ബോർഡ്യുക്സ്: ലോകകപ്പും യൂറോ കപ്പും പോലുള്ള പ്രധാന വേദികളിൽ ഇറ്റലിയെ തോൽപ്പിക്കാനായിട്ടില്ലെന്ന ശാപത്തിൽനിന്ന് ജർമനിക്കു മുക്തി. യൂറോ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടറിൽ ഇറ്റലിയെ സഡൻഡെത്തിൽ 6-5ന് മറികടന്ന് ലോകചാമ്പ്യന്മാർ ഫൈനലിൽ. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 1-1നു സമനിലയിലായതോടെ ഷൂട്ടൗട്ട്. ഇവിടെ 2-2ന് സമനില. ഇതോടെയാണ് സഡൻഡെത്ത് വേണ്ടിവന്നത്.
സഡൻഡെത്തിലും ഷൂട്ടൗട്ടിലും ജർമനിക്കായി ജൊനാസ് ഹെക്റ്റർ, ജെറോം ബോട്ടെങ്, ജോഷ്വ കിമ്മിച്ച്, മാറ്റ് ഹമ്മൽസ്, ജൂലിയൻ ഡ്രാക്സലർ, ടോണി ക്രൂസ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ഇറ്റലിയുടെ മാറ്റിയ ഡി സാഗ്ലിയോ, മാർക്കോ പറൊലൊ, ഇമ്മാനുവൽ ജിയാച്ചെറിനി, ആന്ദ്രെ ബർസാഗ്ലി, ലോറെൻസൊ ഇൻസൈൻ എന്നിവർ പന്ത് വലയിലെത്തിച്ചു.
2008നു ശേഷം ജിയാൻലൂയി ബഫൺ കാവൽനിന്ന അസൂറികൾക്ക് ആദ്യ ഷൂട്ടൗട്ട് തോൽവി.
ലോക ഫുട്ബോളിലെ പ്രതാപികളുടെ പോരാട്ടം അത്യന്തം ആവേശകരം. ജർമനി 3-4-1-2 ശൈലിയിൽ അണിനിരന്നപ്പോൾ, ഇറ്റലി സ്ഥിരമായ 3-5-2 ശൈലി സ്വീകരിച്ചു. ടൂർണമെന്റിൽ മികച്ച രീതിയിൽ കളിച്ചുവന്ന ഇറ്റലി പരിചയസമ്പന്നരായ ലോക ചാമ്പ്യന്മാരെ വട്ടം ചുറ്റിച്ചു. ആദ്യ പകുതിയിൽ ഇ രു ടീമുകൾക്കും ഗോൾവല തുറക്കാനായില്ല.
രണ്ടാം പകുതിയിൽ ഗോളിനായുള്ള ജർമനിയുടെ ശ്രമം ആദ്യം ഫലം കണ്ടു. മരിയൊ ഗോമസ് ഇടതു പാർശ്വത്തിൽ നിന്ന് ഉയർത്തി നൽകിയ പന്ത് രണ്ട് പ്രതിരോധനിരക്കാരെ വെട്ടിച്ച് ഓസിൽ വലയിലെത്തിച്ചു (1-0). 78ാം മിനിറ്റിൽ ഇറ്റലി ഗോൾ മടക്കി. പെനൽറ്റിയിലൂടെ ലിയനാർഡൊ ബൊണൂച്ചി സ്കോറർ. ജർമൻ ഗോൾമുഖത്തേക്ക് ഉയർന്നു വന്ന പന്ത് തടയാനുള്ള ജെറോം ബോട്ടെങ്ങിന്റെ ശ്രമത്തിനിടെ കൈയിൽ തട്ടിയതിന് പെനൽറ്റി. അധിക സമയത്തും ആരും ഗോൾ നേടിയില്ല.
പതിനെട്ടു കിക്കുകൾക്കൊടുവിലാണ് മത്സരഫലം തീരുമാനമായത്. ഷൂട്ടൗട്ടിൽ ഇറ്റലിക്കായി ഒന്നാമത്തെയും മൂന്നാമത്തെയും കിക്കെടുത്ത ലോറെൻസൊ ഇൻസൈൻ, ആന്ദ്രെ ബെർസാഗ്ലി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ, ആദ്യ കിക്കെടുത്ത ടോണി ക്രൂസും, നാലാം കിക്കെടുത്ത ജൂലിയൻ ഡ്രാക്സലറും ജർമനിയുടെ സ്കോറർമാർ.
ഇറ്റലിയുടെ സിമോൺ സാസ, ഗ്രാസിയാനൊ പെല്ലെ, ലിയനാർഡോ ബൊണൂച്ചി, ജർമനിയുടെ തോമസ് മുള്ളർ, മെസ്യൂട്ട് ഓസിൽ, ബാസ്റ്റ്യൻ ഷെയ്ൻസ്റ്റിഗർ എന്നിവർ പാഴാക്കി. സഡൻഡെത്തിൽ ആദ്യ മൂന്നു കിക്കുകളും ഇരു ടീമുകളും വലയിലെത്തിച്ചു. എമ്മാനുവൽ ജിയാച്ചെറിനി, മാർക്കൊ പറൊലൊ, മാറ്റിയ ഡി സിഗ്ലിയൊ എന്നിവർ ഇറ്റലിക്കായും മാറ്റ് ഹമ്മൽസ്, ജോഷ്വ കിമ്മിച്ച്, ജൊറോം ബോട്ടെങ് എന്നിവർ ജർമനിക്കായും സ്കോർ ചെയ്തു. നാലാം കിക്കെടുത്ത ഇറ്റലിയുടെ മാർട്ടിയൊ ഡാർമിയന് പിഴച്ചപ്പോൾ, ജർമനിയുടെ ജൊനാസ് ഹെക്റ്റർ ടീമിനെ ജയത്തിലേക്കും സെമിയിലേക്കും നയിച്ചു.
ഇറ്റലി പാഴാക്കിയ നാലു ഷോട്ടുകളിൽ രണ്ടെണ്ണം തടുത്തിട്ട മാനുവൽ ന്യൂയറാണ് കളി ജ ർമനിക്ക് അനുകൂലമാക്കിയത്. മാറ്റിയോ ഡാർമിയന്റെയും ലിയനാർഡോ ബൊണൂച്ചിയുടെയും ഷോട്ടുകൾ ന്യൂയർ തടുത്തു. തോമസ് മുള്ളറുടെ ഷോട്ട് ബഫണും തടുത്തിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: