപ്പിക്കാനായിരുന്നു കവിയുടെ സുദൃഢമായ മനസ് പറഞ്ഞത്. 1936 ജൂലൈ നാലിന്റെ പുലരി നടുക്കത്തിന്റെതായിരുന്നു.
കാവ്യലോകത്ത് ഉദിച്ചുവന്ന സൂര്യപ്രഭ കെട്ടടങ്ങിയ പോലെ വക്കീലാഫിസിന്റെ വരാന്തയിലെ തുണ്ടുകയറില്‍ നിശ്ചലമായിനിന്നു കവിയുടെ ശരീരം. മറ്റുള്ളവരില്‍ നിന്നും മരണം വരെ രഹസ്യമാക്കിവച്ചിരുന്നു തന്റെ പ്രണയിനിയെപ്പറ്റിയുള്ള വിവരങ്ങള്‍. കവിയുടെ ഉറ്റസുഹൃത്ത് ചങ്ങമ്പുഴ കൃഷ്ണപിള്ള വിഖ്യാതമായ തന്റെ രചനയായ രമണന് ജീവനേകിയത് ഇടപ്പള്ളിയുടെ അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നാണെന്നത് ചരിത്രസത്യമാണ്.
പത്ത് കൊല്ലം കൊണ്ട് രമണന്റെ ലക്ഷക്കണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്. ഇടപ്പള്ളിയുടെ മരണം സാംസ്കാരികകേരളത്തിന് ഉണ്ടാക്കിയ നഷ്ടം ചില്ലറയല്ല. ഇളംപ്രായത്തില്‍ തന്നെ ആസ്വാദകലക്ഷങ്ങളുടെ ശ്രദ്ധ നേടിയ ഇടപ്പള്ളിക്ക് ഉചിതമായ സ്മാരകത്തിനായി കൊല്ലത്ത് നിന്നും സാംസ്കാരിക പ്രവര്‍ത്തകരുടെയും കവികളുടെയും കൂട്ടായ്മ രൂപികരിക്കപ്പെട്ടു. വിയോഗത്തിന്റെ അറുപതാം വാര്‍ഷികദിനത്തില്‍ ഇടപ്പള്ളി സ്മൃതിമണ്ഡപം എന്ന ആവശ്യം ശക്തമായി ഉന്നയിച്ച് അവര്‍ ഉപവാസമിരുന്നു.
മാധ്യമങ്ങളിലും സാംസ്കാരികസദസുകളിലും വിഷയം സജീവചര്‍ച്ചയായി. രണ്ട് കൊല്ലത്തെ നിരന്തരമായ പരിശ്രമഫലമായി 1998ല്‍ കവിയുടെ മൃതദേഹം അടക്കിയ മുളങ്കാടകത്ത് ഇടപ്പള്ളി സ്മാരകം പിറവിയെടുത്തു. മാര്‍ച്ച് 31ന് അന്നത്തെ സാംസ്കാരികമന്ത്രിയായിരുന്ന ടി.കെ.രാമകൃഷ്ണനാണ് സ്മാരകം നാടിന് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: