കോഴിക്കോട്: പൗരാവകാശവും ജനാധിപത്യവും നിഷേധിക്കുന്ന സിപിഎം സെല്‍ഭരണത്തിനെതിരെ സമൂഹമനസ്സാക്ഷി ഉണരണമെന്ന് കോഴിക്കോട് ചേര്‍ന്ന രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ വാര്ഷികബൈഠക്ക് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിയമസഭാതെരെഞ്ഞെടുപ്പിന് ശേഷം സിപിഎം സംസ്ഥാന വ്യാപകമായി അഴിച്ചു വിട്ട അക്രമ പരമ്പര കേരളത്തിലെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളേയും സമാധാനകാംക്ഷികളേയും ആശങ്കാകുലരാക്കുന്നതാണ്. കേരളത്തിന്റെ സൈ്വരജീവിതം തകര്‍ക്കുന്ന ഏകപക്ഷീയവും മനുഷ്യത്വ രഹിതവുമായ മാര്‍ക്സിസ്റ്റ് അക്രമത്തില്‍ പ്രമേയം ശക്തിയായി അപലപിച്ചു.
സ്വയംസേവകരും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകരും വ്യാപകമായി ആക്രമിക്കപ്പെട്ടു.
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞയനിയിലെ പ്രമോദ് എന്ന സ്വയംസേവകന് അതിദാരുണമായി കൊല്ലപ്പെട്ടു. 80 വയസായ നാദാപുരം ഇയ്യങ്കോട്ടെ കര്‍ഷകത്തൊഴിലാളിയായ പാറു അമ്മയും കണ്ണൂര്‍ കാക്കയങ്ങാട് രാഹുല്‍ – രശ്മി ദമ്പതികളുടെ മകനായ എട്ടുവയസ്സുകാരന് കാര്‍ത്തികും അടക്കം നൂറുകണക്കിന് പേര് സിപിഎം അക്രമത്തിന് ഇരകളായി. നിരവധി വീടുകളും സ്ഥാപനങ്ങളും തകര്‍ത്തു.
മനുഷ്യത്വ രഹിതവും മൃഗീയവുമായ അക്രമങ്ങള്‍ എല്ലാ പരിധികളെയും ലംഘിച്ചു. കിണറുകളില്‍ മാലിന്യവും മുടിയും നിക്ഷേപിച്ച് എക്കാലത്തേക്കുമായി കുടിവെള്ളം മുട്ടിക്കുന്ന അതിനീചമായ പ്രവൃത്തികള്‍ക്കും മാര്‍ക്സിസ്റ്റുകള്‍ തയ്യാറായി. ബലമായി തടഞ്ഞു വെച്ച് സംഘടനാ പ്രവര്‍ത്തനം നടത്തില്ലെന്ന് സിപിഎം തൃക്കരിപ്പൂര്‍ എംഎല്‍എ: എം. രാജഗോപാലിന്റെ നേതൃത്വത്തില്‍ എഴുതി വാങ്ങിച്ചു. കേരളത്തിലെ കലാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ എസ്എഫ്ഐ അക്രമങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നു. സിപിഎമ്മിന്റെ ആഹ്ലാദം കേരളത്തിന്റെ ദുരന്തമായി മാറി.
മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് സൈ്വരമായി ജീവിക്കാനാകില്ലെന്ന സ്ഥിതിയാണുള്ളത്. മുഖ്യമന്ത്രിയുടെ ബന്ധുക്കളടക്കം കമ്മ്യൂണിസ്റ്റ്കാരല്ലാത്തതിനാല് സിപിഎം അക്രമത്തിന് ഇരയായി. അക്രമികളെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈക്കൊണ്ടത്.
നിയമനിര്‍വ്വഹണ വ്യവസ്ഥ പാര്‍ട്ടി നുകത്തിനടിമപ്പെട്ട ദുരന്തസാഹചര്യമാണ് കേരളത്തില്‍ സംജാതമായിരിക്കുന്നത്. പോലീസിനെ നിഷ്ക്രിയമാക്കി നിയമപരിപാലന സംവിധാനത്തെ മരവിപ്പിച്ചത് ഭരണഘടനാ സംവിധാനത്തോടുള്ള സിപിഎം സമീപനമാണ് വ്യക്തമാക്കുന്നത്.
ദേശീയ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ ഉണ്ടായ മുന്നേറ്റം സിപിഎമ്മിനെ കൂടുതല്‍ അസഹിഷ്ണുതയുള്ളവരാക്കി മാറ്റിയിരിക്കുന്നു. തങ്ങള്‍ അടിമകളാക്കി വെച്ചിരുന്ന ദളിത് – പിന്നാക്ക സമുദായങ്ങളില്‍ നിന്നും വലിയൊരു വിഭാഗം ഇന്ന് ദേശീയപ്രസ്ഥാനങ്ങളില്‍ അണിചേര്‍ന്നിരിക്കുന്നു. ഈ ഒഴുക്ക് തടയാനാണ് വ്യാപകമായി ദളിത്- പിന്നാക്ക സമുദായത്തെ സിപിഎം. വേട്ടയാടുന്നത്.
സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മണ്ഡലത്തിലാണ്, ദളിത് യുവതികള്‍ സിപിഎം വേട്ടക്കിരയായത്. വയനാട് കണിയാമ്പറ്റയില്‍ വനവാസിയുവാക്കള്‍ സിപിഎം അക്രമത്തിന് ഇരയായി. സംസ്ഥാനത്തുടനീളം പാര്‍ട്ടി തമ്പ്രാക്കന്മാരുടെ ചൊല്പടിക്ക് വഴങ്ങാത്ത ഈ വിഭാഗത്തിനു നേരെ വ്യാപകഅക്രമം നടന്നുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 143 സ്വയംസേവകര്‍ അക്രമിക്കപ്പെട്ടു. വ്യത്യസ്ത സ്ഥലങ്ങളിലായി നടന്ന അക്രമങ്ങളില്‍ 70 വീടുകള്‍ തകര്‍ക്കപ്പെട്ടു. ഏതാണ്ട് മൂന്നുകോടി 13 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത്. ജീവനോപാധികളായ ഓട്ടോറിക്ഷകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു
കേരളത്തിലെ ഒരു വിഭാഗം ബുദ്ധിജീവികളും സാംസ്കാരികനായകന്മാരും മാധ്യമങ്ങളും മൗനം ദീക്ഷിക്കുന്നത് നിര്‍ഭാഗ്യകരമാണ്. പാര്‍ട്ടിഗ്രാമങ്ങളില്‍ നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങളെ കുറിച്ച് പക്ഷപാതരഹിതമായി ജനങ്ങളെ അറിയിക്കുന്നതില്‍ മാധ്യമങ്ങള്‍ തയ്യാറാകണം
എല്ലാവിധ പ്രകോപനങ്ങളെയും ഭീഷണികളെയും അതിജീവിക്കാനും ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങളിലൂടെ അക്രമത്തെ പ്രതിരോധിക്കാനും പൊതുസമൂഹം തയ്യാറാവണമെന്ന് പ്രമേയം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: